തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരേ വിമർശനവുമായി സിപിഎം. സർക്കാറിനെ അട്ടിമറിക്കാനുളള ശ്രമങ്ങൾക്ക് സുകുമാരൻ നായർ കൂട്ടുനിന്നുവെന്നാണ് എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ പരാമർശം. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് എൻഎസ്എസ്സിനെതിരേ വിജയരാഘവൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുഫലം കേരളത്തിലെ രാഷ്ട്രീയ ഘടനയിൽ സുപ്രധാനമായ മാറ്റത്തിന് വഴിതുറന്നിരിക്കുകയാണ് എന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് വിജയരാഘവന്റെ ലേഖനം ആരംഭിക്കുന്നത്. ഇടത് മന്ത്രിസഭകളുടെ ചരിത്രങ്ങൾ പരാമർശിച്ചുകൊണ്ടാണ് ലേഖനം പുരോഗമിക്കുന്നത്. ഇക്കാലയളവിലെല്ലാം ഇടത് സർക്കാരുകൾ അഭിമുഖീകരിച്ച വെല്ലുവിളികളെ കുറിച്ചും സ്വീകരിച്ച പ്രതിരോധത്തെ കുറിച്ചുമെല്ലാം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. 2021 ലെ തിരഞ്ഞെടുപ്പിലും ഇടതിന് തുടർഭരണം ലഭിക്കാതിരിക്കാൻ രാഷ്ട്രീയപാർട്ടികൾ തമ്മിൽ അവിശുദ്ധ സഖ്യമുണ്ടായിരുന്നുവെന്നും ലേഖനത്തിൽ വിജയരാഘവൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാൻ സുകുമാരൻ നായർ പരസ്യ പ്രസ്താവനകളുമായി രംഗത്തുവന്നുവെന്നും വിജയരാഘവൻ കുറ്റപ്പെടുത്തുന്നു. ഇടതുപക്ഷ തുടർഭരണം ഒഴിവാക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വീകരിച്ചതുപോലെ കോൺഗ്രസ്, ലീഗ്, ജമാ അത്തെ ഇസ്ലാമിസഖ്യം വിപുലീകരിച്ച് ബിജെപിയുമായി വോട്ടുകച്ചവടം നടത്തുകയെന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കേരളത്തിൽ ശ്രമവുമുണ്ടായി. വലിയതോതിൽ കള്ളപ്പണം കേരളത്തിലേക്ക് കുഴൽപ്പണമായി ഒഴുകി. ജനവിധി അട്ടിമറിക്കാനാണ് ഇതിലൂടെ കേന്ദ്രാധികാരത്തിലുള്ള ബിജെപി ശ്രമിച്ചത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്നപോലെ ശബരിമല സ്ത്രീപ്രവേശന വിഷയം വീണ്ടും ഉന്നയിച്ച് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കാനും ശ്രമം നടന്നു. തെരഞ്ഞെടുപ്പിന് കേരളത്തിൽ എത്തിയ നരേന്ദ്ര മോഡി, അമിത് ഷാ ദ്വയം പ്രചാരണയോഗങ്ങളിൽ ശരണം വിളിച്ചതും രാഷ്ട്രീയ ലാഭത്തിനായിരുന്നു. റോഡ്ഷോയുമായി വന്ന രാഹുൽപ്രിയങ്ക സഹോദരങ്ങൾ മുഖ്യശത്രുവായി പിണറായി വിജയനെയാണ് അടയാളപ്പെടുത്തിയത്. ഇതും കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. ഈ അട്ടിമറിശ്രമങ്ങൾക്ക് സാമുദായിക ചേരുവ നൽകാനാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പരസ്യപ്രസ്താവനകളുമായി രംഗത്തുവന്നത്. - വിജയരാഘവൻ എഴുതുന്നു. ഇടതിനെതിരേയുളള ഈ രാഷ്ട്രീയഗൂഢാലോചനയെ ജനപിന്തുണയോടെ തോൽപ്പിച്ചതാണ് എൽഡിഎഫിന്റെ ഏറ്റവും വലിയ നേട്ടമെന്നും വിജയരാഘവൻ ലേഖനത്തിൽ അവകാശപ്പെടുന്നുണ്ട്. വർഗീയ ധ്രുവീകരണത്തിനെതിരായ പോരാട്ടങ്ങൾക്ക് ഈ വിജയം ഊർജം പകരുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3vOv6hn
via
IFTTT
No comments:
Post a Comment