തിരുവനന്തപുരം: കെ.പി.സി.സി. അധ്യക്ഷൻ, പ്രതിപക്ഷനേതാവ് എന്നീ സ്ഥാനങ്ങളിൽ മാറ്റംവേണമെങ്കിലും അത് സാവകാശത്തിൽ മതിയെന്ന് കോൺഗ്രസിൽ പൊതുവികാരം. കോൺഗ്രസിന്റെ മുഖം മാറിയേ തീരൂ. എന്നാൽ നിലവിലുള്ളവരെ പുറത്തുചാടിച്ചെന്നോ, പിടിച്ചിറക്കിയെന്നോയുള്ള അന്തരീക്ഷം ഉണ്ടാകരുത്. സമവായത്തിലൂടെ പുനഃസംഘടനയെന്ന നിർദേശമാണ് എ, ഐ ഗ്രൂപ്പുകളിൽ നിന്നുയരുന്നത്. കെ.പി.സി.സി. പ്രസിഡന്റിന്റെ മേൽ കുറ്റമെല്ലാം ചാരി അദ്ദേഹത്തെമാത്രം ഒഴിവാക്കുന്നതിനോട് പൊതുവേ നേതാക്കൾക്ക് യോജിപ്പില്ല. ഡി.സി.സി.കളിലും മാറ്റംവേണം. സംഘടനാ തിരഞ്ഞെടുപ്പ് നടത്തിക്കൂടെയെന്ന ചോദ്യവും ഉയരുന്നുണ്ട്. ഓഗസ്റ്റോടെ ദേശീയതലത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ അതോടൊപ്പമാകാം പുനഃസംഘടനയെന്ന നിർദേശവുമുണ്ട്. പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയുടെ പ്രവർത്തനത്തെ ആരും കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹം തുടരട്ടെയെന്ന നിർദേശമാണ് ഐ ഗ്രൂപ്പിനുള്ളത്. സർക്കാരിനെ സമ്മർദത്തിലാക്കുന്ന ആരോപണങ്ങൾ ചെന്നിത്തല കൊണ്ടുവന്നെങ്കിലും പാർട്ടിതലത്തിൽ ഏറ്റെടുത്തില്ലെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായി ജോസഫ് വാഴയ്ക്കൻ പ്രതികരിച്ചു. അഞ്ചുവർഷം സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചിട്ടും പ്രതിപക്ഷാംഗങ്ങളുടെ എണ്ണം കുറഞ്ഞില്ലേയെന്ന ചോദ്യത്തിന് മുമ്പിൽ ഉത്തരം മുട്ടുമെന്ന വിമർശനമാണ് മറുഭാഗത്തിന്റേത്. അതുകൊണ്ട് പുതിയ ആൾ പ്രതിപക്ഷ നേതാവായി വരട്ടെയെന്ന നിർദേശം പരിഗണിക്കപ്പെടുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് വി.ഡി. സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ്. കോൺഗ്രസ് നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിനുള്ള മുൻതൂക്കവും കാര്യങ്ങൾ കണിശതയോടെ അവതരിപ്പിക്കാനുള്ള സാമർഥ്യവും സതീശന് ബലംനൽകുന്നു. മുതിർന്ന നേതാവെന്ന പരിഗണനയാണ് തിരുവഞ്ചൂരിന് തുണ. വെള്ളയാഴ്ച കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗം ചേരുന്നുണ്ട്. തോൽവിയെക്കുറിച്ച് പഠിക്കാൻ സമിതിയെ യോഗം ചുമതലപ്പെടുത്തും.എടുത്തുചാടേണ്ടെന്ന് മുരളീധരനും സുധാകരനും പാർട്ടിയിലെ മാറ്റങ്ങൾക്ക് എടുത്തുചാടി തീരുമാനം വേണ്ടെന്ന് കെ. മുരളീധരനും കെ. സുധാകരനും അഭിപ്രായപ്പെട്ടു. ആരെയെങ്കിലും ഒരാളുടെ മേൽ കുറ്റംചുമത്തുന്നതുകൊണ്ട് കാര്യമില്ല. കൂടുതൽ ചർച്ചനടത്തി സാവകാശം തീരുമാനങ്ങളെടുത്താൽ മതിയാകുമെന്നായിരുന്നു ഇരുവരുടെയും പ്രതികരണത്തിന്റെ ഉള്ളടക്കം. കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ഇരുവരും അതിനായി കാത്തിരിക്കാൻ തയാറാണെന്ന സൂചനയാണ് നൽകിയത്. എ ഗ്രൂപ്പ് നേതാക്കൾ ചർച്ചനടത്തി അഭിപ്രായ പ്രകടനങ്ങൾ മുറുകുന്നതിനിടെ എ ഗ്രൂപ്പ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവരാണ് യോഗം ചേർന്നത്. എന്നാൽ ദീർഘകാലത്തിനു ശേഷം എത്തിയ ആര്യാടൻ മുഹമ്മദിനെ കാണാൻ വന്നതായിരുന്നുവെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.
from mathrubhumi.latestnews.rssfeed https://ift.tt/2Sm2cqm
via
IFTTT
No comments:
Post a Comment