തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് വാരിക്കോരി തസ്തികകൾ അനുവദിച്ചിട്ടും ദുരന്തനിവാരണവകുപ്പിന് ആവശ്യമായ ആറുതസ്തികകൾ അനുവദിക്കാത്തതിനെച്ചൊല്ലി റവന്യൂ-ധന വകുപ്പ് മന്ത്രിമാർ ബുധനാഴ്ച മന്ത്രിസഭായോഗത്തിൽ ഇടഞ്ഞു. അട്ടപ്പാടി താലൂക്ക് രൂപവത്കരണത്തിന് ധനമന്ത്രി തോമസ് ഐസക് വഴങ്ങാതെവന്നതും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനെ കൂടുതൽ പ്രകോപിപ്പിച്ചു. ദുരന്തനിവാരണത്തിന് മാത്രമായി ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിൽ അടക്കം ആറു ഡെപ്യൂട്ടി കളക്ടർ തസ്തിക വേണമെന്നായിരുന്നു റവന്യൂ വകുപ്പിന്റെ ആവശ്യം. വിവിധ വകുപ്പുകളിലായി 3500-ലധികം തസ്തികകൾ അനുവദിച്ചെങ്കിലും റവന്യൂ വകുപ്പിന്റെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് ധനമന്ത്രി കർക്കശനിലപാടെടുക്കുകയായിരുന്നു. ദുരന്തനിവാരണപ്രവർത്തനങ്ങൾ തദ്ദേശവകുപ്പിന് കൈകാര്യം ചെയ്യാനാവുമെന്നായിരുന്നു ഐസക്കിന്റെ വാദം.ഓൺലൈനായി ചേർന്ന മന്ത്രിസഭായോഗത്തിൽ ഇരുവരുടെയും തർക്കം മുറുകിയെങ്കിലും മുഖ്യമന്ത്രിയടക്കമുള്ളവർ മൗനം പാലിച്ചു. അട്ടപ്പാടിയിൽ ട്രൈബൽ താലൂക്ക് രൂപവത്കരിക്കണമെന്ന് ബാബുപോൾ കമ്മിഷൻ അടക്കം മൂന്നുകമ്മിഷനുകൾ ചൂണ്ടിക്കാട്ടിയിട്ടുള്ളത് റവന്യൂ മന്ത്രി ഉന്നയിച്ചു. എന്നാൽ, ഇതിനെ ധനമന്ത്രി തടയിടാൻ ശ്രമിച്ചു.ഇതോടെ, കൊച്ചിയിലെയും തിരുവനന്തപുരത്തെയും ക്ലബ്ബുകൾക്ക് കോടിക്കണക്കിന് രൂപയുടെ പാട്ടക്കുടിശ്ശിക എഴുതിത്തള്ളാനുള്ള നീക്കത്തെ തോന്ന്യാസമെന്ന് വിമർശിച്ച് റവന്യൂ മന്ത്രി കൂടുതൽ പ്രകോപിതനായി. മന്ത്രിമാരായ എ.കെ. ബാലനും കെ. കൃഷ്ണൻകുട്ടിയും റവന്യൂ മന്ത്രിയെ പിന്തുണച്ചതോടെയാണ് ധനമന്ത്രി വഴങ്ങിയതും താലൂക്ക് ആവശ്യം അംഗീകരിക്കപ്പെട്ടതും.
from mathrubhumi.latestnews.rssfeed https://ift.tt/3dpMBP6
via
IFTTT
No comments:
Post a Comment