ന്യൂഡൽഹി: മുഖ്യമന്ത്രി ഒരാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ നഗരത്തിൽ കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ ബസു കാത്തുനിൽക്കുന്ന തൊഴിലാളികളായിരുന്നു തിങ്കളാഴ്ചത്തെയും ചൊവ്വാഴ്ച പുലർച്ച വരെയുമുള്ള കാഴ്ച. എന്നാൽ, ആരും നഗരം വിട്ടുപോവരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കൂപ്പുകൈകളോടെ അഭ്യർഥിച്ചു. ഇതു ചെറിയൊരു ലോക്ഡൗൺ മാത്രമാണ്. വെറും ആറു ദിവസത്തേക്കു മാത്രം. ആരും ഡൽഹി വിട്ടുപോവരുത്. ലോക്ഡൗൺ നീട്ടേണ്ടി വരില്ലെന്നാണ് എന്റെ ശുഭപ്രതീക്ഷ. നിങ്ങളെ എല്ലാവരെയും സർക്കാർ സംരക്ഷിക്കും -മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പക്ഷേ, കഴിഞ്ഞവർഷത്തെ ദുരിതാനുഭവത്തിൽ നാടുകളിലേക്കു മടങ്ങാൻ കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ ബസ് ടെർമിനലുകളിലെത്തി. ആനന്ദ് വിഹാർ ഐ.എസ്.ബി.ടി.യിലും റെയിൽവേ സ്റ്റേഷനിലുമായി അയ്യായിരത്തിലേറെ പേർ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ലോക്ഡൗൺ എന്തായാലും വരുമാനത്തെ ബാധിക്കും. ഇവിടെ നിൽക്കുന്നതിനെക്കാൾ ഭേദം നാട്ടിൽ വീട്ടിലിരിക്കുന്നതാണ്. ചിലപ്പോൾ ലോക് ഡൗൺ നീട്ടിയേക്കാം. അതിനാൽ ഡൽഹിയിൽ നിൽക്കുന്നില്ല -ദിൽഷാദ് ഗാർഡനിലെ വസ്ത്രനിർമാണ ഫാക്ടറിയിൽ ജോലിയെടുക്കുന്ന യു.പി. ബറേയ്ലി സ്വദേശി മുകേഷ് പ്രതാപ് പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3aqDIT3
via
IFTTT
No comments:
Post a Comment