ചെന്നൈ:ഇംഗ്ലണ്ടിനെതിരേ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ നില പരുങ്ങലിൽ. തുടർച്ചയായി രണ്ടു വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയുടെ എട്ട് ബാറ്റ്സ്മാൻമാർ കൂടാരം കയറി. മത്സരമാരംഭിച്ച് രണ്ടാം ഓവറിൽ തന്നെയാണ് രണ്ട് വിക്കറ്റുകളും വീണത്. അഞ്ചുറൺസെടുത്ത അക്ഷർ പട്ടേലിനെയാണ് ആദ്യം നഷ്ടമായത്. മോയിൻ അലിയുടെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് സ്റ്റംപ് ചെയ്താണ് താരം പുറത്തായത്. അക്ഷറിന് പകരം ഇഷാന്ത് ശർമ ക്രീസിലെത്തി. ഒരു പന്ത് പ്രതിരോധിച്ച താരം തൊട്ടടുത്ത പന്തിൽ മോയിൻ അലിയ്ക്ക് വിക്കററ് സമ്മാനിച്ചു. ഇതോടെ 300 ന് ആറ് എന്ന നിലയിൽ നിന്നും 300 ന് എട്ട് വിക്കറ്റ് എന്ന നിലയിലായി ഇന്ത്യ രണ്ടു മുൻനിര ബാറ്റ്സ്മാന്മാർ പൂജ്യത്തിന് പുറത്തായ പിച്ചിൽ രോഹിതിന്റെ വീരോചിത സെഞ്ചുറിയോടെ (161) ഇന്ത്യ ആദ്യദിനം ആറിന് 300 റൺസിലെത്തി. അജിൻക്യ രഹാനെ (67) രോഹിതിന് കൂട്ടായി. ക്യാപ്റ്റൻ വിരാട് കോലി (0), ഓപ്പണർ ശുഭ്മാൻ ഗിൽ (0) എന്നിവർ പൂജ്യത്തിന് മടങ്ങി. രോഹിത്, രഹാനെ, ചേതേശ്വർ പുജാര (21), ആർ. അശ്വിൻ(13) എന്നിവരും മടങ്ങി. ഒന്നാംദിനംതന്നെ സ്പിന്നർമാർക്ക് അനുകൂലമായ പിച്ചിൽ 350-375ലെത്തിയാൽ ഭേദപ്പെട്ട സ്കോറാകുമെന്ന് വിലയിരുത്തുന്നു. ആഗ്രഹിച്ചപോലെ ഇന്ത്യയ്ക്ക് ടോസ്, ഗാലറിയിൽ ആരാധകരുടെ കൈയടി. രണ്ടാം ടെസ്റ്റിലെ തുടക്കം എന്തുകൊണ്ടും ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു. പക്ഷേ, ഇന്നിങ്സിലെ ഒമ്പതാമത്തെ പന്തിൽ ശുഭ്മാൻ ഗില്ലിനെ (0) ഒലി സ്റ്റോൺ ക്ലീൻ ബൗൾ ചെയ്തത് ഞെട്ടലായി. അപ്പോൾ ഇന്ത്യ അക്കൗണ്ട് തുറന്നിരുന്നില്ല. രണ്ടാം വിക്കറ്റിൽ രോഹിത്പുജാര സഖ്യം രക്ഷാപ്രവർത്തനം നടത്തി. ആക്രമണമാണ് നല്ല പ്രതിരോധം എന്ന സിദ്ധാന്തത്തിൽ രോഹിത് ശർമ വീണുകിട്ടിയ സന്ദർഭങ്ങളിലെല്ലാം പന്തിനെ ബൗണ്ടറിയിലേക്ക് പായിച്ചു. ഇന്ത്യയുടെ അക്കൗണ്ടിലെത്തുന്ന റൺസിൽ മുക്കാൽപങ്കും ആ ബാറ്റിൽനിന്നായിരുന്നു. 21-ാം ഓവറിൽ സ്പിന്നർ ജാക്ക് ലീച്ചിന്റെ പന്തിൽ പുജാര സ്ലിപ്പിൽ ക്യാച്ച് ആയി. ആറു പന്തുകൾക്കുശേഷം മോയിൻ അലിയുടെ ഓവറിൽ വിരാട് കോലി ബൗൾഡ് ആയതോടെ ഇന്ത്യൻ ക്യാമ്പ് മ്ലാനമായി. നീണ്ട ഇടവേളയ്ക്കുശേഷം ഗ്രൗണ്ടിലേക്ക് പ്രവേശനം കിട്ടിയ കാണികളും നിരാശരായി. ഒന്നിന് 85 എന്നനിലയിൽനിന്ന് ഇന്ത്യ മൂന്നിന് 86 എന്നനിലയിലേക്ക് വീണു. നാലാം വിക്കറ്റിൽ രഹാനെയും രോഹിതും ചേർന്ന് ഉശിരൻ പ്രകടനം നടത്തി. രോഹിത് 41-ൽനിൽക്കേ ഒരു അർധാവസരം നൽകിയതും 90-കളിൽ ഒന്ന് പതറിയതും ഒഴിച്ചുനിർത്തിയാൽ ചടുലവും ആധികാരികവുമായിരുന്നു ബാറ്റിങ്. സ്വന്തം സ്കോർ 161-ൽനിൽക്കേ ഒഴിവാക്കാമായിരുന്ന ഒരു കൂറ്റൻ ഷോട്ടിൽ മോയിൻ അലിക്ക് ക്യാച്ച് നൽകി മടങ്ങുമ്പോൾ രോഹിത് നിരാശനായിരുന്നു. 310 പന്തിൽ ഈ സഖ്യം 162 റൺസ് ചേർത്തു. ഓവറിൽ ശരാശരി മൂന്നു റൺസിലേറെ. 231 പന്തിൽ 18 ഫോറും രണ്ട് സിക്സും ചേർന്നതാണ് രോഹിതിന്റെ ഇന്നിങ്സ്. രോഹിത് മടങ്ങി ഒരു റൺസ് മാത്രം കൂട്ടിച്ചേർത്തപ്പോൾ അജിൻക്യ രഹാനെയും മടങ്ങി. 149 പന്തിൽ ഒമ്പതു ഫോർ സഹിതമാണ് രഹാനെ 67 റൺസിലെത്തിയത്. മൂന്നിന് 248 റൺസിലെത്തിയിരുന്ന ഇന്ത്യ അഞ്ചിന് 249 എന്നനിലയിൽ വീണ്ടും പരുങ്ങലിലായി. ശനിയാഴ്ച വീണ ആറിൽ അഞ്ചു വിക്കറ്റും സ്പിന്നർമാർക്കാണ്. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs England second test match day 2 at Chennai
from mathrubhumi.latestnews.rssfeed https://ift.tt/3b8fyMC
via
IFTTT
No comments:
Post a Comment