കൊച്ചി: ഡിവൈ.എസ്.പി.മാരടക്കം ഉൾപ്പെട്ട പോലീസ് വാട്സാപ്പ് ഗ്രൂപ്പിൽ രാഷ്ട്രീയചർച്ചകൾ ചൂടുപിടിച്ചത് വിവാദമാകുന്നു. ജസ്റ്റിസ് ഫോർ പോലീസ് എന്ന വാട്സാപ്പ് ഗ്രൂപ്പ് 2018 ജനുവരിയിലാണ് രൂപവത്കരിച്ചത്. വിവിധ പോലീസ് ജില്ലകളിൽനിന്നായി 250-ഓളം ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുള്ളത്. തിരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് ഗ്രൂപ്പിൽ രാഷ്ട്രീയാതിപ്രസരമുണ്ടായത്. സ്വർണക്കടത്ത്, ഡോളർക്കടത്ത് തുടങ്ങിയവയും പോലീസിലെ സംഘടനാപരമായ വിഷയങ്ങളും ചർച്ചയായി. പോലീസുകാർ രാഷ്ട്രീയചായ്വിനനുസരിച്ച് കമന്റിടാനും തുടങ്ങിയതോടെ ഇത് പോരിലേക്കു കടക്കുകയായിരുന്നു. ഇതോടെ സർക്കാരിനെതിരായ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ഒരുവിഭാഗം സ്പെഷ്യൽ ബ്രാഞ്ചിൽ വിവരമറിയിച്ചു. അച്ചടക്കലംഘനത്തിനും മറ്റുമായി സസ്പെൻഷൻ നേരിടുന്ന ഉദ്യോഗസ്ഥനായിരുന്നു ഗ്രൂപ്പ് അഡ്മിൻ. ഇദ്ദേഹത്തിന്റെ പ്രവർത്തനം സംബന്ധിച്ച് നിലവിൽ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ട്. ഇതിനൊപ്പം ഗ്രൂപ്പിനെതിരേയും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സേനാവിഭാഗമായതിനാൽ പോലീസുദ്യോഗസ്ഥർക്ക് തങ്ങളുടെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്താനാകില്ല. ഇങ്ങനെ ചെയ്താൽ ഇത് അച്ചടക്ക ലംഘനമാവും. പ്രതിപക്ഷനേതാവിനോടൊപ്പവും കെ.പി.സി.സി. പ്രസിഡന്റിനൊപ്പവും സിവിൽ വേഷത്തിൽ സെൽഫിയെടുത്ത പോലീസുകാർക്ക് സസ്പെൻഷൻ നേരിടേണ്ടിവന്നിരുന്നു. പോലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഫോട്ടോ ഇട്ടതാണ് ഇവർക്കു വിനയായത്. അതേസമയം, ജസ്റ്റിസ് ഫോർ പോലീസ് ഗ്രൂപ്പിൽ മുന്നണിയുടെ മുഖ്യ മുദ്രാവാക്യം തന്നെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞദിവസം പോസ്റ്റുചെയ്തു. ഇത്തരം സന്ദേശങ്ങൾ വന്നതിനുപിന്നാലെ അപകടം മണത്ത് ചില ഉദ്യോഗസ്ഥർ ഗ്രൂപ്പിൽനിന്ന് തലയൂരി. content highlights:Police Whatsapp group, Kerala assembly election 2021
from mathrubhumi.latestnews.rssfeed https://ift.tt/3bI8ec4
via
IFTTT
No comments:
Post a Comment