തിരുവനന്തപുരം: സർക്കാർ ഓഫീസുകളിലെ ഫയൽനീക്കത്തിന് ഏകീകൃതസംവിധാനം വരുന്നു. നിലവിൽ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമുള്ള വ്യത്യസ്ത പ്ലാറ്റ്‌ഫോമുകൾക്കു പകരമായാണിത്. കേരള സ്റ്റേറ്റ് യൂണിഫൈഡ് കമ്യൂണിക്കേഷൻ സർവീസ് എന്ന പ്ലാറ്റ്‌ഫോം സി-ഡിറ്റാണ് വികസിപ്പിക്കുക. സംസ്ഥാന ഐ.ടി. മിഷൻ നോഡൽ ഏജൻസിയായി പ്രവർത്തിക്കും. ആദ്യഘട്ടം സെപ്റ്റംബർ ഒന്നോടെ പൂർത്തിയാകും. അടുത്തവർഷം ജനുവരിയോടെ രണ്ടാംഘട്ടം പൂർത്തിയാക്കും. ഇതോടെ, സർക്കാർ ഓഫീസുകളിലെ ഫയൽനീക്കം കൂടുതൽ സുതാര്യവും വേഗത്തിലുമാവും.നിലവിൽ മിക്ക സർക്കാർഓഫീസുകൾക്കും ഇത്തരം ഇലക്ട്രോണിക് രീതിയിലുള്ള ഫയൽനീക്കത്തിനു സംവിധാനമില്ല. സെക്രട്ടേറിയറ്റിൽ ഇ-ഓഫീസ്, തദ്ദേശസ്ഥാപനങ്ങൾക്ക് സൂചിക, പോലീസ്, ജയിൽ, വിജിലൻസ് എന്നിവയ്ക്ക് ഐആപ്‌സ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് ഡി.ഡി.എഫ്.എസ്. എന്നിങ്ങനെയാണ് ഫയൽ നിയന്ത്രണസംവിധാനമുള്ളത്. ഒന്നാംഘട്ടത്തിൽ എല്ലാ വകുപ്പുകളിലെയും എല്ലാതലത്തിലുമുള്ള ഓഫീസുകളെ പരസ്പരം ബന്ധിപ്പിക്കും. രണ്ടാംഘട്ടത്തിൽ പരാതിപരിഹാര സംവിധാനവും ഓൺലൈൻ വിവരാവകാശപോർട്ടലും ഉൾപ്പെടെയുള്ളവയുണ്ടാകും. ഫയൽനീക്കസംവിധാനം തയ്യാറാക്കാൻ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമോ ലൈസൻസ് പ്ലാറ്റ്‌ഫോമോ ഉപയോഗിക്കാം. ഇക്കാര്യത്തിൽ പിന്നീട് അന്തിമതീരുമാനമെടുക്കും. സംവിധാനത്തിന്റെ ഉടമസ്ഥാവകാശം സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. വകുപ്പിനായിരിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3xsirC9
via
IFTTT
No comments:
Post a Comment