കൊച്ചി: കരിപ്പൂർ സ്വർണക്കടത്തുകേസിലെ പ്രതി മുഹമ്മദ് ഷെഫീഖിന് ജയിലിനുള്ളിൽ വധഭീഷണി. മഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് ചെർപ്പുളശ്ശേരി സംഘത്തിൽനിന്ന് വധഭീഷണിയുണ്ടായത്. ഭീഷണിപ്പെടുത്തിയ വ്യക്തിയുടെ ഫോട്ടോ ഷെഫീക്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയിൽ കസ്റ്റംസ് നൽകിയ റിപ്പോർട്ടിലാണ് വധഭീഷണിയെക്കുറിച്ച് പറയുന്നത്. കൊടുവള്ളി സംഘത്തിൽനിന്ന് അർജുൻ ആയങ്കിക്കും ഷെഫീഖിനും സംരക്ഷണം നൽകുമെന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയും ഷാഫിയും ഉറപ്പുനൽകിയെന്നും ഷെഫീക്കിന്റെ മൊഴിയുണ്ട്. കരിപ്പൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിനായി മൂന്നുസംഘങ്ങൾ പ്രവർത്തിക്കുന്നതായും കസ്റ്റംസിന് വിവരം ലഭിച്ചു. കൊടുവള്ളി, കോഴിക്കോട്, കണ്ണൂർ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നാമത് ഒരു സംഘം എത്തിയെന്നും അർജുനും മറ്റൊരാളും തമ്മിലുള്ള സംഘർഷമാണ് ഇതിന് കാരണമെന്നും ഷെഫീഖ് സമ്മതിച്ചിട്ടുണ്ട്. കാരിയറെ തട്ടിക്കൊണ്ടുപോകുകയും ശാരീരികമായി ആക്രമിക്കുകയും കള്ളക്കടത്ത് സ്വർണം മോഷ്ടിക്കുകയും ചെയ്യുന്നതാണ് രീതി. ആളുമാറി നിരവധി പേർ ഇവരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. വിമാനത്താവളപ്രദേശങ്ങളിലും പരിസരങ്ങളിലും പ്രവർത്തിക്കുന്ന സംഘങ്ങളുടെ ഈ പ്രവണത സാധാരണയാത്രക്കാരുടെ ജീവന് ഭീഷണിയാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഷെഫീഖിനെ കാക്കനാട് ജയിലിലേക്ക് മാറ്റി സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന എറണാകുളം അഡീഷണൽ സി.ജെ.എം. കോടതിക്കുമുന്നിൽ ഹാജരാക്കിയപ്പോൾ ജീവന് ഭീഷണിയുണ്ടെന്ന് ഷെഫീഖ് പറഞ്ഞു. പരാതിയുണ്ടെങ്കിൽ എഴുതിനൽകാൻ മജിസ്ട്രേറ്റ് അറിയിച്ചു. ഷെഫീഖിന് അഭിഭാഷകനില്ലായിരുന്നു. തുടർന്ന്, മഞ്ചേരി ജയിലിലേക്ക് മാറ്റരുതെന്നും ഇവിടെ വധഭീഷണിയുണ്ടെന്നും കാണിച്ച് പരാതി നൽകുകയായിരുന്നു. പിന്നീട് ഷെഫീഖിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
from mathrubhumi.latestnews.rssfeed https://ift.tt/3qMgEVZ
via
IFTTT
No comments:
Post a Comment