കൊച്ചി: വിശക്കുമ്പോൾ ഇശൽ മറിയം വല്ലാതെ കരയും. കഴുത്ത് അനക്കാനാവില്ല, അമ്മയുടെ പാൽ കുടിക്കാനും കഴിയില്ല. നാലുമാസം പ്രായമുള്ള കുഞ്ഞുങ്ങൾ കരയുംപോലെ െെകയും കാലും അനക്കിയുള്ള കരച്ചിലല്ല. അതൊന്നും ചെയ്യാനാകാതെ ആ കുഞ്ഞുകവിളിലൂടെ കണ്ണീരിറങ്ങും. അപ്പോൾ അമ്മ കുപ്പിപ്പാൽ കൊടുക്കും. ശ്വാസമെടുക്കാൻ ബുദ്ധിമുട്ടായതോടെ കുപ്പിപ്പാൽ കുടിക്കാനും ഇശലിന് വയ്യാതായി തുടങ്ങി... കണ്ണൂർ മാട്ടൂലിലെ മുഹമ്മദിന്റെ അതേ അസുഖമാണ് ഇശലിന്. ജനിതക രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫിയുടെ (എസ്.എം.എ.) ടൈപ്പ് വൺ വകഭേദം. അമേരിക്കയിൽനിന്നുള്ള മരുന്നിനു വേണ്ടത് 16 കോടി രൂപ. കിട്ടിയില്ലെങ്കിൽ രണ്ടുവർഷത്തിനുമേൽ ഇശൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ പറയുന്നു.കടമത്ത് ദ്വീപിലെ പി.കെ. നാസറിന്റെയും ഡോ. ജസീനയുടെയും ഏക മകളാണ് ഇശൽ മറിയം. പ്രസവിച്ച് രണ്ടാം മാസത്തിൽ ഇശലിന്റെ കൈയുടെയും കാലിന്റെയുമെല്ലാം ചലനശേഷി കുറയുന്നുണ്ടോയെന്ന് ഡോക്ടർ കൂടിയായ ജസീനയ്ക്ക് സംശയം തോന്നി. അങ്ങനെ പരിശോധിച്ചപ്പോഴാണ് അസുഖത്തെക്കുറിച്ചറിയുന്നത്. ഇപ്പോൾ ബെംഗളൂരു ആസ്റ്റർ സി.എം.ഐ. ആശുപത്രിയിൽ ചികിത്സയിലാണ്. അമേരിക്കയിൽനിന്ന് സോൾജൻസ്മ മരുന്ന് (ജീൻ റീപ്ലേസ്‌മെന്റ് തെറാപ്പി) എത്തിക്കൽ മാത്രമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്ന പ്രതിവിധി.ഇലക്‌ട്രിക്കൽ എൻജിനിയറായ നാസർ ബെംഗളൂരുവിലാണ് 13 വർഷമായി ജോലി ചെയ്യുന്നത്. രോഗമറിഞ്ഞതോടെയാണ് ജസീന ഇശലിനെയും കൂട്ടി ബെംഗളൂരുവിലേക്ക് എത്തിയത്. ഇ.എൻ.ടി. ഡോക്ടറായ ജസീനയ്ക്ക് കുറച്ചുനാൾ മുമ്പാണ് റെയിൽവേയിൽ അസിസ്റ്റന്റ് മെഡിക്കൽ ഓഫീസറായി ജോലി കിട്ടിയത്. ഇവരുടെ സങ്കടമറിഞ്ഞതോടെ കടമത്ത് ദ്വീപ് പഞ്ചായത്തുതന്നെ ധനസമാഹരണത്തിനായി ബാങ്ക് അക്കൗണ്ടൊക്കെ തുടങ്ങിയിരുന്നു. എന്നാൽ ഒന്നുമൊന്നിനും തികയാത്ത സ്ഥിതിയാണ്. ദ്വീപുകാരെക്കൊണ്ട് കൂട്ടിയാൽ കൂടുന്നതല്ലെന്നും ആകുന്ന സഹായം എല്ലാവരും ചെയ്യണമെന്നും ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ പറഞ്ഞു. ഇശലിനെ സഹായിക്കാൻ താത്പര്യമുള്ളവർക്കായി ആക്സിസ് ബാങ്കിന്റെ ബെംഗളൂരു ഹെന്നൂർ ശാഖയിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 915010040427467. ഐ.എഫ്.എസ്.സി. കോഡ്: UTIB0002179. ഗൂഗിൾ പേ: 8762464897.
from mathrubhumi.latestnews.rssfeed https://ift.tt/3jPN3JK
via
IFTTT
No comments:
Post a Comment