ആലപ്പുഴ: അഞ്ചുപതിറ്റാണ്ടിലേറെയായി തുടർന്നുവരുന്ന ജനാഭിമുഖ കുർബാന തുടരണമെന്നാവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ 466 വൈദികർ ഒപ്പിട്ട നിവേദനം മാർപാപ്പയ്ക്കയച്ചു. വത്തിക്കാനിലെ പൗരസ്ത്യ തിരുസംഘത്തിനും ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിക്കും സിറോ-മലബാർ സിനഡ് മെത്രാന്മാർക്കും നിവേദനം നൽകിയിട്ടുണ്ട്. അതിരൂപത വൈദികസമ്മേളനവും പാസ്റ്ററൽ കൗൺസിലും ആലോചനാസമിതിയും ലിറ്റർജി കമ്മിറ്റിയും അംഗീകരിച്ച നിവേദനമാണ് റോമിലേക്കയച്ചത്. ജൂലായ് മൂന്നിന് ഫ്രാൻസിസ് മാർപാപ്പ സിറോ മലബാർ സഭയ്ക്കെഴുതിയ കത്തിൽ ദൈവജനത്തിനോടൊപ്പം നടക്കാനും ഐകരൂപ്യത്തിനെക്കാൾ ഐക്യത്തിനു പ്രധാന്യം കൊടുക്കാനും മെത്രാന്മാരോടു പറഞ്ഞിട്ടുണ്ട്. ഇതുൾക്കൊണ്ട് സഭയിൽ ഐകരൂപ്യം അടിച്ചേല്പിക്കരുതെന്നാണു നിവേദനത്തിലെ ഉള്ളടക്കം. ദൈവജനത്തോടൊപ്പം നടക്കുകയെന്നുവെച്ചാൽ ആരാധനാക്രമംപോലുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ ജനങ്ങളുടെയും വൈദികരുടെയും സന്ന്യസ്തരുടെയും കൂടി അഭിപ്രായങ്ങൾ മാനിക്കണമെന്നാണ്. 1999-ലെ സിനഡിൽ പങ്കെടുത്ത ആറുമെത്രാന്മാർ മാത്രമാണ് ഇന്നു രൂപതകളിൽ സജീവമായുള്ളത്. ഇപ്പോഴത്തെ സിനഡിലെ 39 മെത്രാന്മാർ 1999-നുശേഷം സിനഡിൽ അംഗങ്ങളായവരാണ്. ഇപ്പോഴത്തെ സിനഡിൽ വിപുലമായ ചർച്ചയ്ക്കുവെക്കാത്ത കുർബാനയർപ്പണ രീതിയെക്കുറിച്ചുള്ള പഴയതീരുമാനം ഏതാനുംപേരുടെ താത്പര്യാനുസരണം അടിച്ചേല്പിക്കുന്നത് അധാർമികവും അവിവേകവുമായിരിക്കും. എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാനയല്ലാതെ മറ്റുരീതികൾ കാണാത്ത യുവതലമുറയ്ക്ക് അത്തരം തീരുമാനം ഉൾക്കൊള്ളാൻ സാധിക്കില്ല. അതിൽ മാറ്റംവരുത്തിയാൽ അപകടകരമായ പ്രതിസന്ധി സഭയിലുണ്ടാകുമെന്നും വൈദികർ നിവേദനത്തിൽ പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3s77lAm
via
IFTTT
No comments:
Post a Comment