ഇടുക്കി: ഹമാസ് റോക്കറ്റ് ആക്രമണത്തിൽ ഇസ്രായേലിൽ മലയാളി യുവതി കൊല്ലപ്പെട്ടത് ഭർത്താവുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ-പലസ്തീൻ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് സൗമ്യ കെയർ ടേക്കറായി ജോലി ചെയ്യുന്ന വീടിന് മുകളിലേക്ക് ഹമാസ് റോക്കറ്റ് പതിച്ചത്. ഗാസ മുനമ്പ് അതിർത്തിയോട് ചേർന്നുകിടക്കുന്ന ഇസ്രായേലിലെ അഷ്കലോണിലെ ഒരു വീട്ടിലായിരുന്നു സൗമ്യ ഉണ്ടായിരുന്നത്. ആക്രമണത്തിൽ സൗമ്യ ഉൾപ്പടെ വീട്ടിലുണ്ടായിരുന്നു രണ്ടു സ്ത്രീകൾ കൊല്ലപ്പെടുകയും ഏതാനും പേർക്ക്പരിക്കേറ്റതായുമാണ് റിപ്പോർട്ട്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. ഇവർ താമസിച്ചിരുന്ന കെട്ടിടത്തിന് മുകളിലേക്കാണ് റോക്കറ്റ് വന്ന് പതിച്ചത്. വീട്ടിലുണ്ടായിരുന്നസൗമ്യ പരിചരിച്ചുകൊണ്ടിരുന്ന വൃദ്ധയും കൊല്ലപ്പെട്ടു. വീട് പൂർണ്ണമായും തകരുകയും ചെയ്തു. അപകടസമയത്ത് ഭർത്താവ് സന്തോഷുമായി വീഡിയോ കോളിലൂടെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു സൗമ്യയെന്ന് സന്തോഷിന്റെ സഹോദരൻ സജി പറഞ്ഞു. സംസാരിക്കുന്നതിനിടെ പെട്ടെന്നാണ് ഫോൺ ഡിസ്കണക്ടായത്. വീണ്ടും അവളെ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടൻ തന്നെ സമീപത്തുള്ള ബന്ധുവിനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നത് സജി പറഞ്ഞു. നിരന്തരം വെടിയൊച്ചകൾ കേൾക്കുന്നുണ്ടെന്നും തന്റെ ജീവൻ അപടത്തിലാണെന്നും സന്തോഷിനെ സൗമ്യ സംസാരിക്കുന്നതിനിടെ അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു. ഏഴ് വർഷമായി സൗമ്യ ഇസ്രായേലിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടു വർഷം മുമ്പാണ് അവസാനമായി വീട്ടിലെത്തിയത്. ഡീൻ കുര്യാക്കോസ് എംപിയുടെ സഹായത്തോടെ തങ്ങൾ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. മൃതദേഹം വീട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങൾ നടത്തുന്നുണ്ടെന്നും സൗമ്യയുടെ ഭർതൃസഹോദരനായ സജി അറിയിച്ചു. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചിട്ടുണ്ടെന്നും സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകിയിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ട്വിറ്ററിൽ കുറിച്ചു. സൗമ്യ-സന്തോഷ് ദമ്പതികൾക്ക് ഏഴു വയസുള്ള ഒരു മകനുണ്ട്. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻപഞ്ചായത്ത് മെമ്പർ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം നിലവിൽ അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3tAon9b
via
IFTTT
No comments:
Post a Comment