തിരുവനന്തപുരം: കേന്ദ്രത്തിൽ പുതിയ സഹകരണവകുപ്പും അമിത് ഷാ അതിന്റെ ചുമതലയുള്ള മന്ത്രിയുമായതോടെ സംസ്ഥാനത്ത് ‘സഹകരണ രാഷ്ട്രീയ’ത്തിന് കനംവെക്കുന്നു. സി.പി.എമ്മിന് ആധിപത്യമുള്ള സംസ്ഥാനത്തെ സഹകരണമേഖലയിലേക്ക് ബി.ജെ.പി.-ആർ.എസ്.എസ്. നുഴഞ്ഞുകയറ്റത്തിന് വഴിതുറക്കുന്നതാകും കേന്ദ്രനടപടിയെന്നാണ് വിലയിരുത്തൽ. ഗുജറാത്തിൽ പരീക്ഷിച്ച് വിജയിച്ച തന്ത്രം പുതിയ രീതിയിൽ കേരളത്തിലും അമിത് ഷാ പയറ്റുമെന്ന ആശങ്ക സി.പി.എമ്മിനും കോൺഗ്രസിനുമുണ്ട്. ‘നിധി’ ബാങ്കുകളുടെ പരീക്ഷണം ഇതിന്റെ തുടക്കമാണെന്നാണ് സി.പി.എം. വിലയിരുത്തുന്നത്. അതിനാൽ, ബി.ജെ.പി. നീക്കം ഗൗരവത്തോടെ കാണാനും ചെറുക്കാനുമുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു. പാർട്ടി അംഗങ്ങളെയും അനുഭാവികളെയും ‘നിധി’യിൽനിന്നടക്കം സാമൂഹിക അകലത്തിൽ നിർത്തണമെന്ന നിർദേശമാണ് സി.പി.എം. കീഴ്ഘടകങ്ങൾക്ക് നൽകിയത്. സഹകരണം സംസ്ഥാനവിഷയമാണെങ്കിലും കേന്ദ്രത്തിന് ഇടപെടാൻ ഒട്ടേറെ പഴുതുകളുണ്ട്. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ, നിധി കമ്പനികൾ എന്നിവയെല്ലാം കേന്ദ്രസഹകരണ വകുപ്പിനു കീഴിൽ വരുന്നതാണ്. സഹകരണ സംഘങ്ങൾക്ക് സ്വാശ്രയ ഗ്രൂപ്പുകൾ, കർഷക ഉത്പാദക കമ്പനികൾ, സംരംഭങ്ങൾ എന്നിവ തുടങ്ങാം. ഇതിന് നബാർഡ്, എൻ.സി.ഡി.സി., നാഫെഡ് തുടങ്ങിയ കേന്ദ്രഏജൻസികൾ സഹായം നൽകുന്നുണ്ട്. നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണസംഘങ്ങൾക്ക് കേരള ബാങ്ക് വഴിയാണ് ഈ സഹായം ലഭ്യമാകുന്നത്. കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുന്ന സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിനെ ഒഴിവാക്കി കേന്ദ്ര ഏജൻസികളുടെ സഹായം നേരിട്ട് ലഭ്യമാക്കാനാകും. ഗുജറാത്ത് മോഡൽ പരീക്ഷണംകോൺഗ്രസ്‌മുക്ത ഗുജറാത്തിന് അമിത് ഷാ കൊണ്ടുവന്ന സഹകരണ രാഷ്ട്രീയ പരീക്ഷണമാണ് അവിടത്തെ ബി.ജെ.പി.യുടെ അടിത്തറ ബലപ്പെടുത്തിയത്. സഹകാരികളെ കൂടെനിർത്തിയും പുതിയ അംഗങ്ങളെ ചേർത്ത് സംഘങ്ങളിൽ ഭരണം നേടിയും അത് വിജയിപ്പിച്ചു. സഹകരണസംഘങ്ങളുടെ സേവനവും സ്വാധീനവും മറയാക്കി ഒരു മണ്ഡലത്തിൽ പതിനായിരം വോട്ടുവരെ മറിക്കാൻ ബി.ജെ.പി.ക്ക് കഴിഞ്ഞു. ഗുജറാത്തിലെ ഭൂരിപക്ഷം സഹകരണ സംഘങ്ങളും ഇപ്പോൾ ബി.ജെ.പി. നിയന്ത്രണത്തിലാണ്.‘സേവന രാഷ്ട്രീയം’ ആണ് സഹകരണ സംഘങ്ങളിലൂടെ ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിധി കമ്പനികൾ രൂപവത്കരിക്കുന്നതിലൂടെ 200 അംഗങ്ങളാണ് അതിന്റെ ഭാഗമാകുന്നത്. സ്വാശ്രയസംഘങ്ങളും കേന്ദ്രതലത്തിൽ രജിസ്റ്റർ ചെയ്യാനാകും. ഇതിലൂടെ സഹകരണ സംരംഭങ്ങൾ വരും. അതിന് കേന്ദ്രസഹായവും ലഭിക്കും. അതിന്റെ ഭാഗമാകുന്നവരും കുടുംബവും ബി.ജെ.പി.യോട് ചേർന്നുനിന്നാൽ പാർട്ടിയുടെ സ്വാധീനം വർധിപ്പിക്കാനാകും. ഇതാണ് ബി.ജെ.പി.യുടെ പ്രതീക്ഷ.സർവകക്ഷിയോഗം ചേരും -മന്ത്രി വി.എൻ. വാസവൻ : സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നാക്രമണമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിന് ഏതു രീതിയിലുള്ള നടപടി സ്വീകരിക്കണമെന്നത് സർവകക്ഷിയോഗം ചേർന്ന് തീരുമാനിക്കും. ഭരണഘടനയനുസരിച്ച് സഹകരണം സംസ്ഥാന വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നതിലൂടെ കേരളത്തിലെ സഹകരണ മേഖലയിലുണ്ടാക്കുന്ന ആഘാതത്തെ പ്രതിരോധിക്കാനാണ് സർവകക്ഷിയോഗം വിളിക്കുന്നത്. കേന്ദ്രത്തിൽ സഹകരണ മന്ത്രാലയം രൂപവത്കരിച്ചതിൽ ആശങ്കയുള്ളതിനാൽ ഇക്കാര്യവും യോഗം ചർച്ചചെയ്യുമെന്ന് മന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3i0kjeW
via
IFTTT
No comments:
Post a Comment