കോഴിക്കോട്: ഇടതുമുന്നണിയിലെ ഘടകകക്ഷിയായ എൻ.സി.പി. രണ്ടുവഴിക്ക് പിരിയുമെന്ന് ഉറപ്പായി. മന്ത്രി എ.കെ. ശശീന്ദ്രനും സംഘവും ഇടതുമുന്നണിയിൽ നിൽക്കും. എലത്തൂർ സീറ്റിനെച്ചൊല്ലി വിവാദമൊന്നും ഇല്ലെന്നതും അത് ഈ സാഹചര്യത്തിൽ സി.പി.എം. തിരിച്ചെടുക്കാനിടയില്ലെന്നതുമാണ് ശശീന്ദ്രന് അനുകൂലമായ ഘടകം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇടതുമുന്നണിയെ അടിക്കാനൊരു വടികിട്ടിയ സന്തോഷത്തിലാണ് യു.ഡി.എഫ്. സീറ്റുചർച്ചകളൊന്നും തുടങ്ങിയിട്ടില്ലെന്ന് സി.പി.എം. നേതാക്കൾ പറയുന്നുണ്ടെങ്കിലും പാലായുടെ കാര്യത്തിൽ മുമ്പേ തീരുമാനമായതാണ്. പരസ്യമായി പറയുന്നില്ലെന്ന് മാത്രം. അതുതിരിച്ചറിഞ്ഞാണ് കാപ്പൻ വിമതശബ്ദം പുറപ്പെടുവിച്ചതും. സംസ്ഥാന പ്രസിഡന്റ് പീതാംബരൻ മാസ്റ്ററെയും ദേശീയ അധ്യഷൻ ശരദ് പവാറിനെയും മുന്നണിമാറ്റത്തെക്കുറിച്ച് ആലോചിക്കാൻ പ്രേരിപ്പിച്ചതും കാപ്പൻ ഉന്നയിച്ച വിഷയം തന്നെ. പാലാ സീറ്റിനെക്കുറിച്ചുള്ള നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ എൻ.സി.പി. നേതാവ് പ്രഫുൽ പട്ടേലുമായി പങ്കുവെച്ചിരുന്നു. പുതിയകക്ഷി മുന്നണിയിലേക്ക് വരുമ്പോൾ എല്ലാവരും ചില വിട്ടുവീഴ്ചകൾ നടത്തേണ്ടിവരുമെന്നാണ് പട്ടേലിനെ പിണറായി ഫോണിൽ അറിയിച്ചത്. എൽ.ജെ.ഡി.കൂടി ഇത്തവണ മുന്നണിയിലെത്തിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും പരിഗണിക്കണം. പാലാ മണ്ഡലത്തോട് ജോസ് കെ. മാണിക്കും കൂട്ടർക്കുമുള്ള വൈകാരികമായ അടുപ്പവും മുഖ്യമന്ത്രി എടുത്തുപറഞ്ഞെന്നാണ് സൂചന. പാലായുടെ കാര്യത്തിൽ എൻ.സി.പി. നിർബന്ധം പിടിക്കേണ്ടതില്ലെന്ന മുന്നറിയിപ്പ് തന്നെയായിരുന്നു മുഖ്യമന്ത്രി പ്രഫുൽ പട്ടേലിന് നൽകിയ സന്ദേശം. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര കോട്ടയത്ത് എത്തുമ്പോൾ മാണി സി. കാപ്പന്റെ രാഷ്ട്രീയതീരുമാനം ഉണ്ടാകണമെന്ന് യു.ഡി.എഫ് സമ്മർദം ചെലുത്തുന്നുണ്ട്. ഇതോടെയാണ് എൻ.സി.പി.യിലെ വഴിപിരിയലിന് വേഗം കൂടുന്നത്. എൻ.സി.പി.യിൽ വിള്ളലുണ്ടാകുന്നപക്ഷം എ.കെ. ശശീന്ദ്രനെ കൂടെനിർത്താനും കോൺഗ്രസ് എസിൽ ലയിപ്പിക്കാനുമാണ് സി.പി.എമ്മിന് താത്പര്യം. വഴിയടഞ്ഞതിങ്ങനെ മാണി സി. കാപ്പൻ കുട്ടനാട്ടിൽ മത്സരിക്കട്ടെയെന്ന് സി.പി.എം. നേതൃത്വം മധ്യസ്ഥർവഴി ധരിപ്പിച്ചിരുന്നു. അവിടെ മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരന് വേണ്ടി നിശ്ചയിച്ചതിനാൽ അക്കാര്യത്തിൽ തുടർചർച്ചകളുണ്ടായില്ല. വിജയസാധ്യതയുള്ള രണ്ട് എ ക്ലാസ് സീറ്റുകൾ വർഷങ്ങളായി എൻ.സി.പി.ക്ക് നൽകുന്നതും സി.പി.എം. ചൂണ്ടിക്കാട്ടി. ഇതും അവർക്ക് സ്വീകാര്യമായില്ല. കൂടുതൽ വിട്ടുവീഴ്ച വേണ്ടെന്ന് സി.പി.എം. പ്രാദേശികഘടകംകൂടി നിർദേശിച്ചതോടെ പാലായുടെ കാര്യത്തിൽ തീരുമാനമാവുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3rLapkf
via
IFTTT
No comments:
Post a Comment