ഇന്ന് പ്രണയദിനം. ഒപ്പം വിവാഹദിനവും. വിതുരയിൽ 25 വർഷങ്ങൾക്കുമുമ്പുണ്ടായ പീഡനക്കേസിൽ വിധിവരുമ്പോൾ യുവതി ആശ്വാസത്തിലാണ്. കൂടെ എല്ലാ പിന്തുണയുമായി ഭർത്താവും... തിരുവനന്തപുരം: “ഒരു ചുവന്ന റോസാപ്പൂവുമായിട്ടാണ് അവളെ ഞാൻ ആദ്യമായി കണ്ടത്, പത്തുവർഷംമുമ്പ്, ഒരു വനിതാദിനത്തിൽ. തിരുവനന്തപുരത്ത് ഗാന്ധിപാർക്കിൽ സുഗതകുമാരി ടീച്ചറിന്റെയടുത്തേക്ക് കൈയിൽ ഒരു ചുവന്ന റോസാപ്പൂവുമായി അവൾ നടന്നുപോകുന്നു. അതായിരുന്നു പെണ്ണുകാണൽ.” ഉലഞ്ഞുപോയ രണ്ടുജീവിതങ്ങൾ ഒന്നിച്ചുചേർന്ന് പരസ്പരം താങ്ങായി വളരാൻ നിയോഗിക്കപ്പെട്ട നിമിഷമായിരുന്നു അത്. വിതുര പെൺകുട്ടിയും ഭർത്താവുമായിരുന്നു ആ രണ്ടുപേർ. ശരീരത്തിലും മനസ്സിലുമേറ്റ ഒടുങ്ങാത്ത വേദനയും ഭയവും പേറി, അഭയമില്ലാതെ, ഭാവിയെന്തെന്നറിയാതെ നിസ്സഹായാവസ്ഥയിലായിരുന്നു അവൾ. മാതാപിതാക്കളില്ലാതെ, വീട്ടുകാരുടെ സ്നേഹമറിയാതെ, വിശപ്പും കാരുണ്യമില്ലായ്മയും അനുഭവിച്ച് തെരുവിൽ അന്തിയുറങ്ങി ജീവിതത്തിന്റെ തീച്ചൂടേറ്റിട്ടും കരിഞ്ഞുപോകാതെ നിവർന്നുനിന്നവൻ അവൻ. ജീവിതം അകലെയായിരുന്ന ഇരുവരെയും കൂട്ടിയിണക്കാൻ ചുറ്റുംനിന്നവർ ഒന്നിച്ചുചേർന്നപ്പോൾ വിതുര പെൺകുട്ടി വീണ്ടും ജീവിതത്തിലേക്ക് പതിയെ നടന്നു. തനിക്കായി ജീവിക്കാൻ എത്തിയയാൾ ഇതുവരെ കാണാത്ത യഥാർഥ മനുഷ്യനാണെന്നറിഞ്ഞപ്പോൾ കാലമെടുത്താണെങ്കിലും അവളുടെ മുറിവുകളുണങ്ങി. അവളുടെ സ്നേഹത്തിൽ അയാളും അലിഞ്ഞുചേർന്നു. അവൾ ഇന്ന് ചുമതലാബോധമുള്ള വീട്ടമ്മയാണ്. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയാണ്. കഴിഞ്ഞകാലത്തെ നടുക്കുന്ന ഓർമകളിൽനിന്നു മോചിതയായി ഇന്ന് അവർ ജീവിതത്തെ ആവേശത്തോടെ സ്നേഹിക്കുന്നു. അതിന് കാരണക്കാർ തന്റെ ഭർത്താവും അമ്മ എന്ന് വിളിക്കുന്ന സുഗതകുമാരി ടീച്ചറുമാണെന്ന് അവൾ പറയുന്നു. വിതുര പീഡനക്കേസ് അന്വേഷണം നടക്കുമ്പോൾ സുഗതകുമാരിയുടെ സ്ഥാപനത്തിന്റെ സംരക്ഷണയിലായിരുന്ന പെൺകുട്ടിക്കുവേണ്ടി ടീച്ചർ മുൻകൈയെടുത്ത് പല വിവാഹാലോചനകളും കൊണ്ടുവന്നിരുന്നു. എന്നാൽ, പുരുഷനിൽ പിശാചിനെമാത്രം കണ്ടിരുന്ന പെൺകുട്ടി വിവാഹങ്ങൾക്കൊന്നും സമ്മതിച്ചില്ല. പണവും പ്രതാപവുമില്ലെങ്കിലും സ്നേഹത്തിന്റെ വന്മരമാകുമെന്നറിയാവുന്ന ഒരു ചെറുപ്പക്കാരനെ ഒടുവിൽ എല്ലാവരുംകൂടി തിരുവനന്തപുരത്തുനിന്നുതന്നെ കണ്ടെത്തി. അവർ വിവാഹിതരായി. എന്നിട്ടും വിവാഹജീവിതം ഉൾക്കൊള്ളാനും ഭാര്യയാകാനും ഏറെ സമയമെടുത്തുവെന്ന് അവൾ പറയുന്നു. “റോഡിലൂടെ നടക്കുമ്പോൾ ഏതെങ്കിലും കാർ എന്റെയടുത്തുകൂടി പതുക്കെ പോയാൽ തളർന്നുവീഴുന്ന മാനസികാവസ്ഥയായിരുന്നു എനിക്ക്. കാറിൽ വരുന്നവർ എന്നെ അകത്തിട്ട് കൊണ്ടുപോകുമോയെന്ന പേടി. എന്നെ ജീവിതത്തിന്റെ സൗന്ദര്യം കാണിച്ചുതന്നത് ഭർത്താവാണ്”. ഇത്രയധികം ദുരിതം അനുഭവിച്ച പെൺകുട്ടിയെ സംരക്ഷിക്കുകയെന്നത് തന്റെ ധർമമാണെന്ന് അദ്ദേഹം വിശ്വസിച്ചു. ഭർത്താവിന് ചെറിയ കച്ചവടമാണ്. തനിക്കും ചെറിയ ജോലി കിട്ടിയിരുന്നെങ്കിൽ ജീവിതം കുറച്ചുകൂടി മെച്ചപ്പെട്ടേനെയെന്ന് അവർ ആഗ്രഹിക്കുന്നു. “വിതുര കേസിലെ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചത് ടി.വി. വാർത്തയിൽ കാണുമ്പോൾ എന്റെ ശരീരത്തിൽനിന്ന് ഒരുഭാരം ഒഴിഞ്ഞുപോകുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നതു ഞാൻ കണ്ടു. വിവാഹത്തിനുശേഷം ഇതുവരെ ഒരുദിവസംപോലും ഞങ്ങൾ പിരിഞ്ഞിരുന്നിട്ടില്ല. പണ്ടത്തെ ഞാനല്ല ഈ ഞാൻ...” വിതുര പെൺകുട്ടി ഇന്ന് മുത്താണ്, പ്രിയപ്പെട്ടവരുടെ മുത്ത്. Content Highlights:Life and Survival of the girl in the Vithura case
from mathrubhumi.latestnews.rssfeed https://ift.tt/3qk9x62
via
IFTTT
No comments:
Post a Comment