റഹ്മത്തുള്ളയും സെഫിയത്ത്ഷിബിലയും സറൂണിനൊപ്പം കാസർകോട്: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ.) എന്ന ജനിതകരോഗം ബാധിച്ച കുഞ്ഞുങ്ങളുടെ വാർത്തകൾക്കിടയിലിതാ ആ രോഗം നേരത്തേ തിരിച്ചറിഞ്ഞ് പ്രതിരോധിച്ച കുടുംബത്തിന്റെ വിജയകഥ. കോളിയടുക്കം കുന്നിൽ ഹൗസിൽ റഹ്മത്തുള്ള-സെഫിയത്ത് ഷിബില ദമ്പതിമാരാണ് ചികിത്സയ്ക്ക് കോടിക്കണക്കിന് രൂപ ചെലവുള്ള ആ രോഗം തലമുറകളിലേക്ക് പടരാതെ വേരോടെ പിഴുതെറിഞ്ഞത്. രണ്ടുമക്കളെ കവർന്നെടുത്ത എസ്.എം.എ.യെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെ തോൽപ്പിച്ച് ഒന്നരവയസ്സുകാരൻ സറൂൺ റഹ്മത്തുള്ളയെ ജീവിതത്തോട് ചേർത്തുപിടിക്കുകയാണവർ. ആദ്യകുഞ്ഞിന് നാലുമാസം കഴിഞ്ഞിട്ടും കഴുത്തുറയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ഡോക്ടറെ കണ്ടത്. മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയിൽ എസ്.എം.എ. സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയെങ്കിലും തിരിച്ചയച്ചു. എട്ടു മാസമായപ്പോഴേക്കും മരിച്ചു. വീണ്ടും ഗർഭം ധരിച്ചയുടൻ നടത്തിയ പരിശോധനയിൽ എസ്.എം.എ.യുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ആ കുഞ്ഞിനെയും നഷ്ടപ്പെട്ടു. ഡോക്ടർമാർ ഉൾപ്പെടെ പലരും കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് ഉപദേശിച്ചു തുടങ്ങിയിരുന്നതായി റഹ്മത്തുള്ള പറഞ്ഞു. 2017 ഏപ്രിലിലാണ് കൊടുങ്ങല്ലൂരിലെ ക്രാഫ്റ്റ് ആസ്പത്രിയിലെത്തിയത്. രണ്ടുപേരിലും എസ്.എം.എ. സാന്നിധ്യമുള്ള ജീനുകളുണ്ടെന്നു കണ്ടെത്തി. തുടർന്ന് ജനിതകപ്രശ്നം ഒഴിവാക്കി ഗർഭപാത്രത്തിനു പുറത്തു വച്ച് ബീജസങ്കലനം നടത്തി ആരോഗ്യമുള്ള ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയായിരുന്നു. ഗർഭധാരണത്തിന് മുമ്പും ആവശ്യമെങ്കിൽ വിവാഹത്തിനുമുമ്പുപോലും ജീനിൽ എസ്.എം.എ. സാന്നിധ്യം കണ്ടെത്താനുള്ള സൗകര്യം നിലവിലുണ്ടെന്ന് ആശുപത്രിയിലെ റീപ്രൊഡക്റ്റീവ് മെഡിസിനിലെ സീനിയർ കൺസൾട്ടന്റും ഡയറക്ടറുമായ ഡോ. നൗഷിൻ അബ്ദുൽ മജീദ് പറഞ്ഞു. പി.ജി.ഡി. വലിയ സങ്കീർണതകളില്ലാത്ത ജനിതകപരിശോധനയിലൂടെ എസ്.എം.എ. വാഹകരായ ദമ്പതികളെ കണ്ടെത്താം. തുടർച്ചയായി ഗർഭച്ഛിദ്രം ഉണ്ടാവുകയോ അടുത്ത കുടുംബാംഗങ്ങളിലാർക്കെങ്കിലും രോഗമുള്ളവരോ ആയ ദമ്പതികൾ ജനിതകപരിശോധന നടത്തണം. രോഗവാഹകരാണെങ്കിൽ ഐ.വി.എഫ്. രീതി സ്വീകരിക്കും. ഇവരുടെ ബീജവും അണ്ഡവും ലാബിൽ സംയോജിപ്പിച്ച് ഭ്രൂണങ്ങളുണ്ടാക്കും. ഇതിൽ എസ്.എം.എ. ജീൻ ഉള്ള ഭ്രൂണവും കുഴപ്പങ്ങളില്ലാത്ത ഭ്രൂണവും ഉണ്ടാവും. പ്രീ ഇൻപ്ലാന്റേഷൻ ജനറ്റിക്കൽ ഡയഗ്നോസിസ് (പി.ജി.ഡി.)എന്ന പരിശോധനയിലൂടെ ഇതു കണ്ടെത്താം. നല്ല ഭ്രൂണത്തെ ഗർഭപാത്രത്തിൽ നിക്ഷേപിക്കും. തുടർന്ന് സ്വാഭാവികരീതിയിലുള്ള ഗർഭകാലപരിചരണവും പ്രസവവും തന്നെ. ജനിക്കുന്ന കുട്ടിയിൽ എസ്.എം.എ. ജീൻ ഉണ്ടാവില്ല. അതിനാൽ അടുത്ത തലമുറയും സുരക്ഷിതം. രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ ചികിത്സച്ചെലവുള്ളൂ. വിദേശങ്ങളിൽ ഈ രീതിക്കാണ് പ്രാമുഖ്യം. 2014-ൽ സൗദി ദമ്പതികളിലാണ് ക്രാഫ്റ്റ് ആശുപത്രിയിൽ ആദ്യമായി ഇതു പരീക്ഷിച്ചുവിജയിച്ചത്. പിന്നീട് കേരളത്തിൽ രണ്ടു ദമ്പതികളിൽ കൂടി വിജയിച്ചു - ഡോ. എ. അബ്ദുൽ മജീദ് , മെഡിക്കൽ സൂപ്രണ്ട്, ക്രാഫ്റ്റ് ആസ്പത്രി
from mathrubhumi.latestnews.rssfeed https://ift.tt/2Uswidb
via
IFTTT
No comments:
Post a Comment