ന്യൂഡൽഹി: ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് ഒരുവർഷം. കഴിഞ്ഞ ജൂൺ 15-ന് രാത്രിയായിരുന്നു കല്ലും കുറുവടികളും മുള്ളുകമ്പികളും ഉപയോഗിച്ച് ചൈനീസ് സൈനികർ അക്രമിക്കാനെത്തിയതും ഇന്ത്യൻ സൈന്യം ചെറുത്തു തോൽപ്പിച്ചതും. 35-ലധികം ചൈനീസ് സൈനികരും കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക റിപ്പോർട്ടെങ്കിലും ഇക്കാര്യം ചൈന സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിനുശേഷം സൈനിക-നയതന്ത്ര തലത്തിൽ പലവട്ടം ചർച്ച നടന്നെങ്കിലും അതിർത്തിയിലെ പിരിമുറുക്കം അയഞ്ഞിട്ടില്ല. പാംഗോങ് തടാകം, ഗാൽവൻ താഴ്‌വര എന്നിവിടങ്ങളിൽനിന്ന് ഇരു രാജ്യങ്ങളും ഘട്ടംഘട്ടമായി സൈന്യത്തെ പിൻവലിച്ചെങ്കിലും ഡെപ്‌സാങ്ങിലും ഗോഗ്രയുടെ ഭാഗങ്ങളിലും ഇപ്പോഴും ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യമുണ്ട്. അതിർത്തിയിലുടനീളം ചൈന അവരുടെ സ്ഥലത്ത് സൈനികസാന്നിധ്യം ശക്തമാക്കുന്നതായാണ് റിപ്പോർട്ടുകൾ. റുഡോക്ക്, കാൻഷിവാർ, ഗ്യാങ്‌സെ, ഗോൾമുണ്ട് മേഖലകളിൽ ചൈന താത്‌കാലികവും സ്ഥിരവുമായ സങ്കേതങ്ങൾ പണിയുന്നതായ വാർത്തകളുണ്ട്. ഫീൽഡ് ആശുപത്രികളും ശൈത്യസഞ്ചാരയോഗ്യമായ വാഹനങ്ങളും ധാരാളമായി മേഖലയിൽ എത്തിച്ചത് ദീർഘകാല ലക്ഷ്യംവെച്ചുള്ള ചൈനയുടെ നീക്കമായാണ് ഇന്ത്യൻ സൈന്യം വിലയിരുത്തുന്നത്.പാംഗോങ്ങിലെ ചൈനീസ് പട്രോളിങ് കേന്ദ്രങ്ങളിൽ ഊഴംവെച്ച് ഡിവിഷനുകളെയും ചൈന വിന്യസിക്കുന്നുണ്ട്. കൂടുതൽ സൈനികർക്ക് മേഖലയുമായി പരിചയം ഉണ്ടാക്കാനാണിതെന്നാണ് കരുതുന്നത്. ഫെബ്രുവരിയിൽ നാലും ആറും ഡിവിഷനുകളെ പാംഗോങ്ങിൽനിന്ന് റൂടോങ് കൗണ്ടിയിലേക്ക് മാറ്റിയ ചൈന സൈനിക പുനരുദ്ധാരണത്തിനായി മൂന്നാഴ്ചമുമ്പ് ഇവരെ ഷിൻജിയാങ്ങിലെത്തിച്ചു. പകരം എട്ടും പതിനൊന്നും ഡിവിഷനുകളാണിപ്പോൾ പാംഗോങ്ങിലുള്ളത്. ഓരോ ഡിവിഷനും മൊബൈൽ ഇൻഫൻട്രി, ഇൻഫൻട്രി, ആർട്ടിലറി, വ്യോമാക്രമണ റജിമെന്റുകളും ഉണ്ട്. ചൈനീസ് സൈന്യം ടിബറ്റിലും അരുണാചൽ പ്രദേശിന്റെ അതിർത്തിയിലും പരിശീലന പരിപാടികളും നടത്തുന്നു.സൈനികർക്ക് പ്രദേശവുമായി പരിചയമുണ്ടാക്കാൻ സമാധാന കാലത്ത് എല്ലാവരും നടത്തുന്നതാണിത്തരം പരിപാടികളെന്നാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അടുത്തിടെ പറഞ്ഞത്. എങ്കിലും ഇന്ത്യയും അതിജാഗ്രതയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3pSPD2B
via
IFTTT
No comments:
Post a Comment