ആലപ്പുഴ: മുൻമന്ത്രി ജി. സുധാകരനെതിരേ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചവിവരം ശനിയാഴ്ച സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റുയോഗത്തിൽ റിപ്പോർട്ടുചെയ്തു. രണ്ടുപേരടങ്ങുന്ന കമ്മിഷനാണ് അന്വേഷണം നടത്തുന്നത്. ചെറിയ ഇടവേളയ്ക്കുശേഷം ജി. സുധാകരനും യോഗത്തിൽ പങ്കെടുത്തു. തിരഞ്ഞെടുപ്പിനുശേഷം ഇദ്ദേഹം പാർട്ടി കമ്മിറ്റികളിൽനിന്നു വിട്ടുനിന്നതു ചർച്ചയായിരുന്നു.അമ്പലപ്പുഴ മണ്ഡലത്തിൽ തന്റെ വിജയത്തിനായി ജി. സുധാകരൻ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന എച്ച്. സലാം ഉൾപ്പെടെയുള്ളവരുടെ പരാതി കണക്കിലെടുത്താണു പാർട്ടി അന്വേഷണം തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം റിപ്പോർട്ടുചെയ്യുക മാത്രമായതിനാൽ ഇതേക്കുറിച്ചു ചർച്ചയുണ്ടായില്ല. പാർട്ടി ജില്ലാഘടകവും ഈ ആരോപണം അന്വേഷിക്കണമെന്നു സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന അംഗവും എന്ന കാര്യം കണക്കിലെടുത്താണു പ്രത്യേക അന്വേഷണ കമ്മിഷനെവെച്ച് അന്വേഷിക്കുന്നത്. റിപ്പോർട്ടിങ് പൂർത്തിയായതിനാൽ കമ്മിഷൻ വൈകാതെ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. പാർട്ടിസമ്മേളനങ്ങൾ ആരംഭിക്കുന്നതിനുമുൻപ് തുടർനടപടികൾ പൂർത്തീകരിച്ചേക്കും. അല്ലെങ്കിൽ സമ്മേളനങ്ങൾ കഴിയുംവരെ കാത്തിരിക്കണം. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധപ്രദേശങ്ങളിലുള്ള വോട്ടുകണക്കുനിരത്തിയാണ് സുധാകരനെ പിന്തുണയ്ക്കുന്നവർ ആരോപണം തള്ളുന്നത്. ചെങ്ങന്നൂരൊഴികെ ജില്ലയിൽ പാർട്ടി മത്സരിച്ച എല്ലാസീറ്റിലും ഭൂരിപക്ഷം കുറഞ്ഞതും ചൂണ്ടിക്കാണിക്കുന്നു. ധനമന്ത്രിയായിരുന്ന തോമസ് ഐസക് പ്രതിനിധാനംചെയ്ത ആലപ്പുഴയും ഇതിലുൾപ്പെടുന്നു. സംസ്ഥാനസെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലാണു ജില്ലാ സെക്രട്ടേറിയറ്റ് ചേർന്നത്. ഞായറാഴ്ച ജില്ലാ കമ്മിറ്റിയുണ്ട്. പാർട്ടി ഏറ്റെടുക്കുന്ന വിവിധ കർമപദ്ധതികളെക്കുറിച്ചും പകൽ മുഴുവൻനീണ്ട യോഗത്തിൽ ചർച്ചചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം കെ. രാഘവൻ, ചാരുംമൂട് ഏരിയ സെക്രട്ടറി മനോഹരൻ എന്നിവരുൾപ്പെടെ ആരോപണവിധേയരായ പടനിലം ഹൈസ്കൂൾ ഫണ്ട് തിരിമറി വിവാദത്തിൽ നടപടി സ്വീകരിക്കാനും തീരുമാനമായി. ഇതിന്റെ ആദ്യപടിയായി ബന്ധപ്പട്ടവരോട് വിശദീകരണം ചോദിക്കും. കെ. രാഘവൻ, മനോഹരൻ തുടങ്ങിയവരുടെ പങ്ക് എടുത്തുപറഞ്ഞുകൊണ്ടുള്ള റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയേറ്റുയോഗം വിശദമായി ചർച്ചചെയ്തു. പാർട്ടി നിയന്ത്രണത്തിലുള്ള പടനിലം ഹൈസ്കൂളുമായി ബന്ധപ്പെട്ട് ഒരു കോടി രൂപയിലധികം തിരിമറി നടന്നതായാണ് പരാതി. ഒന്നരവർഷം മുൻപാണ് ആരോപണമുയർന്നത്.സ്കൂളിന്റെ ഫണ്ട് വകമാറ്റിയത് പാർട്ടി നേരത്തെ കണ്ടെത്തിയിരുന്നു. പണം തിരികെയടയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെയ്തില്ല. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലുള്ളത്.
from mathrubhumi.latestnews.rssfeed https://ift.tt/3ih1i7Y
via
IFTTT
No comments:
Post a Comment