തിരുവനന്തപുരം: കഴിഞ്ഞ മാസം 18-ന് എറണാകുളം ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിമാർക്ക് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറിൽനിന്ന് ഒരു കത്ത് കിട്ടി. താത്കാലിക സേവനത്തിൽ 10 വർഷം തികയാൻ ദിവസങ്ങൾമാത്രം ബാക്കിയുള്ള ഡ്രൈവർമാരുടെ വിശദവിവരങ്ങൾ ശേഖരിച്ച് പിറ്റേന്നുതന്നെ അയക്കുക. നേരത്തേ സ്ഥിരപ്പെടുത്തിയവർക്കുപുറമേ ഇവരെക്കൂടി സ്ഥിരപ്പെടുത്തുകയാണു ലക്ഷ്യമെന്നും കത്തിൽ പറയുന്നു. സംസ്ഥാനത്തെ ഗ്രാമപ്പഞ്ചായത്തുകളിൽ 2015 വരെ പത്തുവർഷത്തിലധികമായി ജോലിചെയ്യുന്ന താത്കാലിക ഡ്രൈവർമാരെ ഒക്ടോബറിൽ സ്ഥിരപ്പെടുത്തിയിരുന്നു. അന്നത്തെ കട്ട്-ഓഫ് തീയതിയിൽ പത്തുവർഷം തികയാൻ ദിവസങ്ങളുടെ മാത്രം വ്യത്യാസമുള്ളവർ പരാതിയുമായി വകുപ്പ് മന്ത്രിയെ സമീപിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെയുള്ളവരെക്കൂടി സ്ഥിരപ്പെടുത്താനുള്ള നീക്കം തുടങ്ങിയത്. തിരക്കിട്ട നീക്കങ്ങൾ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും താത്കാലികാടിസ്ഥാനത്തിൽ ജോലിചെയ്യുന്നവർ വലിയ ആവേശത്തിലാണ്. സ്ഥിരപ്പെടുത്താനുള്ള ശുപാർശ മേലധികാരികളെക്കൊണ്ട് തയ്യാറാക്കിക്കാനുള്ള തിരക്കിട്ട നീക്കങ്ങളാണ് എല്ലായിടത്തും. തുടർച്ചയായ മന്ത്രിസഭാ യോഗങ്ങളിൽ താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതറിഞ്ഞാണ് മറ്റ് ഓഫീസുകളിലുള്ളവരും ആവേശഭരിതരാകുന്നത്. പി.എസ്.സി.യുടെ ഡ്രൈവർ റാങ്ക്പട്ടികയിലുള്ളവരാകട്ടെ സെക്രട്ടേറിയറ്റ് നടയിൽ ആഴ്ചകളായി സമരത്തിലാണ്. ഫെബ്രുവരി അഞ്ചിന് മൂന്നുവർഷം തികയ്ക്കുന്ന റാങ്ക്പട്ടികയിൽനിന്ന് കഷ്ടിച്ച് ആയിരം പേർക്കാണ് ഇതുവരെ നിയമനശുപാർശ ലഭിച്ചത്. റാങ്ക്പട്ടികയുടെ കാലാവധി നീട്ടാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തതിന്റെ സന്തോഷത്തിനിടയിലും ഡ്രൈവർമാരുടെ സ്ഥിരപ്പെടുത്തൽ വാർത്തകൾ ഇവരെ തളർത്തുന്നു. ചെയ്തത് സി-ഡിറ്റ് നൽകിയ പട്ടിക അംഗീകരിക്കൽ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി(സി-ഡിറ്റ്)യിൽ 114 പേരെ സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ മന്ത്രിസഭാ യോഗം അനുമതി നൽകിയത്. 10 വർഷത്തിലേറെ സേവനമുള്ളതായി സി-ഡിറ്റ് നൽകിയ പട്ടിക അതേപടി അംഗീകരിക്കുകയാണു ചെയ്തത്. ഭൂരിപക്ഷവും ഭരണകക്ഷിയുടെ യൂണിയനിൽപ്പെട്ടവർ തന്നെ. പേരിന് മറ്റു സംഘടനകളിലുള്ളവരും ഉൾപ്പെട്ടിട്ടുണ്ട്. അതിനാൽ സ്ഥിരപ്പെടുത്തലിനെ ജീവനക്കാരുടെ സംഘടനകൾ സ്വാഗതംചെയ്യുന്നു. എന്നാൽ, നിയമനച്ചട്ടം അംഗീകരിക്കുന്നതിന്റെ പേരിൽ ഉയർന്ന തസ്തികകളിൽ പുറത്തുനിന്നുള്ളവരെ തിരുകിക്കയറ്റുന്നതിൽ യൂണിയനുകൾ എതിർപ്പുയർത്തുകയാണ്. ഇക്കാര്യം ചർച്ചചെയ്യാൻ വെള്ളിയാഴ്ച യൂണിയൻ പ്രതിനിധികളുമായി ചർച്ച നിശ്ചയിച്ചിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/3aCf1SW
via
IFTTT
No comments:
Post a Comment