തിരുവനന്തപുരം: കരാർ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തലിന് സർക്കാർ അടിസ്ഥാനമാക്കുന്ന ഉമാദേവി കേസിൽ 2006 ഏപ്രിൽ 10-നാണ് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ വിധിയുണ്ടായത്. ഈ വിധിയുടെ വ്യവസ്ഥകൾ പാലിച്ചുമാത്രമേ സ്ഥിരപ്പെടുത്തൽ നടപടികൾ സ്വീകരിക്കാൻ പാടുള്ളൂ എന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. പ്രധാനവ്യവസ്ഥകൾ ഇങ്ങനെയാണ്. താത്കാലിക നിയമനം ലഭിച്ചവർ ആ തസ്തികയ്ക്ക് പൂർണയോഗ്യതയുള്ളവർ ആയിരിക്കണം. അംഗീകൃത തസ്തികകളിലേക്കായിരിക്കണം നിയമനം. തുടർച്ചയായി 10 വർഷം സർവീസ് ഉണ്ടായിരിക്കണം. ഇതു കോടതി ഉത്തരവുകളുടെ ബലത്തിലുള്ളതാകരുത്. 2006 ഏപ്രിൽ 10-നുള്ളിൽ പത്തുവർഷത്തെ സേവനകാലയളവ് ഉണ്ടായിരിക്കണം. അതായത് 1996 ഏപ്രിൽ 10-ന് മുമ്പ് താത്കാലിക നിയമനം നേടിയവർക്ക് മാത്രമേ സുപ്രീംകോടതി വിധിയുടെ പരിരക്ഷയിൽ സ്ഥിരനിയമനം അവകാശപ്പെടാനാകുകയുള്ളൂ. 10 വർഷം പൂർത്തിയാക്കുന്നവരെയെല്ലാം ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ നിയമിക്കാൻ കഴിയില്ല. പ്രസ്തുതകേസ് പരിഗണിച്ചുകൊണ്ട് 10 വർഷം പൂർത്തീകരിച്ചവരെ സ്ഥിരപ്പെടുത്തുന്നതിന് ഒറ്റത്തവണ മാത്രമാണ് കോടതി അവസരം നൽകിയിട്ടുള്ളത്. ഇതേ മാതൃകയിൽ വീണ്ടും സ്ഥിരപ്പെടുത്തൽ നടത്തരുതെന്നും ഉത്തരവിലുണ്ട്. വിധിപകർപ്പ് പരിശോധിച്ച നിയമവകുപ്പ് ഇക്കാര്യം സംസ്ഥാന സർക്കാരിനെയും അറിയിച്ചിരുന്നു. നിയമോപദേശത്തിന്റെ പകർപ്പ് ധന അഡീഷണൽ ചീഫ് സെക്രട്ടറി വിവിധ വകുപ്പുകൾക്കും കൈമാറിയിരുന്നു. സർക്കാർ നിലപാടിൽ മലക്കംമറിച്ചിൽ കരാറുകാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് 2019 ജൂണിൽ സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതുമായി വന്ന സബ്മിഷന് മറുപടിയായി മന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം പറഞ്ഞത്. സ്ഥിരനിയമനം നൽകുന്നതിനുവേണ്ടി 29 പേരുടെ പട്ടിക തയാറാക്കി ധനവകുപ്പിന് കൈമാറിയെങ്കിലും 2006-ലെ ഉമാദേവി കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ധനവകുപ്പിന്റെ മറുപടി ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രി സ്ഥിരപ്പെടുത്തലിന്റെ തടസ്സങ്ങൾ അക്കമിട്ട് നിരത്തിയത്. കർശന സ്വഭാവത്തിലുള്ള ഉത്തരവ് മറികടന്നാൽ കോടതി അലക്ഷ്യമാകുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ 2019-ലെ നിലപാട് സർക്കാരിന്റെ അവസാനകാലത്തായപ്പോൾ തകിടംമറിഞ്ഞു. മാനുഷിക പരിഗണന കണക്കിലെടുത്ത് താത്കാലിക ജീവനക്കാർക്കാരെ സ്ഥിരപ്പെടുത്താമെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നത്. Content Highlights:Contract appointment; 10 years of service required,appointment controversy
from mathrubhumi.latestnews.rssfeed https://ift.tt/3q7QMCP
via
IFTTT
No comments:
Post a Comment