ബെംഗളൂരു: പ്രസവാവധി ചോദിച്ചതിന് മുനിസിപ്പൽ ഭരണവിഭാഗത്തിൽ ജോലി നഷ്ടപ്പെട്ട കരാർ ജീവനക്കാരിക്ക് കർണാടക ഹൈക്കോടതി തുണയായി. യുവതിയെ ജോലിയിൽ തിരിച്ചെടുക്കാനും നിയമനം റദ്ദാക്കിയതുമുതലുള്ള വേതനത്തിന്റെ 50 ശതമാനം നൽകാനും ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. ബെംഗളൂരു ആർ.പി.സി. ലേഔട്ട് സ്വദേശി ബി.എസ്. രാജേശ്വരിക്കാണ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ ജോലി തിരികെ ലഭിക്കുന്നത്. പ്രസവാവധിക്ക് അപേക്ഷിച്ചതിനെത്തുടർന്ന് ജോലി നഷ്ടപ്പെട്ടതിനാൽ യുവതിയുടെ സന്തോഷവും പ്രതീക്ഷയും നിരാശയിലേക്കും ക്ലേശത്തിലേക്കും മാറുകയായിരുന്നെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന നിരീക്ഷിച്ചു. യുവതിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ട ഡയറക്ടറേറ്റ് ഓഫ് മുനിസിപ്പൽ അഡ്മിനിസ്ട്രേഷന്റെ (ഡി.എം.എ.) നടപടി വേദനാജനകമാണെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമനം റദ്ദാക്കിയ ദിവസം മുതലുള്ള ശമ്പളത്തിന്റെ 50 ശതമാനവും 25,000 രൂപയും യുവതിക്കു നൽകണമെന്നും പിരിച്ചുവിടാൻ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനിൽ നിന്ന് പണം ഈടാക്കണമെന്നും ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, ജോലിയിൽനിന്ന് ഏതുസമയവും പിരിച്ചുവിടാൻ യുവതിയുടെ നിയമനക്കരാറിൽ പറയുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. 2017-ലെ മറ്റേണിറ്റി ബെനഫിറ്റ് ഭേദഗതി നിയമപ്രകാരം അമ്മയാകാൻ പോകുന്നയാളെ സർക്കാർ സേവക, താത്കാലിക, കരാർ, ദിവസവേതന ജീവനക്കാരി എന്നിങ്ങനെ വേർതിരിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ ആറുമാസം പ്രസവാവധിക്ക് യുവതി അർഹയാണെന്നും കോടതി വ്യക്തമാക്കി. 2009 നവംബർ 27-നാണ് രാജേശ്വരിയെ കരാർ അടിസ്ഥാനത്തിൽ പ്രൊജക്ട് ഇൻഫർമേഷൻ ഓഫീസറായി ഡി.എം.എ. നിയമിച്ചത്. ഓരോ വർഷവും കരാർ പുതുക്കുകയായിരുന്നു. 2019 ജൂൺ 11-ന് രാജേശ്വരി പ്രസവാവധിക്ക് അപേക്ഷ നൽകിയെങ്കിലും അവധി അനുവദിക്കാതെ ജോലിക്ക് ഹാജരാകണമെന്ന് ഡി.എം.എ. നോട്ടീസ് നൽകി. എന്നാൽ, പ്രസവസംബന്ധമായ കാരണങ്ങളാൽ ജോലിക്ക് കയറാൻ സാധിച്ചില്ല. ഇതേത്തുടർന്ന് 2019 ഓഗസ്റ്റ് 29-ന് രാജേശ്വരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഡി.എം.എ. ഉത്തരവിറക്കുകയായിരുന്നു. content highlight:Highcourt verdict on firing woman for asking maternity leave
from mathrubhumi.latestnews.rssfeed https://ift.tt/2ZDhTtE
via
IFTTT
No comments:
Post a Comment