കൊൽക്കത്ത: ലഹരിമരുന്നുമായി ബംഗാളിൽ ബി.ജെ.പി. യുവജനവിഭാഗം നേതാവിനെ പോലീസ് അറസ്റ്റുചെയ്തു. പത്തുലക്ഷം രൂപ വിലവരുന്ന 100 ഗ്രാം കൊക്കെയ്നുമായി ഭാരതീയ ജനതാ യുവമോർച്ച (ബി.ജെ.വൈ.എം.) ജനറൽ സെക്രട്ടറി പമേല ഗോസ്വാമിയാണ് പിടിയിലായത്. കാറിലുണ്ടായിരുന്ന സുഹൃത്തും സഹപ്രവർത്തകനുമായ പ്രബിർ കുമാർ ഡേയെയും പമേലയുടെ സുരക്ഷാ ഉദ്യോഗസ്ഥനെയും അറസ്റ്റുചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ന്യൂ അലിപോറിനു സമീപമാണ് ഇവർ പിടിയിലായത്. പമേലയുടെ ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. പമേലയുടെ അറസ്റ്റിനെക്കുറിച്ച് അറിയില്ലെന്നാണ് ബി.ജെ.പി. എം.പി. ലോക്കറ്റ് ചാറ്റർജിയും പാർട്ടിവക്താവ് സാമിക് ഭട്ടാചാര്യയും പറഞ്ഞത്. പമേല ചെറിയ പെൺകുട്ടിയാണെന്നും തൃണമൂൽ കോൺഗ്രസ് സർക്കാരിന്റെ പോലീസ് പമേലയെ കുടുക്കിയതായിരിക്കാമെന്നും ചാറ്റർജി പറഞ്ഞു. ബി.ജെ.പി.യുടെ വനിതാനേതാവ് നിയമവിരുദ്ധമായ പ്രവൃത്തിയിൽ ഏർപ്പെടുന്നത് നാണക്കേടാണെന്ന് തൃണമൂൽ നേതാവും മന്ത്രിയുമായ ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു. മുമ്പ് ഒട്ടേറെ ബി.ജെ.പി. നേതാക്കൾ കുട്ടിക്കടത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഭട്ടാചാര്യ അവകാശപ്പെട്ടു. നടിയും മോഡലുമായിരുന്ന പമേല ഗോസ്വാമി 2019 ജൂലായിലാണ് ബി.ജെ.പി.യിൽ ചേർന്നത്. കഴിഞ്ഞകൊല്ലമാണ് അവരെ യുവമോർച്ച ജനറൽ സെക്രട്ടറിയായി നിയമിച്ചത്. Content Highlights:BJP youth leader Pamela Goswami, arrested in drugs case
from mathrubhumi.latestnews.rssfeed https://ift.tt/2NpxDy2
via
IFTTT
No comments:
Post a Comment