ആലപ്പുഴ: വാക്സിൻക്ഷാമം കോവിഡിനെതിരേ പ്രതിരോധം തീർക്കുന്നതിനു തിരിച്ചടിയാകുന്നു. ആദ്യഡോസ് സ്വീകരിച്ചവർക്ക് കൃത്യസമയത്ത് രണ്ടാംഡോസ് നൽകാനായില്ലെങ്കിൽ ഉദ്ദേശിച്ച ഫലം വാക്സിനേഷൻകൊണ്ടു ലഭിക്കില്ലെന്നാണ് വിദഗ്ധാഭിപ്രായം. ആദ്യഡോസ് സ്വീകരിച്ച ഒട്ടേറെപ്പേർക്ക് രണ്ടാംഡോസ് നൽകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ സംസ്ഥാനത്തുള്ളത്. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് 42 ദിവസം കഴിഞ്ഞ് 56 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കണം. കോവാക്സിനാണെങ്കിൽ 28 ദിവസം കഴിഞ്ഞ് 42 ദിവസത്തിനുള്ളിൽ രണ്ടാമത്തെ ഡോസ് എടുക്കണം. എന്നാൽ, വാക്സിൻക്ഷാമംമൂലം സമയക്രമം ആകെ തെറ്റി. ആരോഗ്യവകുപ്പ് നിശ്ചയിച്ച സമയപരിധി കഴിഞ്ഞിട്ടും ചിലർക്ക് രണ്ടാംഡോസ് എടുക്കാനായിട്ടില്ല. കോവിഡ് വാക്സിൻ ആദ്യഡോസ് സ്വീകരിച്ചവർക്ക് കൂടുതൽ പ്രതിരോധം ലഭിക്കാനാണ് ബൂസ്റ്റർ ഡോസായി രണ്ടാമതും വാക്സിൻ നൽകുന്നത്. കോവിഷീൽഡ് വാക്സിനും ആദ്യഡോസ് സ്വീകരിച്ച് 28 ദിവസമാകുമ്പോൾ രണ്ടാംഡോസ് എടുക്കണമെന്നായിരുന്നു ആദ്യതീരുമാനം. എന്നാൽ, ആദ്യഡോസ് സ്വീകരിച്ചവരിൽ രണ്ടാംഡോസിന്റെ വീര്യംകെടുത്തുന്ന ആന്റിബോഡി രൂപപ്പെടുന്നതായി കണ്ടെത്തി. ഇതേത്തുടർന്ന് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ സമയം നീട്ടുകയായിരുന്നുവെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ. ബി. പദ്മകുമാർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3xcEJIq
via
IFTTT
No comments:
Post a Comment