ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ദേശീയജലപാതയോരത്തെ ‘സിനുഭവനം’ വീട്ടുമുറ്റത്ത് വൈഗയുടെ കുഴിമാടത്തിന്റെ തലയ്ക്കൽ ഒരുകുല തെച്ചിപ്പൂവ്. ദിവസങ്ങൾക്കുമുൻപേ ആരോ ആ കുരുന്നിന്റെ ഓർമയ്ക്ക് അർപ്പിച്ചതാണ്. മഴയും വെയിലുമേറ്റിട്ടും നിറംമങ്ങാത്ത ആ പൂക്കൾക്കടുത്ത് എപ്പോഴും അവളുടെ മുത്തശ്ശി സരളയെ കാണാം. ഇടയ്ക്കു കണ്ണീർ തുടച്ച് സങ്കടം പറയുന്നു. വൈഗയെക്കുറിച്ചും അവളുടെ അച്ഛൻ സനു മോഹനനെപ്പറ്റിയും അറിയാൻ പലരും ഈ വീട്ടിലേക്കു വരുന്നു. ആരോടും ഒന്നുംപറയാൻ കഴിയാതെ ചെറുമകൾക്ക് ’കാവലിരിക്കുകയാണ്’ സനുവിന്റെ അമ്മയായ സരള. ’ആറുവയസ്സുള്ളപ്പോളാണ് വൈഗമോൾ ഈ മുറ്റത്ത് ഓടിനടന്നത്. പിന്നീട്, അഞ്ചുവർഷം അവളെ കണ്ടിട്ടില്ല. ഒന്നും കേട്ടിട്ടില്ല. ഒടുവിൽ കഴിഞ്ഞ മാസം 23-നാണ് അവൾ വീണ്ടും വന്നത്. ചേതനയറ്റ്. ഇവിടെയാണ് അവളെ അടക്കിയത്. ’ കുഴിമാടത്തിലെ തെച്ചിപ്പൂവ് നേരെ വെച്ചുകൊണ്ട് സരള പറഞ്ഞു. തൃക്കുന്നപ്പുഴ കിഴക്കേക്കര കയർ സൊസൈറ്റി കവലയിൽനിന്നുള്ള റോഡിൽനിന്ന് ഇരുന്നൂറുമീറ്ററോളം ആറ്റുതീരത്തുകൂടി നടന്നാൽ സനു മോഹനന്റെ കുടുംബവീട്ടിലെത്താം. ഇവിടെ അമ്മ സരള മാത്രമാണുള്ളത്. ഭർത്താവ് മോഹനൻ നാലുവർഷം മുൻപ് മരിച്ചു. വൈഗയെ അടക്കിയതിനു തൊട്ടടുത്താണ് മോഹനന്റെ കുഴിമാടം. സനു മോഹനും മൂത്തസഹോദരൻ സിനു മോഹനും വർഷങ്ങളായി പുണെയിലായിരുന്നു. സനു എല്ലാ ദിവസവും വീട്ടിലേക്കു വിളിക്കുമായിരുന്നു. ഇതിനിടെ അച്ഛനു തീരെ വയ്യാതായി. അഞ്ചരവർഷം മുൻപായിരുന്നു അത്. സനു അച്ഛനെയും അമ്മയെയും പുണെയിലേക്കു കൊണ്ടുപോയി. അവിടെ നാലുമാസത്തോളം ചികിത്സിപ്പിച്ചു. രോഗം ഭേദമായശേഷം നാട്ടിലേക്കു മടങ്ങി. വൈഗയും അമ്മയും ഒപ്പം വന്നിരുന്നു. അന്ന് വൈഗയ്ക്ക് ആറുവയസ്സാണ്. കുടുംബവീട്ടിലും തൊട്ടടുത്തു തന്നെയുള്ള അമ്മയുടെ വീട്ടിലുമായി രണ്ടാഴ്ചയോളം സനുവിന്റെ ഭാര്യ രമ്യയും വൈഗയും താമസിച്ചു. മടങ്ങിപ്പോയശേഷം സനുവിനെയും ഇവരെയുംപറ്റി ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് സരള പറയുന്നു. ഇതിനുശേഷം ആറുമാസം കഴിഞ്ഞപ്പോഴാണ് മോഹനന്റെ മരണം. എന്നും വിളിച്ചിരുന്ന മകന്റെ വിവരങ്ങളൊന്നും അറിയാൻ കഴിയാഞ്ഞതിൽ മോഹനനു വലിയ സങ്കടമായിരുന്നു. പെട്ടെന്നുള്ള മരണത്തിന് അതും കാരണമായിരിക്കാമെന്നാണ് സരളയുടെ ഊഹം. അച്ഛന്റെ മരണം സനുവിനെ അറിയിക്കാൻ മാർഗമില്ലായിരുന്നു. ശവസംസ്കാരത്തിനു വന്നതുമില്ല. കുഞ്ഞിന്റെ മൃതദേഹം ഇടപ്പള്ളി മുട്ടാർ പുഴയിൽ കണ്ടതുമായി ബന്ധപ്പെട്ട വാർത്തകൾ വന്നപ്പോഴാണ് മകനും കുടുംബവും നാലുവർഷത്തിലധികമായി കൊച്ചിയിലുണ്ടായിരുന്നത് സരള അറിയുന്നത്. മൃതദേഹം സംസ്കരിക്കാൻ വീട്ടിലെത്തിച്ചപ്പോൾ മൂത്തമകൻ സിനു മോഹൻ വരുന്നതുവരെ കാക്കണമെന്ന് എല്ലാവരോടും പറഞ്ഞതാണ്. ആരും കേട്ടില്ല. പെട്ടെന്ന് അടക്കിയെന്നും സരള പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3xcjiXW
via
IFTTT
No comments:
Post a Comment