തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം വിവാദമായിരിക്കെ വീണ്ടും നിയമനവിവാദം പുകയുന്നു. കേരള ബാങ്കിൽ സ്ഥിരപ്പെടുത്തലിന് 1800 പേരുടെ പട്ടികയായി. ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വർഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണു തയ്യാറാക്കിയത്. കഴിഞ്ഞ ഭരണസമിതിയോഗത്തിൽ പട്ടിക അവതരിപ്പിച്ചു. നിയമനാംഗീകാരത്തിനായി ഇത് സഹകരണവകുപ്പിനു കൈമാറും. സർക്കാരിന്റെ അനുമതി ലഭിക്കുന്നമുറയ്ക്ക് തസ്തികനിർണയം പൂർത്തിയാക്കി ഇവർക്ക് സ്ഥിരനിയമനം നൽകും. മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തുന്ന തസ്തികകളും സ്ഥിരപ്പെടുത്തലിന്റെ കൂട്ടത്തിലുണ്ട്. സർക്കാർ അനുബന്ധസ്ഥാപനമായ കിലയിലും (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) പിൻവാതിൽ നിയമനത്തിന് നീക്കംനടക്കുന്നതായി ആരോപണമുയർന്നു. ഉന്നതതസ്തികകളിൽ നിയമനംനടത്താൻ നിലവിലുള്ള ബൈലോയിൽ ഇളവുവരുത്തി താത്പര്യമുള്ളവരെ നിയമിക്കാൻ നീക്കംനടക്കുന്നതായാണ് ആരോപണം. 'കില'യുടെ നഗരപഠന കേന്ദ്രത്തിലേക്ക് പുതിയതായി സൃഷ്ടിച്ച സീനിയർ ഫെലോ, അർബൻ ഫെലോ തസ്തികകളിൽ നിയമനം നടത്താൻവേണ്ട യോഗ്യതയിലാണ് ഇളവുവരുത്തിയത്. അതേസമയം, സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജ്യുക്കേഷനിലെ (സ്കോൾ കേരള) കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്താനായി വിദ്യാഭ്യാസവകുപ്പ് അയച്ച ഫയൽ മുഖ്യമന്ത്രി മടക്കി. 55 പേരെ സ്ഥിരപ്പെടുത്താനുള്ള ശുപാർശയായിരുന്നു വിദ്യാഭ്യാസവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയത്. എന്നാൽ ഇവർക്ക് തുടർച്ചയായി പത്തുവർഷം സർവീസില്ലെന്ന് കണ്ടതിനാൽ ഫയൽ മടക്കുകയായിരുന്നുവെന്നാണ് പറയുന്നത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നതും ഫയൽ മടക്കാൻ കാരണമാണെന്നറിയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/36RwHsR
via
IFTTT
No comments:
Post a Comment