പ്രതീകാത്മകചിത്രം| Photo: Mathrubhumi തൃശ്ശൂർ: ആയുർവേദമായാലും അലോപ്പതി ആയാലും മരുന്നുവില കുത്തനെ കൂടുന്ന ഇക്കാലത്ത് വില കൂട്ടില്ലെന്ന നിർബന്ധത്തിൽ ഒരു ചെറു ഗുളികയുണ്ട്. തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാലയുടെ വില്വാദി ഗുളിക. ഒന്നിന് 24 പൈസ മാത്രം. ഇതേ ഗുളികക്ക് മറ്റു നിർമ്മാതാക്കൾ മൂന്നു രൂപ വരെ ഈടാക്കുന്നുണ്ട്.സംസ്ഥാന സർക്കാർ കോവിഡ് ചികിത്സയിൽ നിർദേശിച്ചിരിക്കുന്ന മരുന്നുകളിൽ വില്വാദി ഗുളിക ഉൾപ്പെടുത്തിയിട്ടുണ്ട്. തൈക്കാട്ടുശ്ശേരിയിൽ വില മാറാത്തതിനു പിന്നിൽ ഔഷധശാലയുടെ സ്ഥാപകൻ അഷ്ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്സിന്റെ തീരുമാനമാണ്. 1941-ൽ തൃശ്ശൂർ ജില്ലയിലെ ഒല്ലൂർ തൈക്കാട്ടുശ്ശേരിയിൽ സ്ഥാപനം തുടങ്ങിയതിനൊപ്പം മരുന്നുനിർമാണ ഫാക്ടറിയും പ്രവർത്തനം തുടങ്ങിയിരുന്നു. അവിടെ ഉണ്ടാക്കിയ ആദ്യ ഔഷധം വില്വാദി ഗുളികയായിരുന്നു. വിഷചികിത്സയ്ക്കും പനി, ദഹനക്കേട് തുടങ്ങിയ അസുഖങ്ങൾക്കുമുള്ള മരുന്നിന് ആവശ്യക്കാർ ഏറെയുണ്ടായിരുന്ന കാലമായിരുന്നു അന്ന്. അക്കാരണത്താലാണ് വില്വാദി ഗുളിക തന്നെ ഉത്പാദിപ്പിക്കാൻ തീരുമാനിച്ചതും. അന്ന് നിശ്ചയിച്ച വില എത്രയായിരുന്നു എന്ന് വ്യക്തത ഇല്ല. എന്നാൽ, പിന്നീട് കാലാകാലങ്ങളിൽ വിലകൂട്ടി 24 പൈസയിൽ എത്തി. 40 കൊല്ലം മുമ്പ് നീലകണ്ഠൻ മൂസ്, കമ്പനിയുടെ ഒരു യോഗത്തിൽ സാന്ദർഭികമായി വില്വാദി ഗുളികയുടെ വില ജീവനക്കാരോട് ചോദിച്ചതാണ് വഴിത്തിരിവായത്. ജനങ്ങൾക്ക് ഏറെ ആവശ്യമുള്ള ഈ ഗുളികയുടെ വില ഇനി കൂട്ടരുതെന്ന നിർദേശം അന്നത്തെ യോഗത്തിൽ അദ്ദേഹം നൽകിയത് പിന്നീട് കമ്പനിയുടെ നയമായി മാറുകയായിരുന്നു. അദ്ദേഹത്തിന്റെ മകൻ കഴിഞ്ഞ വർഷം അന്തരിച്ച അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസ്സും ഈ പാരമ്പര്യം തുടർന്നു. കൂവളത്തിന്റെ വേര്, തുളസിക്കതിർ, ഉങ്ങിൻകുരുവിന്റെ പരിപ്പ്, തകര, ദേവതാരം, ത്രിഫല, ചുക്ക്, മുളക്, തിപ്പലി, മഞ്ഞൾ, മരമഞ്ഞൾ എന്നിവ 18 മണിക്കൂർ അരച്ചാണ് ഗുളികയുടെ ഒരു കൂട്ട് ഉണ്ടാക്കുന്നത്. രോഗപ്രതിരോധശേഷി കൂട്ടാനും ഈ ഗുളിക നിർദേശിക്കുന്നുണ്ട്. ഒരു വർഷം ഒരു കോടി ഗുളികകളാണ് ഇവിടെ ഉണ്ടാക്കാറുള്ളത്. വില കൂട്ടാത്തതിനാൽ നഷ്ടം ഉണ്ടെങ്കിലും അത് തങ്ങളെ അലട്ടാറില്ലെന്ന് വൈദ്യരത്നം ഗ്രൂപ്പ് എം.ഡി. അഷ്ടവൈദ്യൻ ഡോ. ഇ.ടി. നാരായണൻ മൂസ്സ് പറഞ്ഞു. കാരണം 40 കൊല്ലം മുമ്പ് എടുത്ത തീരുമാനം അത്ര മഹത്തരമായിരുന്നു. മാറ്റമില്ലാതെ ആ പാരമ്പര്യം തുടരും- അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3oOIuQe
via
IFTTT
No comments:
Post a Comment