കൊല്ലം : പാർട്ടി പ്രവർത്തനം, തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്ന വോട്ടുകൾ എന്നിവസംബന്ധിച്ച്, മണ്ഡലം കമ്മിറ്റികൾ നൽകുന്നത് കള്ളറിപ്പോർട്ടെന്ന് ബി.ജെ.പി. സംസ്ഥാന ഭാരവാഹി യോഗത്തിൽ നേതാക്കൾ. സംസ്ഥാനത്ത് 20 ശതമാനം ബൂത്തുകളിലേ പാർട്ടിക്ക് പ്രവർത്തനമുള്ളൂ. ബാക്കി ഊതിപ്പെരുപ്പിച്ച വ്യാജ റിപ്പോർട്ടുകളാണെന്ന് വിമർശനമുയർന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻ നായർ, ജെ.പ്രമീളാദേവി, കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയ നേതാക്കൾ ഈ വികാരം പങ്കുവെച്ചു. മണ്ഡലം കമ്മിറ്റികളുടെ റിപ്പോർട്ട് പരിശോധിക്കുകപോലും ചെയ്യാതെ ജില്ലാ കമ്മിറ്റികൾ അപ്പടി സംസ്ഥാന നേതൃത്വത്തിന് നൽകുകയാണെന്നും നേതാക്കൾ പറഞ്ഞു.തിരഞ്ഞെടുപ്പ് വിശകലനത്തിൽ ചുറ്റിപ്പറ്റി ചർച്ച സജീവമായതിനാൽ കൊടകര പണമിടപാട് അടക്കമുള്ള വിവാദവിഷയങ്ങൾ ആരും ഉന്നയിച്ചില്ല. നായർ മാട്രിമോണി, ഈഴവ മാട്രിമോണി എന്നനിലയിലുള്ള സ്ഥാനാർഥിനിർണയം തിരഞ്ഞെടുപ്പിൽ ദോഷമായെന്ന് അഭിപ്രായമുയർന്നു.ലക്ഷദ്വീപ് ജനതയെ ഭീകരവാദികളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡൻറ് ജിജി ജോസഫ് പറഞ്ഞു. ഇസ്‌ലാം മതവിശ്വാസികൾ ഇന്ത്യയിൽ ജീവിക്കരുതെന്നു പറയുന്നവർ ഹിന്ദു അല്ലെന്ന ആർ.എസ്.എസ്. അധ്യക്ഷൻ മോഹൻ ഭാഗവതിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് അദ്ദേഹം ഇതുപറഞ്ഞത്. തിരഞ്ഞെടുപ്പുസമയത്ത് മലപ്പുറത്ത് ഹിന്ദു ഐക്യവേദി ഹലാൽ വിരുദ്ധജാഥ നടത്തിയതിനെ ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി വിമർശിച്ചു. സ്ഥാനാർഥിയായിരുന്ന തന്നെ, ഈ ജാഥയിൽ പ്രസംഗിക്കാൻ ക്ഷണിച്ചത് അനൗചിത്യമായെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക ഹിന്ദുത്വമാകാമെന്നും എന്നാൽ മത ഹിന്ദുത്വം അംഗീകരിക്കപ്പെട്ടില്ലെന്നും പൊതുവേ അഭിപ്രായമുയർന്നു.പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുന്നില്ലെന്നായിരുന്നു മറ്റൊരു വിമർശനം. ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഭാരവാഹികൾക്ക് (പ്രഭാരിമാർ) റോളില്ലെന്ന് സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി പറഞ്ഞു. താഴേത്തട്ടുവരെയുള്ള പ്രവർത്തകരുടെ അഭിപ്രായങ്ങൾ കേട്ടശേഷം തിരുത്തൽ നടപടികളെടുക്കാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മറുപടി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2TCZLRz
via
IFTTT
No comments:
Post a Comment