തിരുവനന്തപുരം: സ്വർണത്തേക്കാൾ വിലയുള്ള ആംബർഗ്രിസിന്റെ കൗതുകങ്ങളെക്കുറിച്ച് തിരയുകയാണ് മലയാളി. തിമിംഗിലത്തിൽനിന്നു ലഭിച്ച മുപ്പത് കോടി വിലമതിക്കുന്ന ആംബർഗ്രിസ് എന്ന വസ്തു വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ തൃശ്ശൂരിലെ ചേറ്റുവയിൽനിന്ന് വനംവകുപ്പ് വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ആംബർഗ്രിസ് വാർത്തയിലെത്തിയത്. എന്നാലിതിനെ തിമിംഗില ഛർദിയെന്ന് വിശേഷിപ്പിക്കുന്നത് അശാസ്ത്രീയമാണെന്ന് കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പ് മേധാവി ഡോ. എ. ബിജുകുമാർ പറയുന്നു. വംശനാശം നേരിടുന്ന എണ്ണത്തിമിംഗിലങ്ങളുടെ കുടലിൽ ദഹനത്തിന്റെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളുടെ ഫലമായി രൂപംകൊള്ളുന്ന പ്രകൃതിദത്ത ഉത്പന്നമാണിത്. വിസർജ്യ വസ്തുവായും ഇതിനെ കണക്കാക്കാം. ഔഷധങ്ങളും സുഗന്ധദ്രവ്യങ്ങളും നിർമിക്കാൻ ആയിരം വർഷത്തിലേറെയായി ആംബർഗ്രിസ് ഉപയോഗിക്കുന്നു. സുഗന്ധം കൂടുതൽ നേരം നിലനിൽക്കാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പശ എന്ന നിലയിൽ വിപണിയിൽ ഇവയ്ക്ക് സ്വർണത്തേക്കാൾ വിലയുണ്ട്. ആംബർഗ്രിസ് രൂപപ്പെടുന്നത് എണ്ണത്തിമിംഗിലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തളും ആണ്. ചില എണ്ണത്തിമിംഗിലങ്ങളിൽ ദഹിക്കാത്ത കണവച്ചുണ്ടുകളും മറ്റും ചെറുകുടലിൽ എത്തിപ്പെടും. കൂർത്തമുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരയും. ഇതിന്റെ പ്രതികരണമെന്ന നിലയിൽ കുടൽ കൊഴുപ്പടങ്ങിയ വസ്തു സ്രവിക്കും. ഇത് കണവകളുടെ ദഹിക്കാതെ കിടക്കുന്ന അംശങ്ങളെ കൂട്ടിയോജിപ്പിച്ച് പുറമേ മൃദുവാക്കിമാറ്റും. ഇതിലെ വെള്ളം ചെറുകുടൽ വലിച്ചെടുക്കുന്നതോടെ ഇവ പാറപൊലെ ഉറപ്പുള്ളതാകും. മലാശയത്തിൽ ഇതിൽ ഒട്ടേറെ പാളികൾ കൂട്ടിച്ചേർക്കപ്പെടുന്നു. ഇതാണ് ആംബർഗ്രിസ്. വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രിസ് അപൂർവവസ്തുവുമാണ്. ഇവ ചിലപ്പോൾ എണ്ണത്തിമിംഗിലങ്ങളുടെ കുടലിനെ പൂർണമായും അടച്ചുകളഞ്ഞേക്കാം. അങ്ങനെവന്നാൽ കുടൽ പൊട്ടി പുറത്തുവരും. അപൂർവമായി വിസർജ്യമായും പുറത്തുവരും. മരിക്കുന്ന തിമിംഗിലങ്ങളുടെ ശവം ചീഞ്ഞുകഴിഞ്ഞാൽ കുടലിൽനിന്ന് ഇവ കടലിൽ എത്തുന്നു. വെള്ളത്തിൽ ഒഴുകിനടക്കുന്ന ഇവയിൽ ഉപ്പുവെള്ളവും സൂര്യപ്രകാശവും പലതരം മാറ്റങ്ങൾ വരുത്തും. അങ്ങനെ ഇവയ്ക്ക് നല്ല വാസന കിട്ടും. കിലോയ്ക്ക് ഒരു കോടിരൂപവരെ വിലയുണ്ട്. ഇന്ത്യയിൽ ആംബർഗ്രിസോ അതിന്റെ ഉപോത്പന്നങ്ങളോ കൈവശം വെക്കുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് നിയമവിരുദ്ധമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3yN0KNL
via
IFTTT
No comments:
Post a Comment