വള്ളികുന്നം(ആലപ്പുഴ): വീശിയ കത്തിയിൽനിന്ന് അഭിമന്യുവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനാവാതെ അവൻ മരണത്തിനു കീഴടങ്ങിയതറിഞ്ഞ് വിങ്ങിപ്പൊട്ടുകയാണ് ഉറ്റകൂട്ടുകാരൻ കാശിനാഥ്. വിഷുപ്പിറ്റേന്നുള്ള എസ്.എസ്.എൽ.സി. പരീക്ഷ ഒരുമിച്ചെഴുതേണ്ടവരായിരുന്നു ഇരുവരും. എന്നാൽ, വ്യാഴാഴ്ച ഫിസിക്സ് പരീക്ഷ എഴുതാൻ കിച്ചു(അഭിമന്യു) ഇല്ലായിരുന്നു. അവൻ ചേതനയറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിലായിരുന്നു. വള്ളികുന്നം അമൃത എച്ച്.എസ്.എസിലെ പരീക്ഷാഹാളിൽ അവന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നു. കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാശിനാഥിന്റെ ഇടതുകൈപ്പത്തിക്ക് സാരമായി മുറിവേറ്റു. ആ പരിക്കുമായാണ് പരീക്ഷ എഴുതിയത്. പടയണിവെട്ടം മങ്ങാട്ട് ജയപ്രകാശി(കണ്ണൻ)ന്റെയും സിൽജയുടെയും മകനാണ് കാശിനാഥ്. അഭിമന്യുവും കാശിനാഥും അഞ്ചാംക്ളാസ് മുതൽ ഒന്നിച്ചാണ് പഠിക്കുന്നത്. ആത്മസുഹൃത്തുക്കളുമായിരുന്നു. ഉത്സവപ്പറമ്പിൽ അഭിമന്യുവിനുനേരേ കത്തി ഉയർന്നപ്പോൾ രക്ഷിക്കാനായി അവനെ വലിച്ചുമാറ്റുന്നതിനിടെയാണ് കാശിനാഥിന്റെ കൈയിൽ മുറിവേറ്റത്. കാശിനാഥ് വിഷുവിന് പുതുവസ്ത്രങ്ങളെടുക്കാൻ അഭിമന്യുവും കാശിനാഥും ഒന്നിച്ചാണ് താമരക്കുളത്തെ വസ്ത്രശാലയിൽ പോയത്. ഷർട്ടും പാന്റുമെല്ലാം വാങ്ങി. ഉച്ചയ്ക്ക് വീണ്ടും കാശിനാഥിനെ അന്വേഷിച്ച് അഭിമന്യു വീട്ടുപടിക്കലെത്തിയിരുന്നെന്ന് കാശിനാഥിന്റെ അമ്മ ക്ഷീരകർഷകയായ സിൽജ കണ്ണീരോടെ പറഞ്ഞു. വൈകീട്ട് ഉത്സവം കാണാനും ഇരുവരും ഒന്നിച്ചാണ് പോയത്. പരീക്ഷ എഴുതിയതിനുശേഷം കാശിനാഥിനെ വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉടൻ വരാമെന്നു പറഞ്ഞ് പോയത് മരണത്തിലേക്ക് കൂട്ടുകാരനെക്കണ്ട് 15 മിനിറ്റിനകം തിരികെ വരാമെന്നുപറഞ്ഞാണ് തന്റെ മുന്നിൽനിന്ന് അഭിമന്യു പോയതെന്ന് അച്ഛൻ അമ്പിളികുമാർ. അമ്പലത്തിൽനിന്ന് വരുന്നവഴിക്കാണ് അവനെ കണ്ടത്. വീട്ടിലെത്തി കുറച്ചുകഴിഞ്ഞ് വിളിച്ചപ്പോൾ ഉടൻ വരാമെന്നായിരുന്നു മറുപടി. പിന്നീട് അറിഞ്ഞത് മരണവാർത്തയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3gf9dmI
via
IFTTT
No comments:
Post a Comment