കോന്നി(പത്തനംതിട്ട): ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കുന്ന സ്വകാര്യ ആനകളുടെ പാട്ടത്തുക കുറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ കാരണം ഉത്സവങ്ങളുടെ പൊലിമ കുറച്ചതോടെ ആന എണ്ണവും നിയന്ത്രിച്ചിരുന്നു. അഞ്ച് ആനകളെവരെ എഴുന്നള്ളിച്ചിരുന്ന ഉത്സവങ്ങൾക്ക് ഇപ്പോൾ ഒന്നും രണ്ടും എണ്ണമേയുള്ളൂ. ഇതോടെയാണ് ആനവാടക കുറഞ്ഞത്. കോവിഡ് നിയന്ത്രണം വരുന്നതിനുമുമ്പുവരെ സ്റ്റാർ ആനകൾക്ക് ഒരുദിവസം ഒരുലക്ഷം രൂപയ്ക്ക് മുകളിലായിരുന്നു വാടക. ഈ ഗണത്തിൽ, പത്തിൽത്താഴെ ആനകളേ സംസ്ഥാനത്തുള്ളൂ. തിരുവാതിര, ശിവരാത്രി, പൂരം തുടങ്ങിയ ഉത്സവദിവസങ്ങളിൽ ഇത്തരം ആനകളുടെ ദിവസ വാടക ഒന്നരലക്ഷത്തിന് മുകളിൽ വരുമായിരുന്നു. എന്നാൽ, ഇത്തവണ സ്റ്റാർ ആനകളുടെ നിരക്കും 30,000 മുതൽ 50,000 വരെയായി കുറഞ്ഞു. കഴിഞ്ഞ സീസൺവരെ ഒരുവർഷം സ്വകാര്യ ആനകൾക്ക് 80 മുതൽ 100 വരെ ഉത്സവ പരിപാടികൾ കിട്ടിയിരുന്നു. ഇതിന്റെ വരുമാനംകൊണ്ടാണ് ആനച്ചെലവും പാപ്പാൻമാരുടെ ശമ്പളവും നൽകിയിരുന്നത്. ഉത്സവാഘോഷങ്ങൾ കുറഞ്ഞതോടെ നാട്ടാനകൾക്ക് എഴുന്നള്ളത്ത് ഇല്ലാതായി. ആനകളെ പരിപാലിക്കുന്നത് ഉടമകൾക്ക് സാമ്പത്തിക ബാദ്ധ്യതയായി. കഴിഞ്ഞ വർഷം 15,000 മുതൽ 35,000 രൂപവരെ ദിവസപ്പാട്ടത്തിന് നൽകിയിരുന്ന സാധാരണ ആനകൾക്ക് ഇത്തവണ 8000 മുതൽ 10,000രൂപ വരെയേയുള്ളൂ. ഉത്സവാഘോഷങ്ങളോട് സഹകരിക്കാനാണ് നിരക്ക് കുറച്ചതെന്ന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ സെക്രട്ടറി പി.എസ്.രവീന്ദ്രനാഥൻ പറഞ്ഞു. 400-നുമേൽ സ്വകാര്യ ആനകൾ സംസ്ഥാനത്തുണ്ട്. ഉത്സവങ്ങൾ നടത്താൻ ക്ഷേത്രക്കമ്മിറ്റിക്കാരും ബുദ്ധിമുട്ടുന്നുണ്ട്. ഇത്തവണ കിട്ടുന്ന ഉത്സവങ്ങളുടെ എണ്ണവും കുറവായിരിക്കും. പാപ്പാൻമാരുടെ ചെലവും വാഹനക്കൂലിയും നൽകുന്ന ക്ഷേത്രക്കമ്മിറ്റികൾക്കും സ്വകാര്യ ആനകളെ വിട്ടുനൽകുന്നുണ്ട്. ആനകൾക്ക് ഒരു വ്യായാമംകൂടിയാണ് ഉത്സവാഘോഷങ്ങൾ. കോവിഡ് പ്രതിസന്ധി മറികടന്നാൽ ഉത്സവാഘോഷങ്ങൾ പഴയ രീതിയിലാകുമെന്ന പ്രതീക്ഷയിലാണ് ആന ഉടമകൾ.
from mathrubhumi.latestnews.rssfeed https://ift.tt/2Q4NJxW
via
IFTTT
No comments:
Post a Comment