കൊല്ലം: എൽ.ഡി.എഫ്. പ്രകടനപത്രിക ‘ക്യാപ്‌സ്യൂൾ’ രൂപത്തിലാക്കി പരമാവധി പ്രചരിപ്പിക്കാൻ സൈബർ സഖാക്കളോട് സി.പി.എം. നിർദേശം. നീളംകുറഞ്ഞ സന്ദേശങ്ങളും ഇമേജുകളും ഉൾപ്പെടുത്തിയാണ് ക്യാപ്‌സ്യൂൾ തയ്യാറാക്കുക. ഇവ വ്യക്തിഗത അക്കൗണ്ടുകളിലൂടെ പ്രചരിപ്പിക്കാനാണ് പാർട്ടി പറഞ്ഞിരിക്കുന്നത്. ഓരോ വിഭാഗത്തിനും ഗുണകരമാകുന്ന പ്രകടനപത്രികയിലെ ഭാഗങ്ങൾ അതത് ഗ്രൂപ്പുകളിലെത്തിക്കും. ആ മേഖലകളിൽ കഴിഞ്ഞ അഞ്ചുവർഷത്തിലുണ്ടായ ഭരണനേട്ടങ്ങളും പ്രചരിപ്പിക്കും.രാഷ്ട്രീയ എതിരാളികളെ സാമൂഹിക മാധ്യമങ്ങളിൽ ‘പൊങ്കാല’യിടരുതെന്ന് അണികളോട് സി.പി.എം. പറഞ്ഞിട്ടുണ്ട്. മറ്റ് പാർട്ടികളെയോ വിഭാഗങ്ങളെയോ നേതാക്കളെയോ ‘ട്രോൾ’ വഴി ആക്ഷേപിക്കാനും പാടില്ല. കഴിഞ്ഞദിവസം ആലപ്പുഴ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാർഥി സന്ദീപ് വാചസ്പതി പുന്നപ്ര രക്തസാക്ഷി സ്മാരകം സന്ദർശിച്ചതിനെച്ചൊല്ളിയുണ്ടായ വിവാദങ്ങളെത്തുടർന്നാണ് സാമൂഹികമാധ്യമ വിഭാഗങ്ങൾക്ക് പാർട്ടി കർശന നിർദേശം നൽകിയത്. ഈ വിഷയത്തിൽ ചില ‘സൈബർ സഖാക്കൾ’ പൊങ്കാല തുടങ്ങിയയുടനെത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയും ചെയ്തു.നേരത്തേ പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിയുടെ വീടിനുമുകളിൽ കോൺഗ്രസ് പ്രവർത്തകൻ കയറിയസംഭവത്തെ സി.പി.എം. നവമാധ്യമ ഗ്രൂപ്പുകൾ ട്രോളാക്കിയിരുന്നു. ‘ഓട് നന്നാക്കാൻ യു.ഡി.എഫ്.’ എന്ന മട്ടിൽ ട്രോളുകൾ പ്രചരിച്ചപ്പോൾത്തന്നെ പിൻവലിക്കാൻ പാർട്ടി ആവശ്യപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ വിവാദങ്ങളുടെയും ആരോപണങ്ങളുടെയും പിന്നാലെ പോകാതെ ജാഗ്രത കാട്ടണമെന്നാണ് നിർദേശം.
from mathrubhumi.latestnews.rssfeed https://ift.tt/3eX19qh
via
IFTTT
No comments:
Post a Comment