തിരുവനന്തപുരം: ദൈവവും മനുഷ്യനും തമ്മിലൊരു കരാറുണ്ടെങ്കിൽ അതിന്റെ ചുവട്ടിൽ ഗോപാലകൃഷ്ണന്റെ ഒപ്പുണ്ടാവും. കരവിരുതിന്റെ കൈയൊപ്പ്. ബീമാപള്ളിയും എരുമേലി വാവരു പള്ളിയുമുൾപ്പെടെ 100-ലേറെ പള്ളികളുടെ മിനാരങ്ങൾ സാക്ഷികളുമാകും. ഗോപാലകൃഷ്ണനെ പള്ളികളുടെ വാസ്തുശില്പിയാക്കിമാറ്റിയ തിരുവനന്തപുരം ബീമാപള്ളി ആകാശത്തേക്ക് തലയുയർത്തിയിട്ട് അരനൂറ്റാണ്ട്. 91 മുസ്‌ലിം പള്ളികൾ, അഞ്ച് ക്രിസ്ത്യൻ ദേവാലയങ്ങൾ, പത്തിലേറെ അമ്പലങ്ങൾ ഇത്രയും ആരാധനാലയങ്ങളാണ് ഈ വാസ്തുശില്പി കേരളത്തിലങ്ങോളമിങ്ങോളം പണിതത്. 50 വയസ്സ് കടക്കുന്ന ബീമാപള്ളിയുടെ നിർമിതി ഏറ്റെടുക്കുമ്പോൾ ഗോപാലകൃഷ്ണന് പ്രായം 29. 1966-ൽ ഏറ്റെടുത്ത് 18 വർഷങ്ങൾകൊണ്ടാണ് പൂർത്തിയാക്കിയത്. നേർച്ചവരുമാനം മാത്രമുപയോഗിച്ചായിരുന്നു നിർമാണം. പല പ്രതിബന്ധങ്ങൾ കടന്നാണ് 132 അടിയിൽ അന്നത്തെ ഏറ്റവും ഉയർന്ന മിനാരങ്ങളോടെ മതസൗഹാർദത്തിന്റെ ഈ പള്ളിമുറ്റം വിശ്വാസികൾക്ക് നൽകിയത്. അവസാനഘട്ടത്തിൽ വ്യോമയാന വകുപ്പ് പണി തടഞ്ഞു. വിമാനത്താവളം അടുത്തായതിനാൽ മിനാരത്തിന്റെ ഉയരമായിരുന്നു പ്രശ്നം. ഒടുവിൽ അധികൃതർ ഉപാധികളോടെ അനുമതി കൊടുത്തു. പള്ളി മന്ദിരത്തിന് ചുവപ്പും വെള്ളയും നിറം കൊടുക്കുക, മിനാരത്തിന് മുകളിൽ ചുവന്ന ലൈറ്റ് സ്ഥാപിക്കുക, പള്ളിയുടെ ഫോൺ നമ്പർ വിമാനത്താവളം അധികൃതർക്ക് നൽകുക എന്നിവയായിരുന്നു ഉപാധികൾ. ഇപ്പോഴും കാലാവസ്ഥാ പ്രശ്നങ്ങളുള്ളപ്പോൾ വിമാനത്താവളത്തിൽനിന്ന് പള്ളിയിലേക്ക് ഫോൺവിളിയെത്തും- മിനാരത്തിന് മുകളിലെ ഏവിയേഷൻ ലൈറ്റ് തെളിക്കാനാണത്. കരാറുകാരനായ അച്ഛന്റെ സഹായിയായി 1965-ൽ പാളയം ജുമാ മസ്ജിദിന്റെ ഡിസൈൻ തയ്യാറാക്കിക്കൊണ്ടായിരുന്നു ഗോപാലകൃഷ്ണൻ ഈ രംഗത്തേക്ക് എത്തിയത്. എൻജിനിയറിങ് പഠനമൊന്നുമില്ലാതെ സ്വയം ആർജിച്ച അറിവുകളായിരുന്നു ബലം. കേരളത്തിലെങ്ങും അന്ന് മിനാരങ്ങളുള്ള പള്ളികളില്ലായിരുന്നു. അങ്ങനെ 1966-ൽ ആ വിശ്വാസമേട തുറന്നു. തുടർന്ന് തിരുവനന്തപുരം കടുവയിൽ പള്ളിയും ചന്ദനപ്പള്ളിയും കരുനാഗപ്പള്ളിയിലെ താജ്മഹൽ മാതൃകയിലുള്ള കൂറ്റൻ പള്ളിയുമടക്കം പണിത് ‘പള്ളി പണിയുന്ന കൃഷ്ണ’നായി. രണ്ടുവർഷം മുമ്പ് പണിത ആറാട്ടുപുഴ പള്ളിയായിരുന്നു അവസാന നിർമിതി. തിരുവനന്തപുരം ബേക്കറി ജങ്‌ഷനിലെ ‘ഈശ്വരന്റെ സമ്മാനം’എന്നെഴുതിവെച്ച വീട്ടിൽ വിശ്രമജീവിതത്തിലാണ് ഈ 84-കാരൻ. എല്ലാ മതങ്ങളുടെയും അടിസ്ഥാനം സ്നേഹംമാത്രമാണെന്ന് തിരിച്ചറിയാത്തതാണ് വിദ്വേഷങ്ങൾക്ക് കാരണമെന്നും ഇദ്ദേഹം പറയുന്നു. ‘‘ഹ്രസ്വകാലത്തേക്ക് ഭൂമിയിലേക്ക് അയക്കപ്പെടുന്ന മനുഷ്യൻ കഴിയുംവിധം ഈ ഭൂമിയുടെ ശോഭ വർധിപ്പിക്കുകയാണ് വേണ്ടത്’’- ഇദ്ദേഹം പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3imxy9F
via
IFTTT
No comments:
Post a Comment