തിരുവനന്തപുരം: പ്രതിപക്ഷനേതാവിന്റെ തിരഞ്ഞെടുപ്പ് മുതിർന്ന നേതാക്കളിൽ ഏൽപ്പിച്ച മുറിവ് നിലനിൽക്കെയാണ് കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരനെ നിയമിച്ചുകൊണ്ടുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം വന്നത്. സുധാകരന് നേരിടേണ്ടി വരുന്നത് രണ്ടുതരത്തിലുള്ള വെല്ലുവിളികളാണ്.; പാർട്ടിക്കകത്തുനിന്നും പുറത്തുനിന്നും. ഭരണത്തുടർച്ചയോടെ അധികാരത്തിലിരിക്കുന്ന സർക്കാരിനോടും ഇടതുമുന്നണിയോടുമുള്ള പോരാട്ടം ചെറുതല്ല. അതിനുള്ള ശക്തിയും ത്രാണിയും ലഭിക്കേണ്ടത് പാർട്ടിക്കുള്ളിൽനിന്നാണ്. പരാജയകാരണങ്ങൾ അന്വേഷിച്ച എല്ലാസമിതികളും കണ്ടെത്തിയ കാരണങ്ങളിലൊന്ന് സംഘടന ദുർബലമാണെന്നാണ്. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന വലിയ ദൗത്യമാണ് സുധാകരന്റെ മുമ്പിലുള്ളത്. പാർട്ടിഘടന പ്രധാനമായും എ, ഐ ഗ്രൂപ്പുകളായും അതിനുള്ളിൽത്തന്നെ ചെറുകൂട്ടായ്മകളായും വിഭജിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് സത്യം. എ, ഐ ഗ്രൂപ്പുകൾക്ക് നേതൃത്വംനൽകുന്ന ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാകട്ടെ വ്രണിതഹൃദയരും. കെ.പി.സി.സി. പ്രസിഡന്റായി ആരെ നിയമിക്കണമെന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആരുടെയും പേര് നിർദേശിക്കാനില്ലെന്നുപറഞ്ഞ് അവർ മൗനമാചരിച്ചു. ഇത്രയും കടുത്ത നിസ്സഹകരണം ഇരുനേതാക്കളിൽനിന്നും ഹൈക്കമാൻഡ് പ്രതീക്ഷിച്ചില്ല. എന്നാൽ, അവരെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് അധികം വിയർപ്പൊഴുക്കിയുമില്ല. ഇത് ഹൈക്കമാൻഡുമായുള്ള കേരളനേതാക്കളുടെ ബന്ധത്തിൽ വലിയ വിള്ളലാണ് വീഴ്ത്തിയത്. ഇവിടെനിന്നാണ് കെ. സുധാകരന് തുടങ്ങേണ്ടത്. ഉമ്മൻചാണ്ടിയുടെയും ചെന്നിത്തലയുടെയും മുറിവുണക്കി അവരെ ഒപ്പം നിർത്തുകയെന്നത് സുധാകരൻമാത്രം ശ്രമിച്ചാൽ നടക്കുന്ന കാര്യമാകണമെന്നില്ല. അതിന് ഹൈക്കമാൻഡ് തുടർന്ന് എടുക്കുന്ന നിലപാടുകളും നിർണായകമാകും. ജമ്പോ കമ്മിറ്റികൾ ഒഴിവാക്കി പാർട്ടി പുനഃസംഘടിപ്പിക്കാനും പ്രവർത്തനസജ്ജമാക്കാനും മറ്റും ഗ്രൂപ്പുകളുടെ പിന്തുണ അനിവാര്യമാകും. സുധീരനും മുല്ലപ്പള്ളിയും പകരുന്ന അനുഭവം : പാർട്ടിയെ ഗ്രൂപ്പ് അതിപ്രസരത്തിൽനിന്ന് മോചിപ്പിക്കാൻ ഹൈക്കമാൻഡ് നടത്തിയ പരീക്ഷണമായിരുന്നു വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും. ഗ്രൂപ്പുകളെ നേരിട്ട് എതിർക്കുന്ന വഴിയാണ് സുധീരൻ തേടിയതെങ്കിൽ അവർക്ക് വഴങ്ങി സംഘടനയെ ചലിപ്പിക്കാനാണ് മുല്ലപ്പള്ളി ശ്രമിച്ചത്. എന്നാൽ, രണ്ടുപേർക്കും ലക്ഷ്യത്തിലെത്തുന്നതിനുമുന്പ് നിർത്തേണ്ടിവന്നു. സുധാകരൻ അടുത്തകാലംവരെ ഐ ഗ്രൂപ്പിൽ സജീവമായിരുന്നു. ഗ്രൂപ്പ് നിർദേശമായി പേര് ഉയരാഞ്ഞപ്പോൾമാത്രമാണ് അദ്ദേഹം ഗ്രൂപ്പിൽനിന്നകന്നത്. അതുകൊണ്ടുതന്നെ ഗ്രൂപ്പുകൾ ഇല്ലാതാക്കുന്നതിനുപകരം പരമാവധി അവരെ അടുപ്പിച്ച് നിർത്താനുള്ള ശ്രമമായിരിക്കും അദ്ദേഹം നടത്തുക.
from mathrubhumi.latestnews.rssfeed https://ift.tt/3g4bqRN
via
IFTTT
No comments:
Post a Comment