ന്യൂഡൽഹി: ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറിമാരുടെ രണ്ടുദിവസത്തെ യോഗം ശനിയാഴ്ച ഡൽഹിയിൽ തുടങ്ങി. ഉത്തർപ്രദേശ് അടക്കം ആറ് സംസ്ഥാനങ്ങളിൽ അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ, കോവിഡ് പ്രതിരോധ നടപടികൾ തുടങ്ങിയ വിഷയങ്ങളാണ് അജൻഡ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നിലനിർത്തിക്കൊണ്ട് ഉത്തർപ്രദേശ് മന്ത്രിസഭ അഴിച്ചു പണിഞ്ഞേക്കും. യോഗത്തിനുശേഷം ശനിയാഴ്ച വൈകീട്ട് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതോടെ കേന്ദ്ര മന്ത്രിസഭയിലും വൈകാതെ പുനഃസംഘടനയുണ്ടാകുമെന്ന് അഭ്യൂഹം ഉയർന്നു.ഉത്തർപ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ പാർട്ടിയെ സജ്ജീകരിക്കാനുള്ള നിർദേശങ്ങളായിരുന്നു ശനിയാഴ്ച യോഗം ചർച്ച ചെയ്തത്. ഉത്തർപ്രദേശിലെ ഭരണത്തുടർച്ച പാർട്ടിക്ക് നിർണായകമാണെന്നും കോവിഡ് പ്രതിരോധമുൾപ്പെടെയുള്ള രംഗങ്ങളിൽ ചിട്ടയായ പ്രവർത്തനം വേണമെന്നും കേന്ദ്രനേതൃത്വം യോഗത്തിൽ നിർദേശം നൽകി. ലഖ്‌നൗവിലെത്തി പാർട്ടിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തിയ സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, ഉപാധ്യക്ഷൻ രാധാമോഹൻ സിങ് എന്നിവർ കേന്ദ്ര നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിലെ നിഗമനങ്ങളും ചർച്ചചെയ്തു. ആർ.എസ്.എസ്. ദേശീയ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയും ലഖ്‌നൗവിലെത്തി സംസ്ഥാന ആർ.എസ്.എസ്. -ബി.ജെ.പി. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് യോഗി ആദിത്യനാഥിനെ നിലനിർത്തിക്കൊണ്ട് ഉത്തർ പ്രദേശ് മന്ത്രിസഭയിലും പാർട്ടിയിലും അഴിച്ചു പണിയാണ് പരിഗണനയിലുള്ള നിർദേശമെന്നാണ് സൂചന. പാർട്ടി സംസ്ഥാന പ്രസിഡന്റ് സ്വതന്ത്രതാ ദേവ് സിങ്ങും തുടർന്നേക്കും. ഉപമുഖ്യമന്ത്രിമാരിലൊരാളായ കേശവ് പ്രസാദ് മൗര്യക്ക് പകരം കഴിഞ്ഞ ജനുവരിയിൽ ബി.ജെ.പി.യിൽ ചേർന്ന മുൻ ഐ.ഐ.എസ്. ഉദ്യോഗസ്ഥൻ എ.കെ. ശർമയെ ഉപമുഖ്യമന്ത്രിയാക്കാനും സാധ്യതയുണ്ട്. പ്രധാനമന്ത്രിയുടെ വിശ്വസ്തനാണ് ശർമ. രണ്ടാം കോവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിക്കുന്നത്. ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ബി.എൽ. സന്തോഷ്, ജോയന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവർക്ക് പുറമെ, ദേശീയ ജനറൽ സെക്രട്ടറിമാരായ സി.ടി. രവി, ദുഷ്യന്ത് ഗൗതം, ഡി. പുരന്ദേശ്വരി, അരുൺസിങ്, ദിലീപ് സാകിയ, കൈലാഷ് വിജയ് വാർഗിയ, തരുൺ ചുഗ് എന്നിവരും പങ്കെടുത്തു.
from mathrubhumi.latestnews.rssfeed https://ift.tt/3uQg9ut
via
IFTTT
No comments:
Post a Comment