ന്യൂഡൽഹി: വാക്സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടേണ്ട ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. അസാധാരണമായ പ്രതിസന്ധിയിൽ പൊതുതാത്പര്യം മുൻനിർത്തി നയങ്ങൾ രൂപീകരിക്കാൻ വിവേചന അധികാരം സർക്കാരിനാണെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. സംസ്ഥാന സർക്കാരുകൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. വാക്സിൻ ലഭ്യതയുടെ പരിമിതി, രോഗ വ്യാപന തോത് എന്നിവ കാരണം എല്ലാവർക്കും ഒരേ സമയം വാക്സിൻ ലഭ്യമാക്കാൻ കഴിയില്ല എന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സംസ്ഥാന സർക്കാരുകൾ, വിദഗ്ദ്ധർ, വാക്സിൻ നിർമ്മാതാക്കൾ എന്നിവരുമായി നിരവധി തവണ ചർച്ച നടത്തിയ ശേഷമാണ് വാക്സിൻ നയം രൂപീകരിച്ചത്. ഇക്കാര്യം കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷപാതരഹിതമായി വാക്സിൻ വിതരണം ചെയ്യുന്നു എന്ന് ഉറപ്പാക്കുന്നതാണ് വാക്സിൻ നയം. ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങൾക്ക് അനുസൃതമാണ് നയം. ഈ വ്യാപ്തിയിൽ മഹാമാരി നേരിടുമ്പോൾ കോടതിയുടെ ഇടപെടൽ ആവശ്യമില്ല. പൊതുതാത്പര്യം കണക്കിലെടുത്താണ് എക്സിക്യുട്ടീവ് നയങ്ങൾ രൂപീകരിക്കുന്നത്. എക്സിക്യുട്ടീവിന്റെ പ്രാപ്തിയിൽ വിശ്വസിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു പണം വാക്സിൻ നിർമ്മാതാക്കൾക്ക് അനർഹമായി ലഭിക്കുന്നില്ല എന്നുറപ്പ് വരുത്തിയതായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വാക്സിൻ വികസിപ്പിക്കുന്നതിനുള്ള സാമ്പത്തിക റിസ്ക് നിർമ്മാതാക്കൾ എടുത്തിട്ടുണ്ട് . നിലവിലെ സാഹചര്യത്തിൽ വിലയിൽ ഇടപെടുന്നതായുള്ള സ്റ്റാറ്റിറ്യുട്ടറി വ്യവസ്ഥകൾ അവസാന മാർഗ്ഗമായി മാത്രമേ ഉപയോഗിക്കേണ്ടതുള്ളു. വിദേശ വാക്സിനുകളെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതിന് രാജ്യത്തെ വാക്സിൻ വിലയും ഘടകമാണെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ വിലയിൽ വാക്സിൻ ലഭിക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ വാക്സിൻ നിർമ്മാതാക്കളുമായി അനൗപചാരിക ചർച്ച നടത്തിയിട്ടുണ്ട്. പക്ഷപാത രഹിതവും യുക്തി സഹവുമായ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് വാക്സിൻ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾ, സ്വകാര്യ ആശുപത്രികൾ എന്നിവയിൽ നിന്ന് വിഭിന്നമായി വളരെ കൂടുതൽ വാക്സിൻ കേന്ദ്ര സർക്കാർ വാങ്ങുന്നുണ്ട്. അതിനാലാണ് കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനുമുള്ള വിലയിൽ ചെറിയ വ്യത്യാസം പ്രതിഫലിക്കുന്നത്. സംസ്ഥാന സർക്കാരുകൾ സൗജന്യമായി വാക്സിൻ നൽകുന്നതിനാൽ വിലയിലെ വ്യത്യാസം ജനങ്ങളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്നും കേന്ദ്ര സർക്കാർ വിശദീകരിക്കുന്നു. പതിനെട്ടിനും നാല്പത്തി നാലിനും ഇടയിൽ പ്രായമുള്ളവർക്ക് സംസ്ഥാന സർക്കാരുകൾക്കായി നീക്കിവച്ചിരിക്കുന്ന വാക്സിന്റെ 50 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കും. പണം നൽകി വാക്സിൻ സ്വീകരിക്കാൻ കഴിയുന്നവർ അതിനാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കും. സർക്കാർ വാക്സിൻ കേന്ദ്രങ്ങളിലെ സമ്മർദ്ദം ഇതിലൂടെ കുറയ്ക്കാൻ കഴിയും എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സ്വമേധയാ എടുത്ത കേസ് ഏപ്രിൽ 30 ന് പരിഗണിക്കവേ, സർക്കാരിന്റെ വാക്സിൻ നയം പുനഃപരിശോധിക്കണം എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരുകൾക്കും വ്യത്യസ്ത വില വാക്സിൻ നിർമ്മാതാക്കൾ ഈടാക്കുന്നതിനെയും കോടതി വിമർശിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. Content Highlight: Supreme Courtnot interfere in vaccine policy: Central Government
from mathrubhumi.latestnews.rssfeed https://ift.tt/3xYChp9
via
IFTTT
No comments:
Post a Comment