കണ്ണൂർ: ‘ബാലേട്ടൻ എനിക്കൊരുക്കിയ കല്ലറയാണത്. ഇനി അച്ഛനൊപ്പം മോൻ കിടന്നോട്ടെ.’ മകൻ മരിച്ചതിന്റെ വേദന താങ്ങാനാവാതെ ഇടറിക്കൊണ്ട് അവർ പറഞ്ഞു. കണ്ണൂർ മുൻ മേയർ സുമാ ബാലകൃഷ്ണന്റെ മകൻ കൗശൽ നമ്പ്യാരുടെ മൃതദേഹമാണ് അമ്മയുടെ ആഗ്രഹപ്രകാരം അവന്റെ അച്ഛന്റെ അന്ത്യവിശ്രമസ്ഥലത്തിനടുത്ത് നേരത്ത തയ്യാറാക്കിയ കല്ലറയിൽ അടക്കിയത്. ശനിയാഴ്ച പുലർച്ചെയാണ് അസുഖബാധിതനായി കൗശൽ നമ്പ്യാർ മരിച്ചത്.25 വർഷംമുൻപ് മുംബൈയിൽനിന്ന് ടി.വി.ബി. നമ്പ്യാരും ഭാര്യ സുമാ ബാലകൃഷ്ണനും കാപ്പാട് ’കുസുമം’ എന്ന പേരിൽ വീടെടുത്ത് താമസിക്കുമ്പോൾതന്നെ മുറ്റത്ത് കിഴക്കുതെക്കേ മൂലയിൽ രണ്ട് കല്ലറകൾ പണിതിരുന്നു. ജീവിച്ചിരിക്കെ വീട്ടുമുറ്റത്ത് തനിക്കും ഭാര്യയ്ക്കും കല്ലറ പണിതത് അന്ന് വാർത്തയായിരുന്നു. ‘ഇത് ഞങ്ങൾക്ക് രണ്ടുപേർക്കുമുള്ളതാണ്. മരണശേഷവും ഞങ്ങൾ ഒന്നിച്ചുറങ്ങും’ എന്നാണ് ടി.വി. ബാലകൃഷ്ണൻ നമ്പ്യാർ അന്ന് പറഞ്ഞത്. അസുഖത്തെ തുടർന്ന് ടി.വി.ബി. നമ്പ്യാർ നേരത്തെ മരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം കല്ലറയിൽ അടക്കം ചെയ്തു. തനിക്കുവേണ്ടി ഭർത്താവ് നേരത്തെ തയാറാക്കിയ കല്ലറയിൽ മകനെ അടയ്ക്കേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും കരുതിയില്ലെന്ന് കോൺഗ്രസ് നേതാവായിരുന്ന കട്ടേരി നാരായണനോട് സുമാ ബാലകൃഷ്ണൻ പറഞ്ഞു. അച്ഛന്റെ കല്ലറയ്ക്ക് മുകളിൽ നേരത്തെ കൗശൽ ഇങ്ങനെ എഴുതിവെച്ചിരുന്നു. ’ഇവിടെ എന്റെ ഡാഡി ഉറങ്ങുന്നു.’ ഇപ്പോൾ ഡാഡിക്കൊപ്പം മകനും.
from mathrubhumi.latestnews.rssfeed https://ift.tt/3kvLsJy
via
IFTTT
No comments:
Post a Comment