കൊച്ചി: ഭീഷണിപ്പെടുത്തി പണം തട്ടുന്ന പരിപാടി രാജ്യത്ത് പലയിടത്തും നടത്തിയിട്ടുണ്ടെന്ന് രവി പൂജാരി. പനമ്പിള്ളി നഗർ ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തപ്പോഴാണ് രവി പൂജാരി ഇത് തുറന്നു പറഞ്ഞത്. സമൂഹത്തിലെ വിവിധ തുറകളിലുള്ള നിരവധി പേരെ പണത്തിനായി ഭീഷണിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തൊട്ടാകെ ഇത്തരം പല സംഘങ്ങളുമായി രവി പൂജാരിക്ക് ബന്ധമുണ്ട്.ഭീഷണിപ്പെടുത്തി പണം തട്ടാൻ കഴിയുമെന്ന് അവർ കരുതുന്ന പലരുടെയും പേരും ഫോൺ നമ്പറും മറ്റ് വിവരങ്ങളും സംഘം സംഘടിപ്പിച്ച് നൽകും. ഇതു വെച്ച് പൂജാരി ഫോണിൽ വിളിച്ച് ഭീഷണി മുഴക്കും. കോടികളാണ് ആവശ്യപ്പെടുക. ഭീഷണിക്ക് വഴങ്ങാത്തവരെ ഭയപ്പെടുത്താനായിട്ടാണ് വെടിവെപ്പ് പോലുള്ളവ നടത്തുന്നത്. ഇത്തരം ഭീഷണി പ്രയോഗങ്ങൾക്കു വേണ്ടി തിരഞ്ഞെടുക്കുന്നത് അതത് പ്രദേശത്തെ ചെറു സംഘങ്ങളെയാണ്. ആയുധം അടക്കമുള്ള കാര്യങ്ങൾ രവി പൂജാരിയുടെ സംഘം ഏർപ്പാട് ചെയ്ത് നൽകും.പനമ്പിള്ളി നഗർ ബ്യൂട്ടിപാർലർ ഉടമ ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാനാവുമെന്ന കാര്യം കാസർകോട്ടെ ഗുണ്ട ജിയയാണ് രവി പൂജാരിയോടു പറഞ്ഞത്. ആവശ്യപ്പെട്ട പണം നൽകാതെ വന്നതോടെ ആക്രമണത്തിന് സഹായം ഒരുക്കി നൽകിയതും ജിയ തന്നെ. ഇയാൾ ഒളിവിലാണ്. രമേശ് ചെന്നിത്തല, പി.സി. ജോർജ് എന്നിവരുൾപ്പെടെയുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിനും ജിയയാണ് രവി പൂജാരിക്ക് നമ്പർ നൽകിയത്. ഇതുവെച്ചാണ് രമേശ് ചെന്നിത്തലയെ പൂജാരി വിളിച്ച് ഭീഷണി മുഴക്കിയത്.ജിയയെ കണ്ടെത്തി ചോദ്യം ചെയ്താലേ കേസിൽ കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നാണ് അന്വേഷണ സംഘം കരുതുന്നത്. ജിയയുമായി ബന്ധമുള്ളവരെ കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രവി പൂജാരിയെ നെടുമ്പാശ്ശേരിയിലെ കേരള പോലീസിനു കീഴിലുള്ള എ.ടി.എസ്. ആസ്ഥാനത്താണ് ചോദ്യം ചെയ്യുന്നത്. ബ്യൂട്ടിപാർലർ കേസിൽ ഏതാണ്ട് എല്ലാ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ജൂൺ എട്ട് വരെയാണ് രവി പൂജാരിയെ കസ്റ്റഡിയിൽ ലഭിച്ചിട്ടുള്ളത്. കേരളത്തിൽ ഇയാൾക്ക് ബന്ധമുള്ള സംഭവങ്ങളിലെല്ലാം ഈ സമയത്തിനകം വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. പൂജാരിയുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
from mathrubhumi.latestnews.rssfeed https://ift.tt/3chnDjq
via
IFTTT
No comments:
Post a Comment