പത്തനംതിട്ട: കനറാ ബാങ്കിൽനിന്ന് എട്ടു കോടിയിലേറെ രൂപ തട്ടിയെടുത്ത ജീവനക്കാരൻ വിജീഷ് വർഗീസ് രാജ്യം വിടാനുള്ള സാധ്യത മുന്നിൽ കണ്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും ജാഗ്രതയുണ്ടാകും. ഭാര്യയെയും രണ്ടും നാലും വയസ്സ് വീതമുള്ള മക്കളെയും ഒപ്പം കൂട്ടിയാണ് പ്രതി നാടുവിട്ടത്. ഇതിൽ വിജീഷ് വർഗീസിനൊഴികെ മറ്റ് മൂന്നുപേർക്കും പാസ്പോർട്ട് ഇല്ല. പിടിക്കപ്പെടാതിരിക്കാനുള്ള അവസാനശ്രമമെന്ന നിലയിൽ ഇയാൾ തനിച്ച് രാജ്യം വിടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. അതിനിടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ. ബാങ്കുകളുമായി ബന്ധപ്പെട്ട ക്രമക്കേടും മൂന്ന് കോടിക്കുമേൽ നഷ്ടപ്പെട്ട സംഭവവുമായതിനാൽ സംഭവം സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ അന്വേഷണപരിധിയിൽ വരുന്നതാണെന്ന് ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. പണം ഉപയോഗിച്ചത് ഓൺലൈൻ റമ്മികളിക്കും ഓഹരിവിപണിയിലും വിജീഷ് പണത്തിന്റെ ഭൂരിഭാഗവും ഉപയോഗിച്ചത് ഓൺലൈൻ റമ്മി കളിക്കും ഓഹരി വിപണിയിലെ നിക്ഷേപത്തിനുമാണെന്ന് പോലീസിന്റെ നിഗമനം. ഇയാളുടെ മൊബൈൽ നമ്പരിലെ വിശദാംശങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ കിട്ടിയത്. ഭാര്യയുടെ അക്കൗണ്ടിലേക്ക് മാത്രം 39 തവണ പണം നിക്ഷേപിച്ചു തട്ടിയെടുത്ത പണം കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്കും നിക്ഷേപിച്ചതായി അന്വേഷണസംഘം കണ്ടെത്തി. ഭാര്യ സൂര്യ താര വർഗീസിന്റെ അക്കൗണ്ടുകളിലേക്ക് മാത്രം 39 തവണയാണ് ഇയാൾ പണം നിക്ഷേപിച്ചത്. അമ്മ ജോളിക്കുട്ടി, ഭാര്യാപിതാവ് കൊട്ടാരക്കര സ്വദേശി ഡി.ജോർജ് എന്നിവരുടെ അക്കൗണ്ടുകളിലേക്കും ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്. സ്വന്തം പേരിലുള്ള വിവിധ ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കും ഇയാൾ 68 തവണ പണം നിക്ഷേപിച്ചിട്ടുണ്ട്. ഇതര ദേശസാൽകൃത ബാങ്കുകളുടെ കൊച്ചി നേവൽബേസ്, കൊട്ടാരക്കര, കുന്നിക്കോട് എന്നീ ശാഖകളിലെ അക്കൗണ്ടുകളിലേക്കാണ് പണമെത്തിയത്. നിലവിൽ വിജീഷ് വർഗീസിനെ മാത്രം പ്രതിയാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. എന്നാൽ കുടുംബാംഗങ്ങളായ മൂന്നുപേരുടെ അക്കൗണ്ടുകളിലേക്ക് കൂടി പണം എത്തിയെന്നത് കൂടുതൽ സംശയങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിപ്പട്ടികയിലേക്ക് മറ്റുചിലർക്കൂടി വന്നുചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3uOGcD7
via
IFTTT
No comments:
Post a Comment