ചെന്നൈ: റഷ്യയിലെ വ്‌ളാഡിവോസ്‌റ്റോക്കിനെയും ചെന്നൈയെയും തമ്മിൽ കടൽമാർഗം ബന്ധിപ്പിക്കുന്ന പുതിയ റൂട്ട് ആരംഭിക്കാനുള്ള നടപടികൾക്ക് തുടക്കമായി. സൂയസ് കനാൽ വഴിയുള്ള റൂട്ടിനുപകരം മലാക്ക കടലിടുക്ക്, ദക്ഷിണ ചൈന കടൽവഴിയുള്ള മാർഗം കണ്ടെത്താനാണ് പദ്ധതി. നിലവിൽ 40 മണിക്കൂർ സമയമെടുക്കുന്ന ചരക്കുനീക്കം 24 മണിക്കൂറായി കുറയ്ക്കാൻ സാധിക്കുമെന്നതാണ് പുതിയ റൂട്ടിന്റെ പ്രത്യേകത. സാധ്യതാപഠനം നടത്തുന്നതിനുള്ള കൺസൾട്ടൻസിയെ നിയമിക്കാൻ ടെൻഡർ നടപടികൾ ചെന്നൈ പോർട്ട് ട്രസ്റ്റ് ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശന വേളയിൽ 2019-ൽ ഒപ്പിട്ട ധാരണപ്രകാരമാണ് പുതിയ റൂട്ടിനുള്ള പദ്ധതി ഉടലെടുത്തത്. രാജ്യത്തേക്ക് അസംസ്കൃത എണ്ണ, പ്രകൃതിവാതകം എന്നിവ ഇറക്കുമതി ചെയ്യുന്നതിനാകും ഈ റൂട്ട് കൂടുതൽ ഉപയോഗമാകുക. ഗൾഫ് രാജ്യങ്ങൾക്കു പുറത്തുനിന്നും ഇവ ഇറക്കുമതിചെയ്യാനും ഈ റൂട്ട് പ്രയോജനകരമാകും. പൊതുമേഖലാ സ്ഥാപനമായ ഒ.എൻ.ജി.സി.യുടെ കീഴിലുള്ള ഒ.എൻ.ജി.സി. വിദേശ് റഷ്യയിലെ സഖ്‌ലിൻ ദ്വീപിൽ എണ്ണ ഉത്പാദനം ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ഈ റൂട്ട് ഏറെ ഗുണകരമാകുമെന്നാണ് പ്രതീക്ഷ. രണ്ടുവർഷമായി മുടങ്ങിക്കിടന്ന പദ്ധതിയ്ക്കാണ് ഇപ്പോൾ ജീവൻ വെച്ചിരിക്കുന്നത്. ലക്ഷ്യമിട്ടപ്രകാരം നടപടികൾ മുന്നോട്ടുപോയാൽ ഒരു വർഷംകൊണ്ട് പുതിയ റൂട്ട് നിലവിൽ വരും. സാധ്യതാ പഠനവുമായി ബന്ധപ്പെട്ട ടെൻഡർ നടപടികൾ ഈ ആഴ്ച പൂർത്തിയാകും. അതിനുശേഷം അധികംവൈകാതെ കരാർ നൽകിയാൽ ആറുമാസത്തിനുള്ളിൽ സാധ്യതാപഠനം പൂർത്തിയാക്കാനും സാധിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/3eipu82
via
IFTTT
No comments:
Post a Comment