കോട്ടയം: പി.സി. തോമസുമായുള്ള യുദ്ധത്തിൽ വാശിയോടെ മരവിപ്പിച്ച സൈക്കിൾ തിരിച്ചുപിടിക്കാൻ ജോസഫ് ഗ്രൂപ്പ്. ഈ തിരഞ്ഞെടുപ്പുകാലത്ത് സൈക്കിൾ കിട്ടാൻ സാധിക്കാതെവന്നതിനാൽ 10 സ്ഥാനാർഥികൾക്കും പൊതുവായി മറ്റൊരു ചിഹ്നത്തിന് അപേക്ഷ നൽകും. പാർട്ടിയുടെ സ്ഥിരം ചിഹ്നമായി സൈക്കിൾ ലഭിക്കാനാണ് ജോസഫ് ആഗ്രഹിക്കുന്നത്.ഈ തിരഞ്ഞെടുപ്പിലേക്ക് മറ്റാരും ഉപയോഗിക്കാത്ത അഞ്ച് ചിഹ്നങ്ങളുടെ പട്ടിക തയ്യാറാക്കി വെള്ളിയാഴ്ച പി.സി. തോമസ് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. തെങ്ങിൻകൂട്ടം അടക്കമുള്ള അഞ്ച് ചിഹ്നങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.2010-ൽ കേരള കോൺഗ്രസ് എമ്മിൽ ലയിക്കുംവരെ സൈക്കിളായിരുന്നു ജോസഫിന്റെ ചിഹ്നം. 2010-ൽ പി.ജെ. ജോസഫ് ഇടതുമുന്നണി വിട്ട് കേരള കോൺഗ്രസ് എമ്മിൽ ലയിച്ചപ്പോൾ ജോസഫുമായി വിയോജിച്ച് പി.സി. തോമസ് ഇടതുമുന്നണിയിൽ തുടരുകയായിരുന്നു. ജോസഫ് പുതിയ കക്ഷിയായ നിലയ്ക്ക് പഴയ പാർട്ടിയിൽ തുടർന്ന തങ്ങൾക്ക് അവകാശപ്പെട്ടതാണ് സൈക്കിളെന്നാണ് പി.സി. പക്ഷം വാദിച്ചത്.ഇത് അംഗീകരിക്കാത്ത ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് സൈക്കിൾ മരവിപ്പിക്കാൻ അപേക്ഷ നൽകി. ജനപ്രതിനിധികളും സംസ്ഥാനകമ്മിറ്റി അംഗങ്ങളിൽ ഭൂരിപക്ഷവും ജോസഫിന് ഒപ്പമായതിനാൽ അദ്ദേഹത്തിന്റെ അപേക്ഷയാണ് അംഗീകരിച്ചത്.സൈക്കിൾ പോരിൽ അന്ന് എതിർത്ത പി.സി. തോമസിന്റെ സഹായമാണ് ഇപ്പോൾ തേടിയത്. ഇതിനുവേണ്ടിക്കൂടിയാണ് ഇരുകൂട്ടരും കഴിഞ്ഞദിവസം ലയിച്ചത്. സൈക്കിൾ കിട്ടാൻ ജോസഫും തോമസും സംയുക്ത അപേക്ഷയും നൽകേണ്ടിവരും. സമാജ്‌വാദി പാർട്ടിയുടെ ചിഹ്നമാണ് സൈക്കിൾ. ദേശീയപാർട്ടി പദവിയുള്ളതിനാൽ സൈക്കിൾ മറ്റൊരു പാർട്ടി പ്രാദേശികമായി ഉപയോഗിക്കാൻ അവരുടെ സമ്മതവും വേണം.
from mathrubhumi.latestnews.rssfeed https://ift.tt/3s5vVAX
via
IFTTT
No comments:
Post a Comment