തിരുവനന്തപുരം: പത്രികാ സമർപ്പണം കഴിഞ്ഞ് മൂന്ന് മുന്നണികളുടേയും സ്ഥാനാർഥികൾ പ്രചാരണ രംഗത്തിറങ്ങിയതോടെ മണ്ഡലങ്ങളുടെ മനസ്സ് മാറി മറിയാൻ തുടങ്ങി. വിജയം ഉറപ്പിച്ചിറങ്ങിയ പല സ്ഥാനാർഥികളും ഇപ്പോൾ കടുത്ത മത്സരമാണ് നേരിടുന്നത്. ശക്തമായ ത്രികോണ മത്സരവും കൂടിയായതോടെ പല മണ്ഡലങ്ങളിലും വിജയപരാജയങ്ങൾ പ്രവചനാതീതമാവുകയാണ്. ഇനിയുള്ള 17 ദിവസങ്ങൾ ഏങ്ങനെയൊക്കെ വോട്ടർമാരുടെ മനസ്സിനെ മാറ്റി മറിക്കുമെന്ന ആശങ്കയിലാണ് സ്ഥാനാർഥികൾ. പുതുമുഖ സ്ഥാനാർഥികളുടെ വ്യക്തിബന്ധങ്ങളും പ്രവർത്തന മികവുമൊക്കെ എങ്ങനെ സ്വാധീനിക്കുമെന്നുള്ളതാണ് പ്രധാന വിഷയം. നേമവും കഴക്കൂട്ടവും സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളായി മാറി. കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാർഥിയായി ശോഭാ സുരേന്ദ്രൻ വന്നിറങ്ങിയതോടെയാണ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചർച്ചാവിഷയങ്ങൾ മാറി മറിഞ്ഞത്. കഴിഞ്ഞ തവണ ബി.ജെ.പി. രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇപ്പോൾ കടുത്ത ത്രികോണ മത്സരത്തിലേക്ക് മാറി. കോൺഗ്രസ് പ്രൊഫഷണലായ എസ്.എസ്.ലാലിനെ രംഗത്തിറക്കിയതോടെ വോട്ടുകളുടെ മാറിമറിയൽ എങ്ങനെയെന്ന് പറയാനാവില്ല. ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനെതിരേ ശബരിമല വിഷയം ഉയർത്തിപ്പിടിച്ചാണ് ശോഭയുടെ പ്രചാരണം. എന്നാൽ മണ്ഡലത്തിൽ നടത്തിയ വികസനങ്ങൾ ഉയർത്തിക്കാണിച്ചാണ് കടകംപള്ളി ഇതിന് തടയിടുന്നത്. മണ്ഡലത്തിൽ തനത് വികസന സങ്കൽപ്പങ്ങൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചാണ് ലാലിന്റെ വോട്ടു തേടൽ. പക്ഷേ ഏത് വിഷയമാണ് ജനങ്ങളെ സ്വാധീനിക്കുന്നതെന്നത് പ്രവചനാതീതമാണ്. ആവനാഴിയിലെ എല്ലാ ആയുധങ്ങളും എടുത്തുപയോഗിക്കാനുള്ള ശ്രമത്തിലാണ് ഈ മണ്ഡലത്തിൽ മുന്നണികൾ. വിജയമുറപ്പിച്ചിറങ്ങിയ സിറ്റിങ് എം.എൽ.എ.മാരും പുതുമുഖങ്ങൾക്ക് മുന്നിൽ പതറിത്തുടങ്ങി. പല മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് നടക്കുന്നതെന്ന പ്രതീതി ജനിപ്പിക്കാൻ ആദ്യഘട്ടത്തിൽ തന്നെ എതിരാളികൾക്കായി. വാമനപുരം, പാറശ്ശാല, കാട്ടാക്കട, നെയ്യാറ്റിൻകര, കോവളം, തിരുവനന്തപുരം, അരുവിക്കര, ചിറയിൻകീഴ്, വർക്കല. വട്ടിയൂർക്കാവ് എന്നിവിടങ്ങളിലെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് കളം ഒരുങ്ങുന്നത്. മണ്ഡലത്തിൽ വരുത്തിയ വികസനങ്ങളാണ് എം.എൽ.എ.മാർ പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. ഇതിനൊപ്പം ഇവരുടെ ബന്ധങ്ങളും വോട്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ പുതുമുഖങ്ങളുടെ വ്യക്തിബന്ധങ്ങളും സാമുദായിക സമവാക്യങ്ങളുമാണ് എതിർ ഭാഗത്തിന്റെ കരുത്ത്. ആദ്യ മത്സരത്തിനിറങ്ങുന്നവരടക്കം ഭൂരിഭാഗം പേരും മണ്ഡലത്തിൽ ചിരപരിചിതരാണ്. പാറശ്ശാലയിലെ അൻസജിത റസ്സൽ, വാമനപുരത്തെ ആനാട് ജയൻ, കാട്ടാക്കടയിലെ മലയിൻകീഴ് വേണുഗോപാൽ, തുടങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥികൾ ജില്ലാപഞ്ചായത്തംഗങ്ങളായി ഈ സ്ഥലങ്ങളിൽ വിജയിച്ചവരാണ്. നെയ്യാറ്റിൻകരയിൽ സെൽവരാജ് മുൻ എം.എൽ.എ.യാണ്. അതുപോലെ എൽ.ഡി.എഫ്. സ്ഥാനാർഥിമാരായ അരുവിക്കരയിലെ ജി.സ്റ്റീഫൻ സി.പി.എം. ഏരിയാ സെക്രട്ടറിയായിരുന്നു. ആറ്റിങ്ങലിൽ ഒ.എസ്.അംബിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്. തിരുവനന്തപുരത്തെ ആന്റണി രാജുവും കോവളത്തെ എ.നീലലോഹിതദാസൻ നാടാരും മുൻ എം.എൽ.എ.മാരാണ്. ബി.ജെ.പി. സ്ഥാനാർഥികളായ വട്ടിയൂർക്കാവിലെ വി.വി.രാജേഷ്, കാട്ടാക്കടയിലെ പി.കെ.കൃഷ്ണദാസ്, അരുവിക്കര സി.ശിവൻകുട്ടി, പാറശ്ശാല കരമന ജയൻ എന്നിവരെല്ലാം ഇതേ മണ്ഡലങ്ങളിൽ മുമ്പ് മത്സരിച്ചിട്ടുള്ളവരാണ്. നെടുമങ്ങാട് യു.ഡി.എഫിലെ പി.എസ്.പ്രശാന്തിനും സി.പി.ഐ.യിലെ ജി.ആർ.അനിലിനും മണ്ഡലത്തിൽ വ്യക്തിബന്ധങ്ങളുണ്ട്. നാമനിർദ്ദേശ പത്രികാ സമർപ്പണവും സൂക്ഷ്മ പരിശോധനയും കഴിഞ്ഞതോടെ ഇനി പ്രചാരണത്തിൽ മാത്രമാണ് സ്ഥാനാർഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുക. പരമാവധി വോട്ടർമാരിലേക്കെത്താനുള്ള തിരക്കിലാണ് എല്ലാ സ്ഥാനാർഥികളും.
from mathrubhumi.latestnews.rssfeed https://ift.tt/3cPjOli
via
IFTTT
No comments:
Post a Comment