ചേർത്തല: അർത്തുങ്കൽ വാണിവിലാസം കുരിശിങ്കൽ വീട്ടിൽ ബൈബിളിനൊപ്പമാണു രാമായണത്തിനും സ്ഥാനം. അപ്പൻ തോമസുകുട്ടിവൈദ്യർ ലളിതഭാഷാ മഹാകാവ്യമായി രചിച്ച രാമായണമാണു മകൻ റിട്ട. സീനിയർ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് തോമസ് നിധിപോലെ കാത്തുപരിപാലിക്കുന്നതും പതിവായി വായിക്കുന്നതും. സീതയെ കാണാതാവുന്നതുമുതൽ ശ്രീരാമപട്ടാഭിഷേകംവരെയുള്ള ഭാഗങ്ങളാണു 14 സർഗങ്ങളായി തോമസുകുട്ടിമാസ്റ്റർ രചിച്ചിരിക്കുന്നത്. 1970-ൽ എഴുതിത്തുടങ്ങിയ രാമായണം 1976-ലാണു പൂർത്തീകരിച്ചത്. പുരാണേതിഹാസങ്ങളോടു വൈദ്യർക്കുണ്ടായിരുന്ന താത്പര്യമാണു രചനയ്ക്കുപ്രചോദനമായതെന്നു മകൻ പറഞ്ഞു. പാരമ്പര്യമായി ആയുർവേദ ചികിത്സാരംഗത്തുള്ള വൈദ്യർക്ക് അതുവഴിയാണു സംസ്കൃതത്തിൽ അറിവുകിട്ടിയത്. രാമായണകാവ്യത്തിന് ആമുഖമെഴുതിയ സംസ്കൃത അധ്യാപകൻ കടനാട് ആർ. ദാമോദരൻ, തോമസ് വൈദ്യരുടെ പാണ്ഡ്യത്യത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. സാധാരണക്കാർക്കുപോലും മനസ്സിലാക്കാവുന്നവിധം ലളിതമായ ഭാഷാശൈലിയാണ് ഉപയോഗിച്ചിരിക്കുന്നത്. 1976-ൽ പ്രസിദ്ധീകരിക്കുമ്പോൾ 161 പേജുള്ള ആധ്യാത്മിക രാമായണത്തിന് അഞ്ചുരൂപയായിരുന്നു വില. നീറുന്നനിമിഷങ്ങൾ, തോബിയാസ്, ജോസഫ് ഈജിപ്തിൽ തുടങ്ങിയ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. 1978-ൽ വൈദ്യർ മരിച്ചു. ഒൻപതു മക്കളിൽ ഏറ്റവും ഇളയവനാണ് ആയുർവേദ ഡോക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. സന്തോഷ് തോമസ്. 34 വർഷത്തിനുശേഷം 2010-ൽ അപ്പനെഴുതിയ രാമായണത്തിന്റെ പുതിയപതിപ്പ് പുറത്തിറക്കി. തോമസുകുട്ടി വൈദ്യരോടുള്ള ആദരവായി അർത്തുങ്കൽ ഹാർബർ എൻജിനിയറിങ് വിഭാഗത്തിന്റെ ഫണ്ടുപയോഗിച്ചു നിർമിച്ച റോഡിന് 2010-ൽ അദ്ദേഹത്തിന്റെ പേരു നൽകിയിരുന്നു. Content Highlights: Ramayana by Thomas Kutty Vaidyar
from mathrubhumi.latestnews.rssfeed https://ift.tt/3xP2KVM
via
IFTTT
No comments:
Post a Comment