കൊല്ലം : ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റികൾ വിഭജിച്ച് രണ്ട് കമ്മിറ്റികൾ വീതം രൂപവത്കരിക്കുന്നു. 100 ബൂത്തുകൾക്ക് ഒരു കമ്മിറ്റി എന്നനിലയിലായിരിക്കും വിഭജനം. ഇങ്ങനെയുള്ള കമ്മിറ്റികൾക്ക് എന്തു പേരിടണമെന്ന് തീരുമാനിച്ചിട്ടില്ല. നിയോജകമണ്ഡലം കമ്മിറ്റിയെ എ, ബി എന്നിങ്ങനെ വിഭജിക്കുകയോ ഏരിയ, മേഖലാ കമ്മിറ്റികൾ രൂപവത്കരിക്കുകയോ ചെയ്യും. വലിയ പഞ്ചായത്ത്-മുനിസിപ്പൽ കമ്മിറ്റികളും വിഭജിക്കാനാണ് ആലോചന.പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനു വിഭജനം സഹായകമാകുമെന്ന നിർദേശംെവച്ചത് കേന്ദ്രനേതൃത്വമാണ്. ഉത്തർപ്രദേശ് അടക്കമുള്ള ചില സംസ്ഥാനങ്ങളിൽ ഈ മാതൃകയിലാണ് ബി.ജെ.പി. സംഘടനാ സംവിധാനം. പ്രാദേശികതലങ്ങളിലെ പ്രശ്നങ്ങൾ മനസ്സിലാക്കാനും പ്രവർത്തകരുടെ പരാതികൾ കേൾക്കാനുമായി സംസ്ഥാനനേതാക്കൾ ജില്ലകളിൽ ഉടൻ പര്യടനം നടത്തുന്നുണ്ട്. എം.ടി.രമേശ്, എ.എൻ.രാധാകൃഷ്ണൻ, ജോർജ് കുര്യൻ, സി.കൃഷ്ണകുമാർ, പി.സുധീർ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ച് സംഘങ്ങളായാണ് സന്ദർശനം.മുൻപ് പ്രാദേശികനേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന, ഇപ്പോൾ ഭാരവാഹികളല്ലാത്തവരുമായും കൂടിക്കാഴ്ച നടത്തും. പ്രവർത്തകരിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ ജില്ലാതല റിപ്പോർട്ട് തയ്യാറാക്കും. ഓഗസ്റ്റിൽ രണ്ടുദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന ഭാരവാഹിയോഗം വിളിച്ച് ഈ റിപ്പോർട്ട് ചർച്ചചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാതലംവരെ അടിമുടി അഴിച്ചുപണിയാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നത്. പ്രകടനം മോശമായ നേതാക്കളെ ഒഴിവാക്കുകയും പകരം പുതിയവരെ നിയമിക്കുകയും ചെയ്യും.നഗരസഭകൾ ഉൾപ്പെടുന്ന ജില്ലകളിൽ സിറ്റി, റൂറൽ എന്നിങ്ങനെ രണ്ട് കമ്മിറ്റികൾ രൂപവത്കരിക്കാൻ ബി.ജെ.പി. നേതൃത്വം ആലോചിച്ചിരുന്നെങ്കിലും ഒഴിവാക്കി. പ്രായോഗികബുദ്ധിമുട്ട് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ഈ പരിഷ്കാരം വേണ്ടെന്നുെവച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/3e0zCmt
via
IFTTT
No comments:
Post a Comment