പഴയവാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ പരിശോധനാ ഫീസുകൾ കുത്തനെ ഉയർത്തുന്നു. ഇതുസംബന്ധിച്ച കേന്ദ്ര ഭേദഗതി പ്രസിദ്ധീകരിച്ചു. ഒക്ടോബർ ഒന്നുമുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരും. 15 വർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്കുകൾക്ക് 10,000 രൂപയും കാറുകൾക്ക് 40,000 രൂപയും നൽകണം. രജിസ്ട്രേഷൻ പുതുക്കിയില്ലെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് മാസംതോറും 300 രൂപയും മറ്റു വാഹനങ്ങൾക്ക് 500 രൂപയും പിഴനൽകണം. പഴയ വാഹനങ്ങൾ പൊളിച്ച് സ്ക്രാപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ വാങ്ങുന്ന പുതിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ ഫീസ് നൽകേണ്ട. രജിസ്ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായി വാഹനങ്ങൾ ഫിറ്റ്നസ് പരിശോധനയ്ക്കു ഹാജരാക്കണം. ഇതിനുള്ള ഫീസും ഉയർത്തി. ഇരുചക്രവാഹനങ്ങൾ- 400, ഓട്ടോറിക്ഷ-കാറുകൾ-മീഡിയം ഗുഡ്സ്- 800, ഹെവി- 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും. യഥാക്രമം 500 മുതൽ 1500 വരെ ഈടാക്കും. ഉദാഹരണത്തിന്, 15 വർഷം പഴക്കമുള്ള ഒരു കാറിന്റെ രജിസ്ട്രേഷൻ പുതുക്കണമെങ്കിൽ ഫീസായി 5000 രൂപയും ഓട്ടമേറ്റഡ് ടെസ്റ്റിങ് ഫീസായി 1000 രൂപയും അടയ്ക്കേണ്ടിവരും. ഇതിനുപുറമേ വാഹനം അറ്റകുറ്റപ്പണി നടത്തി പെയിന്റ് ചെയ്ത് വൃത്തിയാക്കുകയും റോഡ് ടാക്സ് അടയ്ക്കുകയും വേണം. 15 വർഷത്തിലധികം പഴക്കമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന് ത്രീവീലർ- 3500, കാർ- 7500, മീഡിയം പാസഞ്ചർ-ഗുഡ്സ്- 10,000, ഹെവി- 12,500 എന്നിങ്ങനെയാണു നിരക്ക്. ഇതിനുപുറമേ ഫിറ്റ്നസ് സെന്ററിന്റെ ഫീസും നൽകണം. സ്വകാര്യ ബസ്സുടമകൾക്ക് ഇത് വൻ തിരിച്ചടിയാകും. അടുത്തിടെ ബസുകളുടെ ആയുസ്സ് 20 വർഷമായി ഉയർത്തിയിരുന്നു. ഈ ആനുകൂല്യം മുതലെടുത്ത് 15 വർഷത്തിലധികം പഴക്കമുള്ള 2500 ബസുകൾ ഓടുന്നുണ്ട്. ഇവയ്ക്ക് ഓരോവർഷവും ഫിറ്റ്നസ് പരിശോധന വേണ്ടിവരും. ഫിറ്റ്നസ് മുടങ്ങിയാൽ ദിവസം 50 രൂപവീതം പിഴ നൽകണം. സ്മാർട്ട് കാർഡിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന് 200 രൂപയും നൽകണം. Content Highlights:Vehicle Scrappage Policy; Vehicle Re-Registration Fee Increased
from mathrubhumi.latestnews.rssfeed https://ift.tt/3eZg1nZ
via
IFTTT
No comments:
Post a Comment