ഭോപ്പാൽ: മുൻമന്ത്രിയുൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് മധ്യപ്രദേശിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ രാജിവെച്ചു. ചികിത്സയിലിരുന്ന രോഗി മരിച്ചതിനെ തുടർന്നാണ് മുൻമന്ത്രി പി സി ശർമയുൾപ്പെടെയുള്ളവർ ഡോക്ടറോട് മോശമായി പ്രതികരിച്ചത്. ചില രാഷ്ട്രീയ നേതാക്കൾ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് സീനിയർ ഡോക്ടറായ യോഗേന്ദ്ര ശ്രീവാസ്തവ ശനിയാഴ്ച രാജി വെച്ചതായി ജെപി സർക്കാർ ആശുപത്രി സിവിൽ സർജൻ ഡോക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു. മരിച്ച രോഗിയെ അതിഗുരുതരാവസ്ഥയിലാണ് ശനിയാഴ്ച രാവിലെ ട്രോമ വാർഡിൽ പ്രവേശിപ്പിച്ചതെന്നും രോഗിയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർ യോഗേന്ദ്ര ബന്ധുക്കളെ അറിയിച്ചിരുന്നതായും ഡോക്ടർ രാകേഷ് പറഞ്ഞു. എന്നാൽ രോഗി മരിച്ചതിനെ തുടർന്ന് ചില രാഷ്ട്രീയ പ്രവർത്തകർ ഡോക്ടറോട് മോശമായി പെരുമാറിയതായും ഡോക്ടർ രാകേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതാക്കളായ പി സി ശർമ, യോഗേന്ദ്ര ചൗഹാൻ എന്നിവർ ഡോക്ടർ യോഗേന്ദ്രയോട് കയർത്തു സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഡോക്ടർമാരെ വ്യക്തിഹത്യ ചെയ്യാതെ സഹകരിക്കണമെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. മരിച്ച രോഗി തന്റെ നിയോജകമണ്ഡലത്തിലുള്ള ആളായതിനാലാണ് താൻ വിഷയത്തിൽ ഇടപെട്ടതെന്നും ഡോക്ടറോട് മര്യാദയില്ലാതെ സംസാരിച്ചിട്ടില്ലെന്നും പി സി ശർമ അറിയിച്ചു. രോഗിയുടെ ബന്ധുക്കൾ ഡോക്ടറോട് താനുമായി ഫോണിൽ സംസാരിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ അതിന് കൂട്ടാക്കാതെ രോഗിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നുവെന്ന് ശർമ പ്രതികരിച്ചു. തുടർന്ന് തന്റെ ഒരു അനുയായി ഡോക്ടറോട് കയർത്ത് സംസാരിച്ചതായും താനതിൽ പിന്നീട് ഡോക്ടറോട് മാപ്പ് പറഞ്ഞതായും ശർമ കൂട്ടിച്ചേർത്തു. പാവപ്പെട്ട ഒരു രോഗിയെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയും രോഗി മരിക്കുകയും ചെയ്ത സാഹചര്യത്തിൽ ആരായാലും ദേഷ്യപ്പെടാൻ ഇടയാകുമെന്നും ശർമ കൂട്ടിച്ചേർത്തു. സംഭവത്തിൽ ഖേദമുണ്ടെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാൻ ട്വിറ്ററിലൂടെ അറിയിച്ചു. സംസ്കാര സമ്പന്നമായ ഒരു സമൂഹത്തിലാണ് നാമിപ്പോൾ ജീവിക്കുന്നതെന്നും കോവിഡിനെ തുരത്താൻ ഒരുമിച്ച് പ്രവർത്തിക്കേണ്ട സമയത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ അനുചിതമാണെന്നും ചൗഹാൻ പറഞ്ഞു. Content Highlights: Madhya Pradesh Doctor Resigns As Congress Leaders Shout At Him After Mans Death
from mathrubhumi.latestnews.rssfeed https://ift.tt/3s3yaDX
via
IFTTT
No comments:
Post a Comment