ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കോവിഡ് വിദഗ്ധസമിതിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് മുതിർന്ന വൈറോളജിസ്റ്റ് ഷാഹിദ് ജമീൽ രാജിവെച്ചു. ഇന്ത്യൻ സാർസ്കോവ്-2 ജീനോമിക്സ് കൺസോഷിയ (ഇൻസാകോഗ്) എന്ന കോവിഡ് വകഭേദങ്ങൾ സംബന്ധിച്ച പഠനങ്ങൾക്കായി സർക്കാർ രൂപവത്കരിച്ച ഉപദേശകസമിതിയിൽനിന്ന് വെള്ളിയാഴ്ച രാജിവെച്ചതായി അദ്ദേഹം അറിയിച്ചു. കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാകാനിടയാക്കിയ ബി.1.617 വകഭേദം രാജ്യത്ത് പടരുന്നതായി മാർച്ച് ആദ്യംതന്നെ ഷാഹിദിന്റെ നേതൃത്വത്തിലുള്ള സമിതി കേന്ദ്രസർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന് സർക്കാർ വേണ്ടത്ര ഗൗരവം നൽകിയില്ല എന്ന വിമർശനം ഒരു മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം നടത്തിയിരുന്നു. ഈ പ്രതികരണത്തിന് പിന്നാലെയാണ് അദ്ദേഹം രാജിവെച്ചതായി അറിയിച്ചത്. രാജി ശരിയായ തീരുമാനമാണെന്നും കൂടുതലൊന്നും പറയാനില്ലെന്നും ജമീൽ എൻഡിടിവിയോട് പ്രതികരിച്ചു. രാജിയുടെ കാരണം പറയാൻ താൻ ബാധ്യസ്ഥനല്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെ രാജ്യം കൈകാര്യം ചെയ്യുന്ന രീതിയിൽ പാളിച്ചകളുണ്ടെന്ന് അടുത്തിടെ ദി ന്യൂയോർക്ക് ടൈംസിൽ എഴുതിയ റിപ്പോർട്ടിൽ അദ്ദേഹം വിശദീകരിച്ചിരുന്നു. രാജ്യത്തെ പ്രതിദിന പരിശോധനകളുടെ എണ്ണം, മന്ദഗതിയിലുള്ള വാക്സിനേഷൻ, വാക്സിൻ ക്ഷാമം, ഇനിയും കാര്യക്ഷമമായ ആരോഗ്യപ്രവർത്തകരുടെ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹം സർക്കാരിനെ വിമർശിച്ചിരുന്നു. കൂടാതെ ഇന്ത്യയിൽ കോവിഡ് വൈറസ് രണ്ടാം തരംഗം ജൂലൈയിൽ ഉണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്തെ കോവിഡ് വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് 800ഓളം വിദഗ്ധർ ചേർന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിവരങ്ങൾ ലഭിച്ചാൽ പഠനം നടത്തി ഫലവത്തായ മാർഗങ്ങൾ നിർദേശിക്കാനും രോഗബാധയുടെ രീതി എങ്ങനെയാണെന്ന് പ്രവചിക്കാനും സാധിക്കും. എന്നാൽ അതിന് സർക്കാർ ശരിയായ പ്രതികരണമല്ല നൽകിയതെന്ന് ഷാഹിദ് ജമീൽ വെളിപ്പെടുത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3uZ4kTG
via
IFTTT
No comments:
Post a Comment