കോട്ടയം: കോട്ടയത്തുനിന്ന് മന്ത്രിയില്ലാതെ ഇതാദ്യമായി കേരള കോൺഗ്രസ്-എം ഭരണത്തിൽ പങ്കാളിയാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ പാലായിലെ തോൽവിയാണ് ഈ സാഹചര്യം ഉണ്ടാക്കിയത്. പാർലമെന്ററി പാർട്ടിയിലെ സീനിയറായ റോഷി അഗസ്റ്റിനെ മന്ത്രിയാക്കാനാണ് തീരുമാനം. പിളർപ്പുകാലത്ത് ജോസിനൊപ്പം ഉറച്ചുനിന്ന് റോഷിയെയും ഡോ. എൻ. ജയരാജിനെയും മന്ത്രിമാരാക്കണമെന്നാണ് പാർട്ടി ആഗ്രഹിച്ചതെങ്കിലും ഒരു മന്ത്രിസ്ഥാനം മാത്രമെന്ന കടമ്പവന്നതോടെ നറുക്ക് റോഷിക്കായി. പാലാ രാമപുരം ചക്കാംപുഴ സ്വദേശിയായ അദ്ദേഹം ഇടുക്കിയിൽനിന്ന് അഞ്ചാം തവണയാണ് തിരഞ്ഞെടുക്കപ്പെടുന്നത്. ചീഫ് വിപ്പ് സ്ഥാനത്തേക്ക് ഡോ. എൻ. ജയരാജിനെ തിരഞ്ഞെടുക്കും. അദ്ദേഹം നാലാംവട്ടമാണ് സഭയിലെത്തുന്നത്. ഇരുവരും സഭയിലെ പ്രധാന സ്ഥാനങ്ങളിൽ എത്തുമ്പോൾ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ തലമുറമാറ്റവും പൂർണമാകുന്നു. ചെയർമാനായി ജോസ് കെ. മാണി അധികാരമേറ്റപ്പോൾ തന്നെ പുതുമുഖങ്ങൾ പാർട്ടി സ്ഥാനങ്ങളിലേക്കും വന്നു. ഇക്കുറി തിരഞ്ഞെടുപ്പിലും റോഷിയും ജയരാജും ജോസും ഒഴികെയുള്ളവർ പുതുമുഖങ്ങളായിരുന്നു. ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായണൻ എന്നിവർ ഇതാദ്യമായാണ് സഭയിൽ എത്തുന്നത്. യു.ഡി.എഫിന്റെ ഭാഗമായി നാല് പതിറ്റാണ്ടായി പ്രവർത്തിക്കുന്ന കേരള കോൺഗ്രസ് എമ്മിന് മുന്നണി അധികാരത്തിലുള്ളപ്പോഴെല്ലാം രണ്ട് മന്ത്രിസ്ഥാനമാണ് ലഭിച്ചിട്ടുള്ളത്. മന്ത്രിമാരിലൊരാൾ എന്നും കെ.എം. മാണിയായിരുന്നു. ഇപ്പോഴത്തെ യു.ഡി.എഫ്. എന്ന മുന്നണി നിലവിൽവന്നതിനുശേഷമുള്ള 1982-ലെ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം കെ.എം. മാണിയും ആർ. ബാലകൃഷ്ണപിള്ളയുമാണ് ആ പാർട്ടിയിൽനിന്ന് മന്ത്രിമാരായത്. 91-ൽ യു.ഡി.എഫ്. സർക്കാരിൽ മാണിക്കൊപ്പം ടി.എം. ജേക്കബ് മന്ത്രിസ്ഥാനം വഹിച്ചു. 2001-ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ മാണിക്കൊപ്പം സി.എഫ്. തോമസായിരുന്നു മന്ത്രി. 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മാണിക്കൊപ്പം പി.ജെ. ജോസഫ് മന്ത്രിയായി. 2010-ലെ മാണി-ജോസഫ് ലയനത്തിനുശേഷമുള്ള തിരഞ്ഞെടുപ്പായിരുന്നു അത്. 91-ൽ പാർട്ടിക്ക് ഡെപ്യൂട്ടി സ്പീക്കർ സ്ഥാനവും കിട്ടി. ഡോ. എൻ. ജയരാജ് എം.എൽ.എ.യുടെ അച്ഛൻ കെ. നാരായണക്കുറുപ്പായിരുന്നു അന്ന് ഡെപ്യൂട്ടി സ്പീക്കർപദത്തിൽ എത്തിയത്. Content Highlight: No members from kottayam in pinarayi ministry
from mathrubhumi.latestnews.rssfeed https://ift.tt/3tU16iU
via
IFTTT
No comments:
Post a Comment