തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ അധ്യാപക-അനധ്യാപക വിഭാഗങ്ങളിലെ വിവിധ തസ്തികകളിൽ നിയമിക്കപ്പെടുന്നവരും മാനേജ്മെന്റും തമ്മിൽ തസ്തിക, നിയമന കാലയളവ്, ശമ്പളവും ബത്തകളും അനുബന്ധ ആനുകൂല്യങ്ങളായ ശമ്പള സ്കെയിൽ, ഇൻക്രിമെന്റ്, ഗ്രേഡ്, സ്ഥാനക്കയറ്റം തുടങ്ങിയവ സംബന്ധിച്ച കരാർ ഉണ്ടാക്കണമെന്നും പുതിയ ഓർഡിനൻസ് വ്യവസ്ഥ ചെയ്യുന്നു. ജോലി സമയം, ജോലി ഭാരം, തൊഴിൽ ദിനങ്ങൾ തുടങ്ങിയവ സർക്കാർ/എയ്ഡഡ് കോളേജുകളിലെ ജീവനക്കാർക്ക് സമാനമായിരിക്കും. സ്വാശ്രയ കോളേജുകളിൽ നിയമിക്കപ്പെടാനുള്ള കുറഞ്ഞ പ്രായവും കൂടിയ പ്രായവും വിരമിക്കൽ തീയതിയും ബന്ധപ്പെട്ട റെഗുലേറ്ററി ബോഡി കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പ്രകാരമായിരിക്കും. അതതു വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ട റഗുലേറ്ററി സംവിധാനങ്ങൾ നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യത ജീവനക്കാർക്ക് ഉണ്ടാകണം. നിലവിൽ ഈ മേഖലയിൽ ജോലി ചെയ്തുവരുന്നവർക്ക് മതിയായ യോഗ്യത നേടുന്നതിന് സാവകാശം നൽകും. പുതിയ നിയമനങ്ങൾക്ക് പൊതു വിജ്ഞാപനവും മെറിറ്റും നിഷ്കർഷിക്കും. കോളേജുകളിൽ ആഭ്യന്തര ഗുണനിലവാരസമിതികളും അധ്യാപകരക്ഷാകർതൃ സമിതികളും നിർബന്ധമാക്കും. അധ്യാപക അനധ്യാപക ജീവനക്കാരുടെ പരാതികൾ പരിഹരിക്കുന്നതിന് കോളേജ് കൗൺസിൽ, സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള കമ്മിറ്റി തുടങ്ങിയവയും രൂപവത്കരിക്കണം. അപ്പീലിനും അവസരം ജീവനക്കാരുടെ മേലുള്ള അച്ചടക്ക നിയന്ത്രണം അതത് മാനേജ്മെന്റുകളിൽ നിലനിർത്തുമ്പോൾത്തന്നെ അച്ചടക്ക നടപടിക്ക് വിധേയനായ അധ്യാപകനോ, അനധ്യാപകനോ മാനേജ്മെന്റിന്റെ നടപടിക്കെതിരേ സർവകലാശാലയിൽ അപ്പീൽ നൽകാം. സർവകലാശാല സിൻഡിക്കേറ്റ് ഇത്തരം അപ്പീലുകളിൽ തീർപ്പു കല്പിക്കുകയും അത് മാനേജ്മെന്റിനും ജീവനക്കാരനും ഒരുപോലെ ബാധമാകുകയും ചെയ്യും. കോളേജ് ജീവനക്കാരുടെ നിയമനം, യോഗ്യത, സേവനവേതന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട വിശദവിവരങ്ങളടങ്ങിയ രജിസ്റ്റർ സർവകലാശാലയിൽ സൂക്ഷിക്കണം. ജീവനക്കാരുടെ സേവനം സർവകലാശാലയുടെ അക്കാദമിക പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ ഇത് പ്രയോജനപ്പെടും. അക്കാദമിക് മേൽനോട്ടത്തോടൊപ്പം സ്വാശ്രയകോളേജുകളുടെ പ്രവർത്തനങ്ങളുടെ നിരീക്ഷണ മേൽനോട്ടവും സർവകലാശാലകളിൽ നിക്ഷിപ്തമാകും.
from mathrubhumi.latestnews.rssfeed https://ift.tt/3jVrFkq
via
IFTTT
No comments:
Post a Comment