നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ വിമാന ജീവനക്കാരൻ മൻഹാസ് അബുലീസ് സ്വർണം കടത്തിയിരുന്നത് വിമാന യാത്രക്കാരുമായി ചേർന്നാണെന്ന് കണ്ടെത്തി. സ്വർണക്കടത്ത് സംഘം നിയോഗിക്കുന്ന യാത്രക്കാരൻ സ്വർണവുമായി ഗൾഫിൽ നിന്ന് വിമാനത്തിൽ കയറും. തുടർന്ന് യാത്രക്കാരൻ വിമാനത്തിലെ ശൗചാലയത്തിൽ കയറി സ്വർണം അവിടെ ഒളിപ്പിക്കും. യാത്രക്കാരൻ ശൗചാലയത്തിൽ നിന്നും ഇറങ്ങി സീറ്റിൽ വന്നിരുന്നതിനു ശേഷം മൻഹാസ് അബുലീസ് ശൗചാലയത്തിൽ കയറി സ്വർണം എടുത്ത് അടിവസ്ത്രത്തിൽ ഒളിപ്പിക്കും. തുടർന്ന് ആരും സംശയിക്കാത്ത വിധം സാധാരണ പോലെ ജോലി തുടരും. സ്വർണം മിശ്രിതമാക്കി കാർബൺ പേപ്പറിൽ പൊതിഞ്ഞ് ശരീരത്തിൽ ഒളിപ്പിച്ചാണ് യാത്രക്കാരൻ ശൗചാലയത്തിൽ ഒളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അതെടുത്ത് എളുപ്പത്തിൽ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ മൻഹാസ് അബുലീസിന് കഴിയും. സ്പൈസ് ജെറ്റ് വിമാനത്തിലെ സീനിയർ കാബിൻ ക്രൂവായ മൻഹാസ് അബുലീസ് വെള്ളിയാഴ്ച ഒരുകോടിയിൽപ്പരം രൂപയുടെ സ്വർണം കടത്തിക്കൊണ്ടുവന്നത് തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി നാക്കൂർ മീര ഇസ്മത്തിന്റെ സഹകരണത്തോടെയാണ്. മൻഹാസ് അബുലീസ് കാബിൻ ക്രൂവായ സ്പൈസ് ജെറ്റ് വിമാനത്തിൽ റാസൽഖൈമയിൽ നിന്ന് നാക്കൂർ മീര ഇസ്മത്ത് സ്വർണവുമായി കയറി. പതിവുപോലെ സ്വർണം വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ചു. ഇത് മൻഹാസ് അബുലീസ് എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു. ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്(ഡി.ആർ.ഐ.) വിഭാഗത്തിന് രഹസ്യവിവരം ലഭിച്ചതുകൊണ്ടു മാത്രമാണ് ഈ സ്വർണക്കടത്ത് പിടികൂടാനായത്. പാലക്കാട് സ്വദേശി മൻഹാസ് അബുലീസ് രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. കൊച്ചി വിമാനത്താവളം വഴി മാത്രം ആറു തവണ സ്വർണം കടത്തിയതായി കണ്ടെത്തി. ചെന്നൈ ലോബിക്കു വേണ്ടിയാണ് ഇയാൾ സ്വർണം കടത്തിക്കൊണ്ടു വരുന്നതെന്നാണ് വിവരം. കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗത്തിനാണ് കേസിന്റെ തുടർ അന്വേഷണ ചുമതല. പിടിയിലായ മൻഹാസ് അബുലീസിനെയും നാക്കൂർ മീര ഇസ്മത്തിനെയും ശനിയാഴ്ച സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. Content Highlights:cabin crew arrested for gold smuggling in kochi
from mathrubhumi.latestnews.rssfeed https://ift.tt/3x2cBYd
via
IFTTT
No comments:
Post a Comment