പൂച്ചാക്കൽ(ആലപ്പുഴ): വേമ്പനാട്ടുകായലിൽ പാണാവള്ളി നെടിയതുരുത്തിലെ കാപ്പികോ റിസോർട്ട് പൊളിച്ചുനീക്കാൻ നടപടി തുടങ്ങി. തീരപരിപാലനനിയമം ലംഘിച്ചതിനെത്തുടർന്ന് പൊളിച്ചുനീക്കാനുള്ള സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി ആലപ്പുഴ കളക്ടർ എ. അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദർശിച്ചു.റിസോർട്ട് പൊളിക്കുന്നതിനെതിരേയുള്ള അപ്പീൽ തള്ളി 2020 ജനുവരിയിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. തുടർന്ന്, പൊളിക്കാൻ പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കളക്ടർ ഉത്തരവു നൽകി. റിസോർട്ട് കായലിന്റെ നടുക്കായതിനാൽ പൊളിക്കുമ്പോൾ അവശിഷ്ടങ്ങൾ കായലിൽവീണ് പരിസ്ഥിതിപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ കൂടുതൽ ജാഗ്രത വേണ്ടിവരും. അതിനാൽ, കളക്ടറിൽനിന്ന് പഞ്ചായത്ത് സാങ്കേതികസഹായം അഭ്യർഥിക്കുകയായിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ അതു നീണ്ടുപോയി.ആക്‌ഷൻ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കാൻ പി.ഡബ്ല്യു.ഡി. കെട്ടിടവിഭാഗം, എൻവയോൺമെന്റ് എൻജിനിയർ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരെ നേരത്തേ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച ഉന്നതതലയോഗം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരും. തീരപരിപാലന നിയമലംഘനവും കായൽക്കൈയേറ്റവുമാണ് റിസോർട്ടിനെതിരേ കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിക്കപ്പെട്ടിരുന്നത്. സബ്കളക്ടർ എസ്. ഇലക്യ, ചേർത്തല തഹസിൽദാർ പി.ജി. രാജേന്ദ്രബാബു, വില്ലേജ് ഓഫീസർ ടി.എ. ഹാരിസ് എന്നിവരും കളക്ടറുടെ സംഘത്തിലുണ്ടായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3t777ZR
via
IFTTT
No comments:
Post a Comment