തിരുവനന്തപുരം: കോവിഡ് പ്രതിരോധ മരുന്നിന് ഉയർന്ന വിലയീടാക്കാമെന്ന കേന്ദ്ര സർക്കാരിന്റെ നയംമാറ്റത്തോടെ സംസ്ഥാനത്തിന് വരാനിരിക്കുന്നത് കോടികളുടെ ബാധ്യത. കമ്പനികൾ എത്ര വില ഈടാക്കിയാലും സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി വാക്‌സിൻ നൽകാനാണ് സർക്കാർ തീരുമാനം. അടുത്തമാസത്തോടെ അധികാരത്തിലെത്തുന്ന പുതിയ സർക്കാർ ഏതുമുന്നണിയുടേതായാലും ഇപ്പോഴത്തെ തീരുമാനത്തിൽനിന്ന് പിന്മാറാനുമാവില്ല. 18 വയസ്സിനുമുകളിലുള്ള എത്രപേർ സർക്കാർ സംവിധാനത്തിലൂടെ വാക്‌സിൻ സ്വീകരിക്കുമെന്നതിനെ ആശ്രയിച്ചാകും സംസ്ഥാനത്തിന് ബാധ്യത വരുക. 750-നും 1000 കോടിക്കുമിടയിൽ തുക ഇതിനായി കണ്ടെത്തേണ്ടിവരുമെന്നാണ് ഏകദേശ വിലയിരുത്തൽ. സംസ്ഥാന സർക്കാരുകൾക്ക് 400 രൂപ നിരക്കിൽ കോവിഷീൽഡ് വാക്‌സിൻ നൽകുമെന്നാണ് നിർമാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. സ്വകാര്യ ആശുപത്രികൾക്ക്് 600 രൂപയുമാണ് അവർ പ്രഖ്യാപിച്ചിട്ടുള്ളത്. മറ്റൊരു വാക്‌സിനായ കോവാക്‌സിന്റെ വില നിർമാതാക്കളായ ഭാരത് ബയോടെക് പ്രഖ്യാപിച്ചിട്ടില്ല. അടുത്തമാസത്തോടെ നിർമാതാക്കളിൽനിന്ന് സ്വകാര്യ ആശുപത്രികൾക്ക് മരുന്ന് നേരിട്ട് വാങ്ങാനാകും. ഇതോടെ സ്വകാര്യ ആശുപത്രികൾ അധികതുക ഈടാക്കിയേക്കുമെന്ന് ആശങ്കയുമുണ്ട്. നിലവിൽ മരുന്ന് സ്വീകരിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുൻനിര പ്രവർത്തകർക്കും 45-ന് മുകളിലുള്ളവർക്കും ഇപ്പോഴത്തെ രീതിയിൽ സൗജന്യമായി വാക്‌സിൻ നൽകുന്നത് തുടരുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരിൽ 74 ശതമാനംപേരും മുൻനിര ആരോഗ്യപ്രവർത്തകരിൽ 57 ശതമാനംപേരും മാത്രമാണ് രണ്ടാം ഡോസ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 45-നുമേൽ പ്രായമായവരിൽ 1.13 കോടിപേർക്കാണ് മരുന്ന് നൽകാൻ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിൽ 40 ശതമാനത്തോളം പേർ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ. രണ്ടാം ഡോസ് സ്വീകരിച്ചവർ 16 ശതമാനവും.
from mathrubhumi.latestnews.rssfeed https://ift.tt/2Qhy7b7
via
IFTTT
No comments:
Post a Comment